india

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം

By Lubna Sherin K P

February 02, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എന്നിവരാണ് ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാറുമായി അജിത് പവാര്‍ വീണ്ടും അടുക്കുന്നതില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അവസാന നിമിഷം വിമാനത്തിലെ പൈലറ്റിനെ മാറ്റിയതും വിമാനത്തിന് കൃത്യമായ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും അന്വേഷിക്കണമെും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ (66) മരിക്കുന്നത്. 2026 ജനുവരി 28-ന് രാവിലെ പൂണെയിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു.

അതേസമയം കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവില്‍ മഹാരാഷ്ട്ര സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.