News
ആത്മ നിര്‍വൃതിയില്‍ സ്‌നേഹ ഭവന കൈമാറ്റം
രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാട് മുണ്ടക്കൈ ചുരല്‍മല നിവാസികള്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന 105 വീടുകളില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കുകയാണ്.
രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാട് മുണ്ടക്കൈ ചുരല്‍മല നിവാസികള്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന 105 വീടുകളില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കുകയാണ്.
കല്‍പറ്റ ടൗണില്‍ നിന്ന് കേവലം എട്ടുകിലോമീറ്റര്‍ മാത്രം അകലെ മുട്ടില്‍ – മേപ്പാടി സംസ്ഥാനപാതയുടെ ഓരത്ത് ഒരുങ്ങിയിട്ടുള്ള അതിമനോഹരവും സുസജ്ജവുമായ ഈ ഭവന സമുച്ചയം, പിറന്നുവീണ മണ്ണിനെയും ജീവിച്ചുപോന്ന സാഹചര്യങ്ങളെയും ഒരേയൊരു രാത്രികൊണ്ട് ഉരുളെടുത്തുപോയ ഒരു ദേശത്തോടുള്ള ഐക്യദാര്‍ഢ്യത്തിനപ്പുറം, മുസ് ലിംലീഗ് അവര്‍ക്ക് നല്‍കിയ വാഗ്ദാനനങ്ങളുടെ പൂര്‍ത്തി കരണം കൂടിയാണ്.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ നാട് ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തത്രയും ഭയാനകമായ ദുരന്തത്തിന്റെ വിരവങ്ങള്‍ പുറംലോകമറിഞ്ഞത് മുതല്‍ തുടങ്ങിയതാണ് മുസ്ലിംലീഗിന്റെ ആ പ്രദേശത്തോടുള്ള കരുതലും ചേര്‍ത്തുനിര്‍ത്തലും. സേവന സന്നദ്ധരായി പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനങ്ങളും ഒരു സന്നാഹം കണക്കെ ദുരന്തഭൂമിയില്‍ നിലയുറപ്പിച്ച കാഴ്ച്ച യായിരുന്ന സ്‌തോഭജനകമായ ആ ദിനരാത്രങ്ങളില്‍ ദര്‍ശിക്കാനായത്.
അവസാനത്തെ ജീവന്റെ തുടിപ്പും കണ്ടത്തിയതിനുശേഷവും ആ മണ്ണില്‍ തന്നെ നിലയുറപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടുപോയ, ഉടുതുണിക്ക് മറുതുണിപോലുമില്ലാതെയായിപ്പോയവരുടെ ‘ഞങ്ങളെമാത്രമെന്തിന് ഈ മണ്ണില്‍ അവശേഷിപ്പിച്ചു’ എന്ന നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ പ്രാസ്ഥാനത്തിനാകുമായിരുന്നില്ല.
ജീവിതോപാതികള്‍ മുഴുവന്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്നതിനും അവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുമായിരുന്ന പ്രഥമ പ രിഗണന. അതിന്റെ ഭാഗമായി ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതം അടിയന്തിര ധനസഹായം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്‌സി ജീപ്പ് നഷ്ടപ്പെട്ട നാലുപേര്‍ക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. റമസാനിലും മറ്റു വിശേഷാവസരങ്ങളിലും പാര്‍ട്ടി കിറ്റുകളെത്തിച്ചു.
ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി.സി.സിയിലെ വിവിധ കമ്പനികള്‍ തൊഴില്‍ നല്‍ക്കുന്ന പദ്ധതി നടപ്പിലാക്കി. ദുരിതബാധിതരുടെ ശാശ്വതമായ പുനരധിവാസമായിരുന്നു അടുത്ത ലക്ഷ്യം. അവരുടെ താല്‍പര്യം കണക്കിലെടുത്ത് സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ച്, ജിവിതത്തിന്റെ രണ്ടറ്റംകുട്ടിമുട്ടിക്കാന്‍ പെടാപാടുപെട്ട, ഓര്‍ക്കാപ്പുറത്ത് അന്യാധീനപ്പെട്ടുപോയ തങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ആ മണ്ണിനടുത്തു തന്നെ, പ്രിയപ്പെട്ടവരുടെ ഓര്‍മകളെ മാറോട് ചേര്‍ത്തുവെച്ച് ഇനിയുള്ള കാലം ജീവക്കണമെന്ന ആഗ്രഹത്തെ സാക്ഷാല്‍ക്കരിച്ചു കൊണ്ട് മേപ്പാടി പഞ്ചായത്തിലെ തന്നെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് 11.12 ഏക്കര്‍ സ്ഥലം മറ്റൊരു പരിഗണനയുമില്ലാതെ പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.
ആരിലും അല്‍ഭുതവും ഒപ്പം അസൂയയും തീര്‍ക്കാവുന്ന രീതിയിലുള്ള ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടിയുള്ള ഉജ്വലമായ ചുവടുകള്‍ക്കിടെ ത്യാഗത്തിന്റെ പൂമാലകളും പ്രതിസന്ധിയുടെ തീക്ഷ്ണാനുഭവങ്ങളും പലപ്പോഴും കുട്ടായെത്തി. എന്നാല്‍ ദുരിത ബാധിതരായ ജനങ്ങള്‍ മാത്രമല്ല, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ക്കുവേണ്ടിയുള്ള സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജാതിയുടെയോ, മതത്തിന്റെയോ പ്രത്യയശാസത്രങ്ങളുടെയോ വേലിക്കെട്ടുകളില്ലാതെ ഈ പ്രസ്ഥാനത്തില്‍ വിശ്വാസ മര്‍പ്പിച്ച നാടിന്റെയൊന്നടങ്കമുള്ള പിന്തുണയില്‍ തിക്താനുഭവങ്ങളെയെല്ലാം തട്ടിമാറ്റി ഇഛാശക്തികൊണ്ടൊന്നു മാത്രം ഒരു സാര്‍ത്ഥവാഹകസംഘത്തെപ്പോലെയായിരുന്നു പ്രസ്ഥാനത്തിന്റെ പ്രയാണം.
അനന്യസാധാരാണമാ യ ആ പോരാട്ടവീര്യത്തിന്റെ നിദര്‍ശനമാണ് സ്‌നേഹഭവനങ്ങളുടെ സമര്‍പ്പണത്തിന്റെ മനോഹരമായ സായാഹ്നം. വേലിതന്നെ വിള തിന്നുന്നതുപോലെ, പൂര്‍ണമായും ഭരണകുടത്തിന്റെ ഉത്തരവാദിത്തമായ പ്രവര്‍ത്തന ത്തെ അതിന്റെ സുഗമമവും സമയബന്ധിതവുമായുള്ള പൂര്‍ത്തീകരണത്തിന് വേണ്ടി നിഷ്‌കാമ കര്‍മമായി ഏറ്റെടുത്ത പ്രസ്ഥാനത്തെ പ്രതിരോധത്തിലാക്കുന്ന സമി പനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുപോലുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ചതു പോലെ ഫെബ്രുവരിയില്‍ തന്നെ 1060 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്.
ഇന്ന് അതിന്റെ അവകാശികള്‍ക്ക് സമര്‍പ്പിക്കപ്പെടുകയാണ്. നിറഞ്ഞ സംതൃപ്തിയോടെ അവരത് ഏറ്റുവാങ്ങുമ്പോള്‍ അതേ ആത്മനിര്‍വൃതിയിലാണ് മുസ്ലിംലീഗ് പ്രസ്ഥാനവും.
News
ഭിന്നിപ്പിനെ തോല്‍പ്പിക്കുക സാഹോദര്യത്തോടെ: പൊങ്കാല അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും വേണമെന്ന് -പാളയം ഇമാം
റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ ചില അധിക നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ഇമാം വ്യക്തമാക്കി.
രാജ്യത്ത് ഭിന്നിപ്പിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുമ്പോള്‍ സാഹോദര്യവും സ്നേഹവും മുന്‍നിര്‍ത്തി അതിനെ അതിജീവിക്കണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ മാസമായതിനാല്‍ നോമ്പിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ ചില അധിക നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ഇമാം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലും പൊങ്കാലയിടാനെത്തുന്നവര്‍ക്ക് മസ്ജിദുകളിലും വീടുകളിലും സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെന്നും, ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഇവര്‍ക്കായി തുറന്നുനല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാനില്‍ വേറിട്ട ടൈംടേബിള്‍ പിന്തുടരുന്നതിനാലാണ് ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടത്. ”നമ്മള്‍ നോമ്പെടുത്ത് വെള്ളം കുടിക്കാതിരിക്കുകയാകും. പക്ഷേ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്,” എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ സ്നേഹം പങ്കുവയ്‌ക്കേണ്ട മാസമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിമതഭേദമില്ലാത്ത സാഹോദര്യത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാകുമെന്നും, ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് തന്നെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും അതിനെ മറികടക്കാമെന്നും ഇമാം പറഞ്ഞു.
തലസ്ഥാന നഗരിയുടെ ഉത്സവമായാണ് ഇപ്പോള്‍ പൊങ്കാല നടക്കുന്നതെന്നും, അതിഥികളായി എത്തുന്നവരെ നന്നായി സത്കരിക്കേണ്ടത് കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക വിശ്വാസപ്രകാരം മൂന്ന് ദിവസം അതിഥികളെ നല്ലപോലെ സത്കരിക്കാനുള്ള ബാധ്യത ഉണ്ടെന്നും, അതിനാല്‍ അവരെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹോദര്യത്തിന്റെ സന്ദേശം നല്ല രീതിയില്‍ ഏറ്റെടുത്ത എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പാളയം ഇമാം പ്രതികരണം അവസാനിപ്പിച്ചത്.
News
ഹൈക്കോടതിയുടെ അനുകൂല വിധി: ‘ദി കേരള സ്റ്റോറി 2’ ഇന്ന് മുതൽ പ്രദർശനം
കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ ചിത്രത്തിന്റെ പ്രദർശനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ദി കേരള സ്റ്റോറി 2 ഇന്ന് മുതൽ സംസ്ഥാനത്ത് പ്രദർശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ ചിത്രത്തിന്റെ പ്രദർശനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി. എന്നാൽ, വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സിനിമയുടെ പ്രദർശനത്തിന് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി സിനിമയെ വിലയിരുത്താനാകില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിനിമ മതസൗഹാർദം തകർക്കുന്നില്ലെന്നും, റിലീസ് തടയുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ അനുകൂല തീരുമാനം.
അതേസമയം, സിംഗിൾ ബെഞ്ച് പ്രഥമ ദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാകാമെന്ന നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസിന് ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുകയും, സെൻസർ ബോർഡിനോട് സിനിമ പുനഃപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തത്.
മലയാളികൾക്ക് അപകീർത്തികരമായ രീതിയിൽ ചിത്രം കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഈ ആശങ്കകൾ മുൻനിർത്തിയാണ് ആദ്യം പ്രദർശനാനുമതി തടഞ്ഞത്. എന്നാൽ, അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ നിലപാട് പുനഃപരിശോധിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയായിരുന്നു.
ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന്, ചില ഇടങ്ങളിൽ ഇന്നലെ രാത്രി തന്നെ ചിത്രം പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർ ശ്രമം നടത്തിയതായും റിപ്പോർട്ടുകളുണ്ട്
News
നഗരൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം; വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ് എന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായി രേഖപ്പെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നല്‍കുന്നതിനുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ നടപടി അത്യന്തം ഖേദകരമാണെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
”വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പൊലീസ് എന്ന ധാരണ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്,” എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകനാകാനുള്ള യോഗ്യതയുണ്ടോയെന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്നും അസോസിയേഷന്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടന സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
-
GULF2 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala2 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala2 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala2 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala2 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article2 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india2 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
News2 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
