Connect with us

Video Stories

തടവിലാക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം

Published

on

ഇന്ത്യാമഹാരാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അഭൂതപൂര്‍വമായ ആപത്ഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സുതരാം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം രാജ്യത്തെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തുറുങ്കിലടക്കാന്‍ കാട്ടിയ ഭരണകൂട ഭീകരത. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ അഞ്ച് നഗരങ്ങളില്‍ നിന്നാണ് പ്രമുഖരുടെ വീടുകളിലേക്ക് പൊലീസ് അസമയത്ത് കടന്നുചെന്ന് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഡല്‍ഹിയില്‍നിന്ന് ഗൗതം നവലാഖ, ഫരീദാബാദില്‍നിന്ന് സുധഭരദ്വാജ്, പ്രമുഖ തെലുങ്കു കവി എഴുപത്തെട്ടുകാരനായ വരവരറാവു എന്നിവരെയാണ് സംസ്ഥാന പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ യു.എ.പി.എ കരിനിയമം ചുമത്തി കോടതികളില്‍ ഹാജരാക്കിയെങ്കിലും പലരുടെയും കാര്യത്തില്‍ പൊലീസിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കോടതി റിമാന്‍ഡ് തടഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമകൊരേഗാവിലുണ്ടായ ദലിത്-മറാത്ത കലാപത്തിന് പ്രേരകമായവരെന്ന നിലക്കായിരുന്നു അറസ്റ്റ്. ഇന്നലെ പ്രതികള്‍ക്കുവേണ്ടി നല്‍കിയ ഹര്‍ജി പ്രകാരം അഞ്ചു പേരെയും സെപ്തംബര്‍ ആറുവരെ അവരവരുടെ വീടുകളില്‍ തടങ്കലില്‍വെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണീ വിധി. എഴുത്തുകാരി അരുന്ധതി റോയി വിശേഷിപ്പിച്ചതുപോലെ ഇത് കേന്ദ്രത്തിലെ മോദി ഭരണകൂടത്തിന്റെ കസേരക്കുകീഴിലെ മണ്ണിളകിയിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. രാജ്യത്തെ എല്ലാ ബുദ്ധിജീവികളെയും തുറുങ്കിലിലടക്കൂ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസത്തില്‍ രാജ്യത്തെ ജനതയയുടെ ഭീതിയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിനു പുറമെ ഹൈദരാബാദിലെ വരവരറാവുവിന്റെ മകളുടെയും മരുമകന്‍ കുര്‍മിനാഥ് സത്യനാരായണയുടെയും, മുംബൈയില്‍ സൂസണ്‍ എബ്രഹാമിന്റെയും ഝാര്‍ഖണ്ഡിലെ ഫാ. സ്റ്റാന്‍ സ്വാമിയുടെയും ഗോവയില്‍ പ്രകാശ് അംബേദ്കറുടെ ബന്ധു ആനന്ദ് തെല്‍ബുംതെയുടെയും വസതികളിലും ഏതാണ്ട് ഒരേസമയം പൊലീസ് മണിക്കൂറുകള്‍ റെയ്ഡ് നടത്തുകയുമുണ്ടായി. സംഭവത്തെ അപലപിച്ച് ആംനസ്റ്റിയും ഓക്‌സ്ഫാമും രംഗത്തെത്തിയിട്ടുണ്ട്. സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ഡോ. അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍, ടീസ്്റ്റ സെതല്‍വാദ്, ഹരീഷ് അയ്യര്‍, ശബ്‌നം ഹാഷ്മി, അഡ്മിറല്‍ രാംദാസ്, ജിഗ്നേഷ്‌മേവാനി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവന നടത്തി. ഇത്രയും ഹീനമായതും ജനാധിപത്യത്തെ അപഹസിക്കുന്നതുമായ നടപടിക്കും നീക്കത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ കാരണം വിമര്‍ശനത്തെയും ധൈഷണികതയെയും ഭരണകൂടം ആകമാനം ഭയപ്പെടുന്നുവെന്നതാണ്. വരാനിരിക്കുന്ന ലോക്‌സഭാ ബലപരീക്ഷണത്തിന്റെ നാളുകളില്‍ ബി.ജെ.പിയുടെ ജനപിന്തുണക്ക് തടയിടാന്‍ പൗരാവകാശ പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഈ ഭരണകൂട നടപടികള്‍. ദിവസങ്ങള്‍ക്കുമുമ്പ് മതേതര ചിന്തകന്‍ സ്വാമി അഗ്നിവേശിനെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നതിനാലാകണം ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഈ കാളക്കൂറ്റപ്രകടനം. തന്നെ നടുറോഡിലിട്ട് മര്‍ദിച്ചവര്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമാണെന്ന്് സ്വാമി അഗ്നിവേശ് പറയുകയുണ്ടായി. മോദി ഭരണത്തിന്റെ തെറ്റുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ എം.ടിക്കും കമലിനും ഹരീഷിനും മറ്റും നേരിടേണ്ടിവന്ന ഭീഷണിയും പരിഹാസവും നാം മറന്നിട്ടില്ല. ഇതൊരു കിരാതമായ അവസ്ഥ തന്നെയാണ്. സോക്രട്ടീസിനെയും കോപ്പര്‍നിക്കസിനെയും പോലെ സത്യം വിളിച്ചുപറഞ്ഞതിന് രാഷ്ട്രപിതാവിനെപോലും തോക്കിനിരയാക്കിയ ലജ്ജാകരമായ ചരിത്ര പശ്ചാത്തലമുണ്ട് ഇന്ത്യന്‍ ഹിന്ദുത്വ തീവ്രവാദത്തിന്. ഗാന്ധിജിയുടെ ഭാഷയില്‍ ഭീരുത്വമാണിത്. ഒരു ചിന്തകനെ കൊലപ്പെടുത്തിയാല്‍ ആ ചിന്താധാര മരിക്കുന്നില്ലെന്നും അത്തരം ചിന്തകള്‍ക്ക് പൂര്‍വാധികം വേരോട്ടം ലഭിക്കുമെന്നുമുള്ള ബുദ്ധി ഇക്കൂട്ടര്‍ക്ക് ഉണ്ടാകുന്നേയില്ല. ലോകത്ത് ജനാധിപത്യത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കളിത്തൊട്ടിലായാണ് ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നത്. നിര്‍ഭാഗ്യത്തിന്, അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏതാനും കൊല്ലമായി രാജ്യത്ത്, വിശിഷ്യാ ഹിന്ദി-പശുബെല്‍റ്റിലാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നത് ലജ്ജാവഹമായ യാഥാര്‍ത്ഥ്യമാണ്. ഇന്നലെ സ്വാതന്ത്ര്യദാഹികളും ഗാന്ധിയന്മാരുമാണെങ്കില്‍, ഇന്ന് മത ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമാണ് ഹിന്ദുത്വ വര്‍ഗീയതയുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. ഈ കുടിലതക്ക് ഉടനടി തടയിട്ടില്ലെങ്കില്‍ അത് ആര്‍.എസ്.എസ്സുകാരൊഴികെയുള്ള എല്ലാവരും എന്ന നിലയിലേക്ക് വഴിമാറുന്ന കാലം വിദൂരമല്ല.
നവലാഖയുടെ അറസ്റ്റിനുകാരണം ആരാഞ്ഞ ഡല്‍ഹി ഹൈക്കോടതിയോട് കൈ മലര്‍ത്തിയ പൊലീസിലൂടെ വ്യക്തമാകുന്നത് മുകളില്‍ നിന്നുള്ള നിര്‍ദേശം അറസ്റ്റിനു പിന്നിലുണ്ടെന്നാണ്. ഇദ്ദേഹത്തിനെതിരായ വാറണ്ട് തനി മറാത്തിയിലായിരുന്നു. വരവരറാവുവിനെ രാത്രി ചെന്ന് അറസ്റ്റ് ചെയ്യുന്നത് പേരു വെളിപ്പെടുത്താത്ത സാധാരണ വേഷത്തിലുള്ള ചിലരായിരുന്നു. കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെയും ധാബോല്‍ക്കറെയും മറ്റും കൊലപ്പെടുത്തിയ കാവിക്കരങ്ങള്‍ തന്നെയാണ് കാക്കിയുടെ രൂപത്തില്‍ ഇവിടെ പുനര്‍ജനിച്ചിരിക്കുന്നത്. അങ്ങനെയല്ലെങ്കില്‍, ദലിത്-മറാഠാ കലാപക്കേസിലെ വിവരം ശേഖരിക്കാനാണെന്ന് ആദ്യം പറയുകയും പിന്നീട് ഗൗരവം കൂട്ടാനായി പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതിനാലാണെന്ന് മാറ്റിപ്പറയുകയും ചെയ്യേണ്ടിവരുമായിരുന്നില്ല അന്വേഷണ ഏജന്‍സികള്‍ക്ക്. ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കര്‍ണാടക എം.എല്‍.എയെയും പശു സംരക്ഷക കശ്മലന്മാരെയും പൂമാലയിട്ട് സ്വീകരിക്കുന്നവരാണ് രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഇത്തരക്കാരെ ബുദ്ധിജീവകളും എഴുത്തുകാരും മാത്രമല്ല, സാമാന്യജനം പോലും കൈക്കില തൊടാതെ ചവറുകൂനയിലേക്ക് വലിച്ചെറിയുന്നതിന്റെ കാരണം തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന് സാമാന്യമായെങ്കിലും ഉണ്ടാവണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending