Connect with us

Video Stories

ലോകത്തെ വെല്ലുവിളിച്ച് ട്രംപ് കളി തുടങ്ങി

Published

on

കെ. മൊയ്തീന്‍കോയ

രാഷ്ട്രങ്ങള്‍ക്കും മത, ദേശ വിഭാഗങ്ങള്‍ക്കുമിടയില്‍ വിഭജന മതില്‍ നിര്‍മ്മിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ണവെറിയന്‍ നിലപാട് അമേരിക്കയെ ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു. ഭ്രാന്തമായ ആവേശത്തില്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് ‘ഇപ്പണി’യാണ് തുടരുന്നതെങ്കില്‍ സംശയമില്ല, ഈ വന്‍ ശക്തിയുടെ തകര്‍ച്ച തീര്‍ച്ച. ലോകാധിപത്യത്തിന് കമ്മ്യൂണിസം ആയുധമാക്കാന്‍ ശ്രമിച്ച സോവ്യറ്റ് യൂണിയന്റെ പതനം യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെയും കാത്തിരിക്കുന്നു.

 

ട്രംപിന്റെ മുസ്‌ലിം വിലക്കിന് എതിരെ ലോകമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുകയാണ്. അമേരിക്കയിലെ പ്രധാന നഗരവീഥികള്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞൊഴുകുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ അമര്‍ഷ പ്രകടനം അനുസൃതം തുടരുന്നു. അഭയാര്‍ത്ഥികളെയും വിസയുള്ളവരെയും പുറത്താക്കാനുള്ള നീക്കം തടഞ്ഞ് ന്യൂയോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. ഇവ മറികടക്കാനുള്ള ശ്രമത്തിലാണത്രെ ട്രംപ് ഭരണകൂടം.

 

കറുത്തവനും വെളുത്തവനുമിടയിലെ മതില്‍ തകര്‍ക്കാന്‍ ശ്രമിച്ച മുന്‍കാല ഭരണകൂടങ്ങളുടെ മാതൃക ട്രംപ് ഭരണകൂടം അവഗണിച്ചു. അതിനും പുറമെ ക്രൈസ്തവ മുസ്‌ലിം വിഭജനത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ലോകം അവഗണിച്ചിരുന്നതാണ്. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ട്രംപ് വിവാദ ഉത്തരവുകളിലൂടെ തെളിയിച്ചപ്പോള്‍ ലോക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. കുടിയേറ്റക്കാര്‍ക്ക് എതിരെ മതില്‍ കെട്ടാന്‍ ചരിത്രം അമേരിക്കയെ അനുവദിക്കില്ല. 16-17 നൂറ്റാണ്ടില്‍ ഗോത്ര വര്‍ഗക്കാരെ കൊന്നും ആട്ടിയോടിച്ചും അമേരിക്കയെ യൂറോപ്യന്‍ വംശജരുടെ രാജ്യമാക്കിയ ചരിത്രം വിസ്മരിക്കാനാവില്ല.

1620ലാണ് ആദ്യ കപ്പല്‍ അമേരിക്കയിലെത്തിയത.് ബ്രിട്ടന്‍, സ്വീഡന്‍, ഡച്ച്, ജര്‍മ്മന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കുടിയേറ്റക്കാര്‍ എത്തിയാണ് ഇന്നത്തെ അമേരിക്ക സൃഷ്ടിച്ചത്. മധ്യ പൗരസ്ത്യ ദേശത്ത് നിന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമൊക്കെ തൊഴില്‍ തേടി എത്തിയവര്‍ ആ രാഷ്ട്രത്തെ സമ്പന്നമാക്കി. ലോകത്തെ ഏറ്റവും സമ്പന്ന സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നത് കുടിയേറ്റക്കാരിലൂടെ തന്നെ. ട്രംപ് ചരിത്രം മറക്കരുത്.
പക്വതയില്ലാത്ത രാഷ്ട്രീയക്കാരനും വംശീയ വിദ്വേഷിയും വര്‍ണ വെറിയനും സ്ത്രീ വിരുദ്ധനുമായ ട്രംപില്‍ നിന്ന് ഇനിയും ധാരാളം വിവാദ തീരുമാനങ്ങള്‍ വരാനിരിക്കുന്നു.

 

ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ട്രംപിന്റെ ഭരണം ലോകത്തെ വെല്ലുവിളിക്കുകയാണ്. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് അമേരിക്കന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. അത്‌കൊണ്ടാണ് ന്യൂയോര്‍ക്ക് കോടതി ഉത്തരവിന്മേല്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നിയമ യുദ്ധം വരാനിരിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ, യമന്‍, സോമാലിയ, സുഡാന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് എതിരാണ് ട്രംപിന്റെ വിലക്ക്. ഇവിടെ നിന്നുള്ള ക്രൈസ്തവര്‍ക്ക് പ്രവേശമാകാമെന്നും ഉത്തരവില്‍ വ്യവസ്ഥയുള്ളത് വംശീയ വെറിയുടെ തെളിവാണ്.

 

‘മുസ്‌ലിം നിരോധനമാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് അത് അഭയാര്‍ത്ഥി നിരോധനമാക്കി മാറ്റുകയായിരുന്നു എന്നും’ ട്രംപിന്റെ സഹായി റൂഡി ഗുയിലിയാനിയുടെ പ്രസ്താവന ട്രംപിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷം അഭയാര്‍ത്ഥി പ്രവേശത്തിനുള്ള എണ്ണം 50,000 ആക്കി ചുരുക്കി. അമേരിക്കയുടെ വാണിജ്യ മേഖലയെ ബാധിക്കാതെയാണ് ട്രംപിന്റെ കളി. സമ്പന്ന അറബ്-മുസ്‌ലിം രാഷ്ട്രങ്ങളെ ഉത്തരവില്‍ നിന്നൊഴിവാക്കിയത് അത്‌കൊണ്ടാണത്രെ.

 

അതേസമയം ഏഴ് രാഷ്ട്രങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കടന്നുവരാന്‍ ഇടയാക്കിയത് എന്ത്‌കൊണ്ടാണെന്ന് ട്രംപ് തിരിച്ചറിയേണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ നാടുകള്‍ സൈനികമായി ഇടപെട്ടതാണ് അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു കാരണം. ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ സമാധാനം തിരിച്ചു കൊണ്ടുവരാന്‍ വന്‍ ശക്തികള്‍ സൈനിക ഇടപെടല്‍ അവസാനിപ്പിച്ചാല്‍ മതിയാകും.

വിലക്ക് നിരോധനം അമേരിക്കന്‍ ഭരണകൂടത്തിന് എതിരെ ലോകമെങ്ങും നടന്നുവരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനുള്ള ട്രംപിന്റെ സമീപനം സുഹൃദ് രാഷ്ട്രങ്ങളെ പോലും അകറ്റുന്നു. ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും പ്രതിഷേധത്തിന് മുന്നിലുണ്ട്. നോബെല്‍ സമ്മാന ജേതാവ് മലാല യുസഫ് സായ്‌യുടെ പ്രസ്താവന അമേരിക്കയോടുള്ള പ്രതിഷേധം ശക്തമായി ഉയര്‍ത്തുംവിധമായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതിഷേധവുമായി രംഗത്തിറങ്ങി.

 

അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഇസ്‌ലാമിക് റിലേഷന്‍സ്, സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങി സംഘടനകളും പ്രതിഷേധത്തിന് ഒപ്പം നിന്നു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിന്റെ വര്‍ണ വെറിയന്‍ നയത്തിന് എതിരാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ പ്രസിഡണ്ട് റൂഹാനിയുടെ പ്രസ്താവന സ്വാഗതം ചെയ്യാന്‍ നിരവധി രാജ്യങ്ങളുണ്ട്. എല്ലാവരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ പ്രസ്താവന ട്രംപിന് പ്രഹരമായി.
അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ച തീരുമാനങ്ങളില്‍ ഭൂരിപക്ഷവും വിവാദത്തിനും വിമര്‍ശനത്തിനും കാരണമായി. മൂന്ന് കോടിയിലധികം വരുന്ന സ്വന്തം ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ച് ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതി റദ്ദാക്കി. സുഹൃദ് രാഷ്ട്ര കൂട്ടായ്മയായ പസഫിക് വ്യാപാര കരാറ് ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (ടി.പി.പി) റദ്ദാക്കി 12 രാഷ്ട്രങ്ങളുമായി അകന്നു. ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, കാനഡ, ന്യൂസിലാന്റ്, വിയറ്റ്‌നാം, പെറു, സിംഗപ്പൂര്‍, ബ്രൂണെ എന്നീ രാഷ്ട്രങ്ങളാണ് കരാറിന്റെ ഭാഗമായിരുന്നത്. കരാറ് റദ്ദാക്കുന്നതില്‍ ലാഭം ചൈനക്കാണ്.

 

ഇസ്രാഈലിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്ത് ടെല്‍അവീവില്‍ നിന്ന് സ്ഥാനപതി കാര്യാലയം ജറൂസലമിലേക്ക് മാറ്റുകയാണ് ട്രംപ്. ഇതിനും പുറമെ ഇസ്രാഈലിനെ ആഹ്ലാദിപ്പിക്കാന്‍ 221 ദശലക്ഷം ഡോളറിന്റെ സഹായം ഫലസ്തീന് നല്‍കാനുള്ള (ഒബാമ ഭരണകൂടത്തിന്റെ) തീരുമാനം റദ്ദാക്കി. അതിര്‍ത്തി മതില്‍ കെട്ടാന്‍ മെക്‌സിക്കോ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഏകപക്ഷീയമായി ട്രംപ് എടുത്ത തീരുമാനവും വിവാദത്തിലായി.

 

മെക്‌സിക്കന്‍ പ്രസിഡണ്ട് എന്റികെ പെനാനിറ്റോ അടുത്താഴ്ച വൈറ്റ് ഹൗസിലെത്തി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയാണ് മെക്‌സിക്കോവിന്റെ തിരിച്ചടി. മതില്‍കെട്ടി ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം അബദ്ധജഡിലമായിരുന്നുവെന്ന് ബെര്‍ലിന്‍ മതില്‍ തെളിയിക്കുന്നു. ചൈനയിലെ വന്‍മതില്‍ ചരിത്ര സ്മാരകമായി. ട്രംപ് ഇനിയെന്തെല്ലാം ഭ്രാന്തന്‍ തീരുമാനങ്ങളാണ് കൈക്കൊള്ളാനിരിക്കുന്നതെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോക സമൂഹം. ഒരു കാര്യം ഉറപ്പാണ്. ട്രംപ് ലോകമെമ്പാടും സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. വിഭജന മതില്‍ തകര്‍ത്ത് അമേരിക്കന്‍ ജനതയും ലോക സമൂഹവും മുന്നോട്ട് പോകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending