Connect with us

News

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ)യാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം ആരംഭിക്കും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ)യാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നിലവിലുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല അക്കാദമിക ബഹിഷ്‌കരണവും ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു. കൂടാതെ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.

അതേസമയം, സമരം തുടരുന്ന സാഹചര്യത്തിലും അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു, കിടത്തി ചികിത്സ തുടങ്ങിയ നിര്‍ണായക സേവനങ്ങള്‍ തടസപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.നിലവില്‍ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ചട്ടപ്പടി സമരം, മെഡിക്കല്‍ ബോര്‍ഡ് ബഹിഷ്‌കരണം എന്നിവയും തിരുവനന്തപുരത്ത് റിലേ നിരാഹാര സമരവും പുരോഗമിക്കുകയാണ്.

 

EDUCATION

‘റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ​ഗസ്റ്റ് ടീച്ചേഴ്സിനെ എന്തിനാണ് വെക്കുന്നത് ?’; സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം നടക്കുന്നില്ലന്ന് പരാതി

എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല

Published

on

മലപ്പുറം: സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം കൃത്യമായി നടക്കുന്നില്ലന്ന് പരാതി. പിഎസ്‍സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പല ജില്ലകളിലും വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് നിയമിച്ചത്. റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനം മാത്രം നടക്കുന്നുവെന്നാണ് ആക്ഷേപം.

2023 ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ ലിസ്റ്റിന്റെ കാലാവധി തീരും. പക്ഷേ, അധ്യാപക നിയമനം നടക്കുന്നില്ല എന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല. എന്നാൽ 60 പേരുടെ താൽക്കാലിക തസ്തികളാണ് സൃഷ്ടിച്ചത്. മലപ്പുറത്ത് 32 ഒഴിവുകളിലാണ് താൽക്കാലിക അധ്യാപകരെ നിയമിച്ചു.

ഒരു റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സമയത്ത് ഗസ്റ്റ് അധ്യാപകരെ വെക്കാന്‍ പാടില്ലെന്നും 32 ഒഴിവുകളില്‍ ഇപ്പോൾ താൽക്കാലിക അധ്യാപകരെ വെച്ചുകൊണ്ടാണ് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

ലിസ്റ്റിന്റെ കാലാവധി തീരാനായതോടെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പലർക്കും ഇനി അവസരം ലഭിക്കണമെന്നില്ല. റാങ്ക് ലിസ്റ്റ് നിലനിൽക്കെ സ്ഥിര നിയമനം നടത്താതെ താൽക്കാലിക നിയമനം നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തും.

Continue Reading

News

പ്ലസ്ടുക്കാരന്റെ പ്രസവ ശസ്ത്രക്രിയയിൽ യുവതിയ്‌ക്ക് ദാരുണാന്ത്യം

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

By

ഉത്തർപ്രദേശിലെ അബേദ്കർ നഗരിൽ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു. സംഭവത്തിൽ യോഗേഷ് വർമ (32)യും ശുഭം വിശ്വകർമ (19)യും അറസ്റ്റിലായി.

കഴിഞ്ഞ അഞ്ചാം തീയതിയാണ് ഗർഭിണിയായ പ്രിയങ്കയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ബി.എ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടു വിദ്യാർത്ഥിയായ ശുഭവും ചേർന്ന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അനസ്തീസിയയുടെ അളവ് കൂടിപ്പോയതോടെ പ്രിയങ്കയ്ക്ക് ബോധം വീണ്ടെടുക്കാനായില്ല. തുടർന്ന് അമിത രക്തസ്രാവവും ഉണ്ടായതായി പൊലീസ് അറിയിച്ചു. നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരിച്ചു.

പ്രിയങ്കയുടെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ ആശുപത്രി നടത്തിപ്പുകാരി ഒളിവിൽ പോയി. പൊലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിക്ക് ലൈസൻസ് ഇല്ലെന്നും ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കാൻ അനുമതിയില്ലെന്നും അഗ്നിരക്ഷാ സേനയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലെന്നും യോഗ്യതയുള്ള സ്റ്റാഫ് ഇല്ലെന്നും കണ്ടെത്തി.

‘നവജീവൻ ഹോസ്പിറ്റൽ’ എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നു. ശസ്ത്രക്രിയകൾക്കായി 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും കുറഞ്ഞ ചെലവിനാൽ ആളുകൾ ഇവിടെ എത്തിച്ചേരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ആശുപത്രി പൂട്ടിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

നരവനെ പുസ്തക വിവാദം; വിരമിക്കുന്ന ഉദ്യോഗസ്ഥർ 20 വർഷത്തേക്ക് പുസ്തകം എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം

Published

on

ന്യൂഡല്‍ഹി: അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചതിന് ശേഷം 20 വര്‍ഷത്തേക്ക് പുസ്തകങ്ങള്‍ എഴുതുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ചതിന് ശേഷം 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് പിരീഡ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കരസേനാ മേധാവി (റിട്ടയേര്‍ഡ്) മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2020 ആഗസ്റ്റില്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 2019-2022 കാലയളവില്‍ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറല്‍ നരവനെ.

വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചര്‍ച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുകള്‍ക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ എപ്സ്റ്റീന്‍ ഫയല്‍സിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു വിഷയം. പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ തുടരുമ്പോഴും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് മന്ത്രിസഭയുടെ തീരുമാനം.

Continue Reading

Trending