Video Stories
തടവിലാക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം
ഇന്ത്യാമഹാരാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അഭൂതപൂര്‍വമായ ആപത്ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സുതരാം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം രാജ്യത്തെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തുറുങ്കിലടക്കാന്‍ കാട്ടിയ ഭരണകൂട ഭീകരത. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ അഞ്ച് നഗരങ്ങളില്‍ നിന്നാണ് പ്രമുഖരുടെ വീടുകളിലേക്ക് പൊലീസ് അസമയത്ത് കടന്നുചെന്ന് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഡല്‍ഹിയില്‍നിന്ന് ഗൗതം നവലാഖ, ഫരീദാബാദില്‍നിന്ന് സുധഭരദ്വാജ്, പ്രമുഖ തെലുങ്കു കവി എഴുപത്തെട്ടുകാരനായ വരവരറാവു എന്നിവരെയാണ് സംസ്ഥാന പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ യു.എ.പി.എ കരിനിയമം ചുമത്തി കോടതികളില്‍ ഹാജരാക്കിയെങ്കിലും പലരുടെയും കാര്യത്തില്‍ പൊലീസിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കോടതി റിമാന്‍ഡ് തടഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമകൊരേഗാവിലുണ്ടായ ദലിത്-മറാത്ത കലാപത്തിന് പ്രേരകമായവരെന്ന നിലക്കായിരുന്നു അറസ്റ്റ്. ഇന്നലെ പ്രതികള്‍ക്കുവേണ്ടി നല്കിയ ഹര്‍ജി പ്രകാരം അഞ്ചു പേരെയും സെപ്തംബര്‍ ആറുവരെ അവരവരുടെ വീടുകളില്‍ തടങ്കലില്‍വെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണീ വിധി. എഴുത്തുകാരി അരുന്ധതി റോയി വിശേഷിപ്പിച്ചതുപോലെ ഇത് കേന്ദ്രത്തിലെ മോദി ഭരണകൂടത്തിന്റെ കസേരക്കുകീഴിലെ മണ്ണിളകിയിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. രാജ്യത്തെ എല്ലാ ബുദ്ധിജീവികളെയും തുറുങ്കിലിലടക്കൂ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസത്തില്‍ രാജ്യത്തെ ജനതയയുടെ ഭീതിയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്.
അറസ്റ്റിനു പുറമെ ഹൈദരാബാദിലെ വരവരറാവുവിന്റെ മകളുടെയും മരുമകന് കുര്‍മിനാഥ് സത്യനാരായണയുടെയും, മുംബൈയില്‍ സൂസണ്‍ എബ്രഹാമിന്റെയും ഝാര്‍ഖണ്ഡിലെ ഫാ. സ്റ്റാന്‍ സ്വാമിയുടെയും ഗോവയില്‍ പ്രകാശ് അംബേദ്കറുടെ ബന്ധു ആനന്ദ് തെല്‍ബുംതെയുടെയും വസതികളിലും ഏതാണ്ട് ഒരേസമയം പൊലീസ് മണിക്കൂറുകള്‍ റെയ്ഡ് നടത്തുകയുമുണ്ടായി. സംഭവത്തെ അപലപിച്ച് ആംനസ്റ്റിയും ഓക്സ്ഫാമും രംഗത്തെത്തിയിട്ടുണ്ട്. സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ഡോ. അംബേദ്കറുടെ പൗത്രന് പ്രകാശ് അംബേദ്കര്‍, ടീസ്്റ്റ സെതല്‍വാദ്, ഹരീഷ് അയ്യര്‍, ശബ്നം ഹാഷ്മി, അഡ്മിറല്‍ രാംദാസ്, ജിഗ്നേഷ്മേവാനി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവന നടത്തി. ഇത്രയും ഹീനമായതും ജനാധിപത്യത്തെ അപഹസിക്കുന്നതുമായ നടപടിക്കും നീക്കത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ കാരണം വിമര്‍ശനത്തെയും ധൈഷണികതയെയും ഭരണകൂടം ആകമാനം ഭയപ്പെടുന്നുവെന്നതാണ്. വരാനിരിക്കുന്ന ലോക്സഭാ ബലപരീക്ഷണത്തിന്റെ നാളുകളില്‍ ബി.ജെ.പിയുടെ ജനപിന്തുണക്ക് തടയിടാന്‍ പൗരാവകാശ പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഈ ഭരണകൂട നടപടികള്‍. ദിവസങ്ങള്‍ക്കുമുമ്പ് മതേതര ചിന്തകന്‍ സ്വാമി അഗ്നിവേശിനെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നതിനാലാകണം ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഈ കാളക്കൂറ്റപ്രകടനം. തന്നെ നടുറോഡിലിട്ട് മര്‍ദിച്ചവര്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമാണെന്ന്് സ്വാമി അഗ്നിവേശ് പറയുകയുണ്ടായി. മോദി ഭരണത്തിന്റെ തെറ്റുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ എം.ടിക്കും കമലിനും ഹരീഷിനും മറ്റും നേരിടേണ്ടിവന്ന ഭീഷണിയും പരിഹാസവും നാം മറന്നിട്ടില്ല. ഇതൊരു കിരാതമായ അവസ്ഥ തന്നെയാണ്. സോക്രട്ടീസിനെയും കോപ്പര്‍നിക്കസിനെയും പോലെ സത്യം വിളിച്ചുപറഞ്ഞതിന് രാഷ്ട്രപിതാവിനെപോലും തോക്കിനിരയാക്കിയ ലജ്ജാകരമായ ചരിത്ര പശ്ചാത്തലമുണ്ട് ഇന്ത്യന്‍ ഹിന്ദുത്വ തീവ്രവാദത്തിന്. ഗാന്ധിജിയുടെ ഭാഷയില്‍ ഭീരുത്വമാണിത്. ഒരു ചിന്തകനെ കൊലപ്പെടുത്തിയാല്‍ ആ ചിന്താധാര മരിക്കുന്നില്ലെന്നും അത്തരം ചിന്തകള്‍ക്ക് പൂര്‍വാധികം വേരോട്ടം ലഭിക്കുമെന്നുമുള്ള ബുദ്ധി ഇക്കൂട്ടര്‍ക്ക് ഉണ്ടാകുന്നേയില്ല. ലോകത്ത് ജനാധിപത്യത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കളിത്തൊട്ടിലായാണ് ഇന്ത്യ അഭിമാനത്തോടെ തലയുയര്ത്തിനില്ക്കുന്നത്. നിര്‍ഭാഗ്യത്തിന്, അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏതാനും കൊല്ലമായി രാജ്യത്ത്, വിശിഷ്യാ ഹിന്ദി-പശുബെല്‍റ്റിലാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നത് ലജ്ജാവഹമായ യാഥാര്‍ത്ഥ്യമാണ്. ഇന്നലെ സ്വാതന്ത്ര്യദാഹികളും ഗാന്ധിയന്മാരുമാണെങ്കില്‍, ഇന്ന് മത ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമാണ് ഹിന്ദുത്വ വര്‍ഗീയതയുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. ഈ കുടിലതക്ക് ഉടനടി തടയിട്ടില്ലെങ്കില്‍ അത് ആര്.എസ്.എസ്സുകാരൊഴികെയുള്ള എല്ലാവരും എന്ന നിലയിലേക്ക് വഴിമാറുന്ന കാലം വിദൂരമല്ല.
നവലാഖയുടെ അറസ്റ്റിനുകാരണം ആരാഞ്ഞ ഡല്‍ഹി ഹൈക്കോടതിയോട് കൈ മലര്‍ത്തിയ പൊലീസിലൂടെ വ്യക്തമാകുന്നത് മുകളില്‍ നിന്നുള്ള നിര്‍ദേശം അറസ്റ്റിനു പിന്നിലുണ്ടെന്നാണ്. ഇദ്ദേഹത്തിനെതിരായ വാറണ്ട് തനി മറാത്തിയിലായിരുന്നു. വരവരറാവുവിനെ രാത്രി ചെന്ന് അറസ്റ്റ് ചെയ്യുന്നത് പേരു വെളിപ്പെടുത്താത്ത സാധാരണ വേഷത്തിലുള്ള ചിലരായിരുന്നു. കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെയും ധാബോല്‍ക്കറെയും മറ്റും കൊലപ്പെടുത്തിയ കാവിക്കരങ്ങള്‍ തന്നെയാണ് കാക്കിയുടെ രൂപത്തില്‍ ഇവിടെ പുനര്‍ജനിച്ചിരിക്കുന്നത്. അങ്ങനെയല്ലെങ്കില്‍, ദലിത്-മറാഠാ കലാപക്കേസിലെ വിവരം ശേഖരിക്കാനാണെന്ന് ആദ്യം പറയുകയും പിന്നീട് ഗൗരവം കൂട്ടാനായി പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതിനാലാണെന്ന് മാറ്റിപ്പറയുകയും ചെയ്യേണ്ടിവരുമായിരുന്നില്ല അന്വേഷണ ഏജന്‍സികള്‍ക്ക്. ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കര്‍ണാടക എം.എല്‍.എയെയും പശു സംരക്ഷക കശ്മലന്മാരെയും പൂമാലയിട്ട് സ്വീകരിക്കുന്നവരാണ് രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഇത്തരക്കാരെ ബുദ്ധിജീവകളും എഴുത്തുകാരും മാത്രമല്ല, സാമാന്യജനം പോലും കൈക്കില തൊടാതെ ചവറുകൂനയിലേക്ക് വലിച്ചെറിയുന്നതിന്റെ കാരണം തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വത്തിന് സാമാന്യമായെങ്കിലും ഉണ്ടാവണം.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
