Connect with us

entertainment

‘അനുവാദമില്ലാതെ എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്’; ജാഗ്രത പുലര്‍ത്തണമെന്ന് ഗായത്രി അരുണ്‍

300-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

Published

on

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയതായി നടി ഗായത്രി അരുണ്‍. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടി പരാതി നല്‍കിയത്. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിക്കുകയും 300-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

”2024 സെപ്റ്റംബര്‍ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകള്‍ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ അയച്ചു തരുന്നുണ്ട്. എന്റെ ഫോട്ടോയാണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്സാപ്പില്‍ എന്റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

പലപ്പോഴും പിആര്‍ ഏജന്‍സികള്‍ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങള്‍ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കില്‍ എല്ലാ സര്‍ട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. പല കുഞ്ഞുങ്ങളും മാതാപിതാക്കളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഒരു വിവരവുമില്ല. ഞാന്‍ ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകള്‍ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്”, ഗായത്രി വീഡിയോയില്‍ പറഞ്ഞു.

entertainment

ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

Published

on

ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.

Continue Reading

entertainment

കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കരുത്; വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി

എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ചെന്നൈ: കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്ക് അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. കമല്‍ഹാസന്റെ ആവശ്യപ്രകാരമാണ് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതിനെതിരായി കമല്‍ഹാസന്‍ നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ വിധി. ഇതില്‍ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ചാണ് കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരജിയില്‍ മറുപടി നല്‍കാന്‍ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമല്‍ഹാസനോട് നിര്‍ദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Continue Reading

entertainment

സംസ്ഥാനത്ത് സിനിമ സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; തിയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടും

ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി

Published

on

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി. പണിമുടക്കിന്റെ ഭാഗമായി തിയേറ്ററുകള്‍ അടച്ചിടുന്നതിനൊപ്പം ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.

ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയേറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സിനിമ സംഘടനകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ഇതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു സിനിമ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ പലവട്ടം സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെ സിനിമാ സംഘടനകളുമായി 14ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ മറ്റ് സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 

Continue Reading

Trending