Connect with us

Video Stories

ആസ്പത്രികള്‍വഴി രോഗം പടരുന്നത് ആശങ്കാജനകം

Published

on

രക്തദാനത്തിന് ഏറ്റവും വിപുലമായ പ്രചാരണമാണ് നമ്മുടെ സര്‍ക്കാരുകളും പൊതുസമൂഹവും നല്‍കിവരാറുള്ളത്. അടിയന്തിരമായി രക്തം കയറ്റേണ്ടിവരുമ്പോള്‍ പെട്ടെന്നുതന്നെ രോഗിക്ക് യോജിച്ചരക്തം മുന്‍കൂട്ടി ലഭ്യമാക്കുന്നതിനായാണ് രക്തദാനവും ശേഖരണവും എന്നരീതി പരിഷ്‌കൃതസമൂഹം സംവിധാനിച്ചുവെച്ചിട്ടുള്ളത്.. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, രക്തം ദാനം ചെയ്യുന്നവരില്‍നിന്ന് ദാനപ്രക്രിയവഴി അറിഞ്ഞോ അറിയാതെയോ ദാതാവിന്റെ ശരീരത്തിലുള്ള രോഗം സ്വീകര്‍ത്താവായ രോഗിയിലേക്ക് പടരുന്നു എന്നത് നമ്മുടെ സാങ്കേതികവിദ്യയുടെ പോരായ്മയായേ വിലയിരുത്തപ്പെടാന്‍ കഴിയൂ. ഒരു മഹത്പുണ്യം മഹാഅപരാധമായി മാറുന്ന അനുഭവം. ഇത് രക്തംസ്വീകരിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദനാജനകമാണ്. എയ്ഡ്‌സ് പോലെയുള്ള അതിമാരകമായ രോഗങ്ങളാണ് രക്തദാനത്തിലൂടെ പകരുന്നത് എന്നത് അതിലുമേറെ വലിയ ആശങ്കകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
രക്തം സ്വീകരിച്ചതിലൂടെ തിരുവനന്തപുരം റീജീണല്‍കാന്‍സര്‍ സെന്ററില്‍ ആലപ്പുഴ സ്വദേശിയായ രോഗിക്ക് എയ്ഡ്‌സ് രോഗം പടര്‍ന്നതായി കണ്ടെത്തിയെന്ന് കഴിഞ്ഞയാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. കാന്‍സര്‍ രോഗിയായ ബാലികക്കാണ് ചികില്‍സക്കിടെ എച്ച്.ഐ.വി അണുബാധ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഒരുരോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ രോഗിയും അയാളുടെ ബന്ധുക്കളും പെടുന്ന ബുദ്ധിമുട്ടും സാമ്പത്തികച്ചെലവുകളും തന്നെ വലിയ ജീവിതഭാരമായിരിക്കുമ്പോള്‍ ചികില്‍സക്കിടെ മറ്റൊരു മാരകരോഗം പിടികൂടപ്പെടുക എന്നത് ഊഹിക്കാന്‍ പോലുമാകുന്നില്ല. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടിയുടെ കടികൊള്ളുന്ന അവസ്ഥ. അര്‍ബുദ ചികില്‍സയുടെ ഭാഗമായുള്ള നാലാമത്തെ കീമോതെറാപ്പിക്ക് ശേഷം രോഗിയായ കുട്ടിയുടെ അമ്മക്ക് നല്‍കിയ രേഖയില്‍നിന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉള്ളതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുന്നത്. കുട്ടിയെ ചികിസിച്ച ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളോട് ആ വിവരം പറയാതിരുന്നത് അതിലും വലിയ അല്‍ഭുതമായിരിക്കുന്നു. തന്റെ പിഴവ് മൂലമാണ് കുട്ടിക്ക് പുതിയ രോഗം വന്നതെന്ന തിരിച്ചറിവിലുള്ള ജാള്യതയും ഭയവും മൂലമായിരിക്കാം പ്രസ്തുത ഭിഷഗ്വരന്‍ ആ വിലപ്പെട്ട വിവരം രോഗിയുടെ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചത്. ബന്ധുക്കള്‍ വിശദീകരണം തേടിയപ്പോള്‍ പോലും രോഗിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്നാണ് രോഗിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മന്ത്രിക്ക് മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ബുദത്തിന് ചികില്‍സിച്ച ആര്‍.സി.സി ആസ്പത്രിയില്‍ നിന്നല്ല എയ്ഡ്‌സ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴയിലെ ഒരു ആതുരകേന്ദ്രത്തില്‍ വെച്ചാവാം എയ്ഡ്‌സ് ബാധിച്ചതെന്നാണ് പ്രാഥമികമായ നിഗമനം. ബാലികക്ക് രക്തം നല്‍കിയ നാല്‍പതോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരിക്കയാണിപ്പോള്‍.
പ്രശ്‌നത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് കടക്കുമ്പോള്‍ മനസ്സിലാകുന്നത്, രക്തംദാനം ചെയ്യുന്ന വ്യക്തിക്ക് എയ്ഡ്‌സ് രോഗം ഉള്ളതായി അറിവില്ലെങ്കില്‍ അത് പടരാനുള്ള സാധ്യതയാണ് ഒന്ന്. മറ്റൊന്നുള്ളത്, രക്തം ദാനംചെയ്ത ശേഷവും രണ്ടാഴ്ച വരേക്കും എച്ച്.ഐ.വി ബാധ സ്വീകര്‍ത്താവില്‍ തെളിയില്ലെന്നതാണ്. സാങ്കേതികവിദ്യയുടെ പോരായ്മയാണിത്. ആര്‍.സി.സി കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രമുഖമായതും അര്‍ബുദചികില്‍സാംരംഗത്ത് ഏറെ ആദരിക്കപ്പെടുന്നതുമായ ആതുരാലയമാണ്. രക്തദാനം നടത്തുന്നതിനു മുമ്പ് നടത്തപ്പെടുന്ന എലീസ പരിശോധനയില്‍ എയ്ഡ്‌സ് രോഗാണു തെളിയില്ലത്രെ. ആര്‍.സി.സി യിലും സ്ഥിതി സമംതന്നെ. എന്നാല്‍ നൂതനമായ ന്യൂക്ലിക് ആസിഡ് പരിശോധന ( നാറ്റ് ) യില്‍ ഈ കാലാവധി ബാധകമല്ല. അപ്പോള്‍ നമ്മുടെ ആസ്പത്രികളില്‍ പ്രതിദിനം നടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ രക്തദാനവും രക്തസ്വീകരണവും ഉയര്‍ത്തുന്ന ആശങ്ക ഒട്ടും സുരക്ഷിതവും ലളിതവുമേയല്ലെന്നുവരുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആറു കുട്ടികള്‍ക്ക് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ബാലികയുടെ മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ എയ്ഡസ് ബാധ കണ്ടെത്തിയിട്ടില്ല എന്നതും ഇതുസംബന്ധിച്ച ജാഗ്രതയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഇടുക്കിയിലെ ഒരു കുട്ടിക്കും സമാനമായി രോഗം പിടികൂടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ 2012 ജൂലൈയില്‍ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള കുട്ടിക്ക് രക്തസ്വീകരണത്തിലൂടെ എയ്ഡ്‌സ് പടര്‍ന്നിരുന്നു. തലാസിമിയ എന്ന അര്‍ബുദരോഗത്തിനുള്ള ചികില്‍സക്കിടെയായിരുന്നു രോഗബാധ. അന്വേഷണത്തില്‍ മാനന്തവാടി ജില്ലാ ഗവ.ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സിച്ചിരുന്നെന്നും അവിടങ്ങളിലെവിടെയോ വെച്ച് രോഗം പടര്‍ന്നിരിക്കാമെന്നുമായിരുന്നു കണ്ടെത്തിയത്. ഒടുവില്‍ സര്‍ക്കാരിന് 12 ലക്ഷംരൂപ ഖജനാവില്‍ നിന്ന ്‌നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. സമാനമായ രീതിയില്‍ പാലക്കാട്ടെ രണ്ടുകുട്ടികള്‍ക്കും കോഴിക്കോട്ടെ മറ്റൊരു കുട്ടിക്കും എയ്ഡ്‌സ് പടരുകയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മതിയായി സ്‌റ്റെറിലൈസേഷന്‍ നടത്താത്ത സിറിഞ്ചുകളുടെ ഉപയോഗവും ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അവധാനതക്കുറവും സാങ്കേതികത്തകരാറുകളുമെല്ലാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയെയാണ് നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നത്. രക്തം പോയിട്ട് ഉമിനിരില്‍കൂടി പോലും പകരുന്നതാണ് എച്ച്.ഐ.വി അണു. ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ആതുരാലയങ്ങളില്‍പോലും ഇതിനുതക്ക സംവിധാനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല എന്നത് നമ്മെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന തിരുവനന്തപുരം ആര്‍.സി.സിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്തസ്വീകരണം വഴിയല്ല രോഗം പടര്‍ന്നതെന്ന വിവരവും സുരക്ഷിതമല്ലാത്ത ആതുരാലയസംവിധാനങ്ങളിലേക്കാണ് വീണ്ടും വിരല്‍ചൂണ്ടപ്പെടുന്നത്.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാനമായ കടമയാണെന്നിരിക്കെ ആസ്പത്രികള്‍ വഴി രോഗം പകരുന്നുവെന്നത് ചെറുതായി കാണേണ്ടതല്ല. സര്‍ക്കാര്‍ ആസ്പത്രികളുടെ കണക്ക് മേല്‍പറഞ്ഞതാണെങ്കില്‍ സംസ്ഥാനത്തെ ഡസന്‍കണക്കിന് സ്വകാര്യ ആതുരാലയങ്ങളിലെ തികില്‍സാ-പരിശോധനാസംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയേണ്ടതുണ്ടോ. പ്രതിദിനം അഞ്ചുലക്ഷം യൂണിറ്റ് രക്തം സംസ്ഥാനത്ത് ദാനം ചെയ്യപ്പെടുന്നതായാണ് കണക്ക്. സൗജന്യമായും ദാതാക്കളില്‍ ചിലര്‍ പണത്തിനുവേണ്ടിപോലും രക്തം ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ മതിയായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടോ എന്നത് രക്തം സ്വീകരിക്കുന്നവരും രക്തബാങ്കുകളും ആസ്പത്രികളും ഡോക്ടര്‍മാരും അവരുടെ സംഘടനകളുമൊക്കെ ആലോചിക്കണം. എലീസക്ക് പകരം എല്ലാ രക്തസാമ്പിളുകളും നാറ്റ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എന്നിട്ടൊക്കെ മതി രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇനിയെങ്കിലും പ്രചുരപ്രചാരണം നടത്താന്‍.

kerala

മുസ്ലിംകള്‍ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്

ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്.

Published

on

മുസ്ലിംകള്‍ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇയാള്‍. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഘടന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകളുണ്ട്.

”ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഇതില്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. അതീവരഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവര്‍ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം”- രാജാ സിങ് പറഞ്ഞു.

അതേസമയം അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദില്‍ ഹുസൈന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടു. ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ റാവു പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജന്‍ റാവു ആവശ്യപ്പെട്ടു.

 

Continue Reading

News

കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്

Published

on

ടൊറന്‌റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്‌റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്‌റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.

Continue Reading

Video Stories

ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിഎച്ച്പി

വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു

Published

on

ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി.
ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.

ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്‌കൂളുകളുടെയും മാനേജ്‌മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്‌കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.

Continue Reading

Trending