പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ നടന്ന കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താലിൽ സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരവും മുൻ മന്ത്രി നാലകത്ത് സൂപ്പിയും നേതൃത്വം നൽകി പാലക്കാട്–കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ഓഫിസിന്റെ ചില്ലുകളും ബോർഡും തകർന്നു.
ഇതിന് മുൻപ് പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെയും കല്ലേറുണ്ടായിരുന്നു. അതിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സി.പി.എം ആരോപണം. ഇതിന് പിന്നാലെയാണ് സി.പി.എം പ്രതിഷേധം ശക്തമാകുകയും, തുടർന്ന് ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.
പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.