Connect with us

News

ഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍

ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.

Published

on

തെല്‍ അവീവ്: ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇസ്രാഈല്‍. ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.

ഈ വിഷയത്തില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോവുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെയാണ് ഇസ്രായേല്‍ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചത്.

ഗസ്സ സമാധാന ബോര്‍ഡിലേക്ക് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യു.കെ. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരഡ് കുഷ്നര്‍, പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരെയാണ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍.

അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് സി.ഇ.ഒ. മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് കൂടിയായ ഇന്ത്യന്‍ വംശജനായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

ഗസ്സയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ച ഖത്തറിലെ ഒരു നയതന്ത്രജ്ഞനും ഈജിപ്തിലെ ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടും. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും അംഗങ്ങളായിരിക്കും.

സമിതിയില്‍ ഒരു ഇസ്രാഈല്‍ പ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. നെതന്യാഹുവിന്റെ അതൃപ്തിക്ക് പിന്നാലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ

യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കലോത്സവം കുട്ടികൾക്ക് അവസരങ്ങൾ മാത്രമല്ല, കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സാമൂഹ്യപാഠമാണ് സമ്മാനിക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ടെന്നും, ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ വ്യക്തമാക്കി. “ഇന്ന് ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാ ഭാഗ്യങ്ങളും ഒത്തുചേർന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.

ഇന്നും നിരവധി സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലെത്തുന്നുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾക്ക് പുറത്തായി ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു വേദി ഇല്ലെന്നും, കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കുവെക്കലിന്റെ സന്തോഷം കുട്ടികളെ ശീലിപ്പിക്കാനും, തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് നൽകാനും കലോത്സവങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ സ്വയം തേടിയെത്തുമെന്നും, ഇത് തന്റെ അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കലോത്സവത്തിലെ കലാകിരീടം കണ്ണൂർ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 1028 പോയിന്റുകളോടെയാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. തൃശൂർ 1023 പോയിന്റുകളോടെയും കോഴിക്കോട് 1017 പോയിന്റുകളോടെയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

Continue Reading

india

നോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

Published

on

നോയിഡ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

മരിച്ചത് യുവരാജ് മെഹ്തയെയാണ്. മൂടൽമഞ്ഞ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട യുവരാജ് സഞ്ചരിച്ച കാർ, രണ്ട് ഡ്രെയിനേജുകളെ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ ഇടിച്ച് എഴുപത് അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചു.

യുവരാജിന്റെ നിലവിളി കേട്ട് വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിപ്പോയി. അപകടത്തിനിടെ യുവരാജ് പിതാവിനെ ഫോണിൽ വിളിച്ച് താൻ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും ജീവൻ നഷ്ടപ്പെടാൻ ആഗ്രഹമില്ലെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

വിവരം ലഭിച്ച മിനിറ്റുകൾക്കകം പൊലീസ്, മുങ്ങൽ വിദഗ്ധർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും അപകടസ്ഥലത്തെത്തി.

ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ യുവരാജിനെയും കാറിനെയും കനാലിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിച്ചു.

റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ലെന്നും സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടില്ലെന്നുമാണ് അപകടകാരണമെന്ന ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി.

Continue Reading

News

ഇറാനെതിരെ യു.എസ് ഉപരോധം കടുപ്പിച്ചു

ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.

Published

on

വാഷിങ്ടൺ: സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.

ദേശീയ സുരക്ഷ കൗൺസിൽ തലവനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഉൾപ്പെടെയുള്ള നേതാക്കളാണ് ഉപരോധ പട്ടികയിൽ. പ്രക്ഷോഭങ്ങൾക്കെതിരായ നടപടികൾ ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യു.എസ്. ആരോപിച്ചു.

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കമാൻഡർമാരും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉപരോധത്തിനിരയായി. ഉപരോധത്തിൽ ഉൾപ്പെട്ടവർക്ക് യു.എസുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ വിലക്കുണ്ട്. ഇറാൻ എണ്ണ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ ചില സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. യു.എസിന്റെ സുരക്ഷാ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെ ഇറാൻ ഉപരോധങ്ങൾ മറികടന്നിരുന്നുവെന്നാണ് ട്രഷറി വകുപ്പിന്റെ ആരോപണം.

പ്രതിഷേധകരെതിരേ അക്രമം തുടരുകയാണെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മേഖലയിൽ ആവശ്യമായ സൈനിക ശക്തിയില്ലെന്ന വിദഗ്ധോപദേശത്തെ തുടർന്ന് ആക്രമണത്തിൽ നിന്ന് ട്രംപ് താൽക്കാലികമായി പിന്മാറിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഭാവിയിൽ യു.എസ്. സൈനിക സാന്നിധ്യം വർധിച്ചാൽ ആക്രമണ സാധ്യത നിലനിൽക്കുന്നതായും ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.

സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തോടുള്ള അസന്തോഷവും മൂലം കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങൾ തലസ്ഥാനമായ തെഹ്റാനും കടന്ന് രാജ്യവ്യാപകമായി പടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,600-ലധികം പേർ കൊല്ലപ്പെട്ടതായും 19,000-ത്തിലധികം പേർ അറസ്റ്റിലായതായും ഇറാനിലെ യു.എസ്. ആസ്ഥാനമായ മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

Continue Reading

Trending