main stories
ഹാജിമാര്‍ ഇന്ന് അറഫയില്‍
പ്രാര്‍ത്ഥനയിലലിഞ്ഞ് മിന
വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്‍ അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്‍ കരളുരുകി പ്രാര്‍ത്ഥനകളില്‍ മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി ലക്ഷങ്ങള്‍ മിനയിലെ കൂടാരനഗരിയില്‍ നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. ‘ലബ്ബൈക്’ മന്ത്രങ്ങളുടെ കാന്തികവലയത്തില്‍ അറഫ ഇന്ന് പകല്‍ ശുഭ്ര സാഗരം തീര്‍ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തീര്‍ത്ഥാടകര്‍ക്ക് പുനര്‍ജന്മത്തിന്റെ നിമിഷങ്ങളാകും.
കണ്ണുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്‍ നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി തീര്‍ത്ഥാടകര്‍ ജബലുറഹ്‌മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്‍ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന്‍ കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ക്കാണ് അറഫ സാക്ഷിയാവുക.
വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്കെത്താന്‍ ഹാജിമാര്‍ ആശ്രയിക്കുന്നത്. കൂടാതെ കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്‍മ്മം പൂര്‍ണ ചൈതന്യത്തോടെ ചെയ്തു തീര്‍ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
kerala
മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി
ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് ഹുസൈനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതിയെ വെറുതെ വിട്ടതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകര്‍പ്പ് പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ അമ്മയും നല്‍കിയ ഹര്‍ജികളിലും കോടതിയുടെ തുടര്‍നടപടികള്‍ വരാനുണ്ട്.
അതേസമയം വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മക്കും സഹോദരിക്കും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രിലില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രോസിക്യൂഷന്‍ 103 സാക്ഷികളെയാണ് കേസില്‍ ഇതിനോടകം വിസ്തരിച്ചത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവര്‍ പോലും പിന്നീട് കോടതിയില്‍ കൂറുമാറിയതാണ് കണ്ടത്.
india
ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; 10 ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില കൂട്ടി
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു.
രാജ്യത്ത് പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.51 രൂപയായും ഡീസല്‍ വില 92.49 രൂപയായും ഉയര്‍ന്നതായി ഇന്ധന ഡീലര്‍മാര്‍ അറിയിച്ചു.
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ധനവിലയില്‍ മൂന്ന് രൂപയുടെ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരാന്‍ കാരണം. ഫെബ്രുവരി മാസത്തില്‍ ബാരലിന് ശരാശരി 69 ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ ചെലവ്, നിലവില്‍ 113 മുതല്‍ 114 ഡോളര്‍ വരെയായി ഉയര്‍ന്നു.
india
ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ ശുശ്രൂഷിക്കാനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് ഡല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (NCR) തന്നെ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വന്തം വീട്ടില്‍ താമസിക്കാനും ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശിക്കാനും മാത്രമേ അനുമതിയുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് പോകരുത്. കൂടാതെ ഈ ദിവസങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നേരത്തെ ഈ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്ന് ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. ഇതിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

