More
ഓഖി ചുഴലിക്കാറ്റ്; 661 മീന്‍പിടിത്തക്കാര്‍ ഇനിയും കാണാമറയത്ത്
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 661 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ദക്ഷിണേന്ത്യയില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും 845 പേരെ രക്ഷപ്പെടുത്തിയതായും അവര്‍ ലോക്‌സഭയെ അറിയിച്ചു.
നേവി. വ്യോമ സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത രക്ഷാ പ്രവര്‍ത്തനത്തില്‍ ഈ മാസം 20 വരെ 821 പേരെ രക്ഷപ്പെടുത്തിയതായും മറ്റ് 24 പേരെ മര്‍ച്ചന്റ് നേവി കപ്പലുകളും രക്ഷപ്പെടുത്തിയതായും അവര്‍ രേഖാ മൂലം പാര്‍ലമെന്റിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ 845 പേരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും 362 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 30 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരുമാണെന്ന് മന്ത്രി വ്യക്തമാക്കി. അതേ സമയം ഇനിയും 661 പേരെ കണ്ടെത്താനുണ്ടെന്നും ഇതില്‍ 400 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 261 പേര്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണെന്ന് മന്ത്രി പറഞ്ഞു. ഓഖി മൂലം കൂടുതല്‍ ദുരിതം ബാധിച്ചത് തമിഴ്‌നാട്ടിലും കേരളത്തിലുമാണെന്നും അവര്‍ ലോക്‌സഭയെ അറിയിച്ചു. അതേസമയം, കേരളത്തില്‍ കണ്ടെത്താനുള്ളത് 143 പേരെയെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എണ്ണത്തിന്റെ കാര്യത്തില്‍ കേന്ദ്രം തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് 133 കോടിയുടെ അടിയന്തര സഹായം
ഓഖി ദുരന്തത്തിന്റെ കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടിരൂപയുടെ അടിയന്തര സഹായം ലഭ്യമായി. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ച കാര്യം അറിയിച്ചത്. കേരളത്തിനോടൊപ്പം തമിഴ്നാടിനും 133 കോടി അനുവദിച്ചിട്ടുണ്ട്. ലക്ഷദ്വീപിന് 15 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനായി കേരളം 422 കോടിയുടെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ തുക അനുവദിക്കുക. ഇപ്പോള്‍ ലഭിക്കുന്ന 133 കോടി രൂപ കഴിച്ചുള്ള പണം മാത്രമേ പിന്നീട് ലഭിക്കൂ.
കേന്ദ്രസംഘം ഇന്നലെ രാവിലെ മുതല്‍ വലിയതുറ, വെട്ടുകാട്, ബീമാപ്പള്ളി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് പരാതികള്‍ കേട്ടു. കഴിഞ്ഞ ദിവസവും തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തീരത്തിന്റെ വേദന മനസിലാക്കുന്നതായി ബിപിന്‍ മല്ലിക്ക് പറഞ്ഞു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും. ഓഖിദുരന്തത്തെ പ്രത്യേക സാഹചര്യമായി കാണണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും. ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ദുരന്ത തീവ്രത വിലയിരുത്തുന്നത്.
സംഘത്തില്‍ കൃഷി മന്ത്രാലയം ഡയരക്ടര്‍ ആര്‍.പി സിംഗ്, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തരമന്ത്രാലയം ടെക്നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ്, വൈദ്യുതി മന്ത്രാലയം ഡയരക്ടര്‍ ദക്കാത്തെ, ഷിപ്പിംഗ് മന്ത്രാലയം ഡയരക്ടര്‍ ചന്ദ്രമണി റാവത്ത്, കേന്ദ്ര ജല കമ്മീഷന്‍ ഡയരക്ടര്‍ ആര്‍. തങ്കമണി, ജലവിഭവ മന്ത്രാലയം അസിസ്റ്റന്റ് ഡയരക്ടര്‍ സുമിത് പ്രയദര്‍ശ് എന്നിവരുമുണ്ട്. സന്ദര്‍ശം പൂര്‍ത്തിയാക്കി സംഘം നാളെ ഡല്‍ഹിക്ക് പോകും.
Auto
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രമാറ്റം; ടാറ്റയുടെ ആധിപത്യം തകർത്തു എം.ജി വിൻഡ്സർ ഇ.വി
ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി ടാറ്റ മോട്ടോർസിന്റെ ആധിപത്യം തകർത്തു ചൈനീസ് കാർ നിർമാതാക്കൾ. ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് കമ്പനിയുടേതായ എം.ജിയുടെ വിൻഡ്സർ ഇ.വിയാണ് ടാറ്റയുടെ നക്സൺ ഇ.വിയെയും പഞ്ച് ഇ.വിയെയും മറികടന്ന് ഒന്നാമതെത്തിയത്.
ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം എം.ജി വിൻഡ്സർ ഇ.വി 43,139 യൂണിറ്റുകൾ വിൽപന നടത്തി. ഇതേ കാലയളവിൽ ടാറ്റ നക്സൺ ഇ.വി 22,878 യൂണിറ്റുകളും പഞ്ച് ഇ.വി 14,634 യൂണിറ്റുകളും മാത്രമാണ് വിറ്റുപോയത്. 2020ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ടാറ്റ മോട്ടോർസിന്റെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിൻഡ്സർ ഇ.വി ഇന്ത്യൻ വിപണിയിൽ എത്തിയത്. മേയ് വരെ പ്രതിമാസം ശരാശരി 3,000 യൂണിറ്റുകളായിരുന്നു വിൽപന. പിന്നീട് ഇത് 4,000 യൂണിറ്റായി ഉയർന്നു. സെപ്റ്റംബറിൽ മാത്രം 4,741 യൂണിറ്റുകൾ വിറ്റഴിച്ച് വിൻഡ്സർ ഇ.വി റെക്കോർഡ് കുറിച്ചു. തുടക്കത്തിൽ 38 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ചുള്ള മോഡലാണ് പുറത്തിറക്കിയത്. പിന്നീട് 52.9 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കും 449 കിലോമീറ്റർ റേഞ്ചുമുള്ള പതിപ്പ് അവതരിപ്പിച്ചതോടെ വിൽപന കുത്തനെ ഉയർന്നു.
നാലുവർഷമായി ടാറ്റ മോട്ടോർസിന് ഉണ്ടായിരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യമാണ് എം.ജി ഇതോടെ തകർത്തത്. നക്സൺ ഇ.വി പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ചത്. 2020ൽ വിറ്റ 4,000 ഇലക്ട്രിക് കാറുകളിൽ 2,600 എണ്ണം നക്സൺ ഇ.വിയായിരുന്നു. 2021ൽ 9,000 യൂണിറ്റുകളും 2022ൽ 30,000 യൂണിറ്റുകളും നക്സൺ ഇ.വി വിറ്റുപോയി.
ടിഗോർ ഇ.വിയുടെ വരവോടെ ടാറ്റയുടെ മേൽക്കൈ ശക്തമായി. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെ പോലും മറികടന്ന് 35,000 യൂണിറ്റുകൾ വിറ്റഴിച്ചു. അതേ വർഷം എം.ജി കൊമെറ്റ് ഇ.വി, സിട്രൺ ഇസി3, മഹീന്ദ്ര എക്‌സ്‌യുവി400, ബിവൈഡി ആറ്റോ-3 തുടങ്ങിയ വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന ആദ്യമായി ഒരു ലക്ഷം യൂണിറ്റ് കടന്നു. 22,724 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ പഞ്ച് ഇ.വി അന്നത്തെ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ ഈ വർഷം എം.ജി വിൻഡ്സർ ഇ.വിയുടെ മുന്നേറ്റം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
Auto
ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പ് വേണ്ട; എം.എൽ.എഫ്.എഫ് ടോൾ സംവിധാനം 2026 ഓടെ രാജ്യവ്യാപകം
MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനവും നിർമിത ബുദ്ധി (AI) അധിഷ്ഠിത ഹൈവേ മാനേജ്മെന്റും രാജ്യവ്യാപകമാകുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
tech
ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ
കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.
2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india17 hours agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
