News
കേരളത്തെ നടുക്കിയ സൗമ്യ കേസ്; 15 വര്‍ഷം പിന്നിടുമ്പോള്‍
ട്രെയിൻ യാത്രക്കിടെ പീഡനത്തിനിരയായി സൗമ്യ എന്ന യുവതി കൊല്ലപ്പെട്ടിട്ട് 15 വർഷം പൂർത്തിയാകുന്നു. പ്രതി ഗോവിന്ദച്ചാമി ജയിലിൽ കഴിയുമ്പോഴും, ആ കൊടുംക്രൂരതയുടെ നീറുന്ന ഓർമ്മകളുമായി മകളുടെ ഓർമ്മയിൽ കഴിയുകയാണ് അമ്മ സുമതി.
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദാരുണ മരണത്തിന് ഇന്നേക്ക് 15 വര്‍ഷം. കേരളത്തെ നടുക്കിയ ആ കൊടുംക്രൂരതയ്ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, അമ്മ സുമതിക്ക് വേദന മായാതെ തുടരുകയാണ്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു 22 വയസ്സുകാരിയായ സൗമ്യ. 2011 ഫെബ്രുവരി ഒന്നിന്, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഷൊര്‍ണൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ വള്ളത്തോള്‍ നഗറിനടുത്ത് പ്രതിയായ ഗോവിന്ദച്ചാമിയുടെ ആക്രമണം ഉണ്ടായത്. പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസം സൗമ്യ മരിച്ചു.
കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ കഴിഞ്ഞ ജൂലൈയില്‍ ജയില്‍ ചാടിയത് സുമതിയുടെ മനസില്‍ വീണ്ടും ആഴത്തിലുള്ള മുറിവുണര്‍ത്തി. പിന്നീട് പിടിയിലായെങ്കിലും, ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം എവിടെ എത്തി എന്നതാണ് അമ്മയുടെ ആശങ്ക.
ഇപ്പോള്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് സമീപത്തെ കവളപ്പാറയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സുമതിക്ക്, ട്രെയിന്‍ ശബ്ദം പോലും ഇന്നും നീറുന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതി പൂര്‍ണ്ണമായെന്ന് തോന്നാത്ത വേദനയിലാണ് സൗമ്യയുടെ അമ്മ.
News
ചുരിദാര്‍ ധരിച്ചതിന് പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി, സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷന്
ചുരിദാര്‍ ധരിച്ചെത്തുന്നവരെ തടയാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നും, സുരക്ഷാ ജീവനക്കാരന്റെ അമിതാവേശം സ്കൂളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായും മാനേജര്‍ വ്യക്തമാക്കി.
കൊട്ടാരക്കര: ചുരിദാര്‍ ധരിച്ചെത്തിയെന്ന കാരണത്താല്‍ സ്കൂളില്‍ പ്രവേശിപ്പിക്കാതെ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നു. നെടുവത്തൂര്‍ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധു എസ്. നായരെ സ്കൂള്‍ ഗേറ്റില്‍ തടഞ്ഞ സുരക്ഷാ ജീവനക്കാരന് ശശാങ്കനെ സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കി. സ്കൂള്‍ മാനേജര്‍ കെ. സുരേഷ്കുമാറാണ് നടപടി സ്വീകരിച്ചത്.
ചുരിദാര്‍ ധരിച്ചെത്തുന്നവരെ തടയാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നും, സുരക്ഷാ ജീവനക്കാരന്റെ അമിതാവേശം സ്കൂളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായും മാനേജര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്കി. കെ.ഇ.ആര്. ലംഘിച്ച് അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടതിലും പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഡി.ഇ.ഒ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഡി.ഡി.ഇ. കെ.ഐ. ലാല്‍ അറിയിച്ചു.
സംഭവത്തില്‍ വ്യാഴാഴ്ചയും പ്രതിഷേധങ്ങള്‍ നടന്നു. പ്രധാനാധ്യാപിക നല്കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനാധ്യാപികയെ തടഞ്ഞതിലും മോശമായി പെരുമാറിയതിലുമാണ് കേസ്. സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഡി.ഇ.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഈശ്വരവിലാസം സ്കൂളില്‍ നടന്ന സംഭവത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അമൃത ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്കി. പ്രധാനാധ്യാപിക സിന്ധു എസ്. നായറിന്റെ പരാതിയും മൊഴിയും സ്വീകരിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന് തടഞ്ഞുവെന്നും, ചുരിദാര്‍ ധരിക്കുന്നതിനെതിരെ മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. രണ്ടുദിവസം മുമ്പ് മാനേജര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് മാനേജരെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി.
വനിതാ കമ്മിഷന് സ്വമേധയാ കേസ് എടുത്തു
തിരുവനന്തപുരം: ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി നിര്‍ദേശിച്ചു.
News
മൗറീഷ്യസിന് സമീപം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഒഡീഷ സ്വദേശിയായ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ സാർത്ഥക് മഹാപത്രയെ മൗറീഷ്യസിനടുത്ത് കപ്പലിൽ വെച്ച് കാണാതായി. സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവാവിൻ്റെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി.
ഭുവനേശ്വര്‍: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ മൗറീഷ്യസിന് സമീപം കടലില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഒഡീഷ ഭദ്രക് ജില്ലയിലെ കേസ്പൂര്‍ സ്വദേശിയായ സര്‍ത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3ന് കപ്പലില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സര്‍ത്തക് അപ്രത്യക്ഷനായതെന്നാണ് ലഭിക്കുന്ന വിവരം.
2025 ജൂലൈ മുതല്‍ നിലവിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സര്‍ത്തക്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ചൈനയിലേക്ക് പോവുകയായിരുന്ന കപ്പലിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നതെന്ന് സര്‍ത്തകിന്റെ അമ്മ രശ്മിത മൊഹാപത്ര പറഞ്ഞു.
മകന്റെ അപ്രത്യക്ഷതയില്‍ താന്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും രശ്മിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ഒഡീഷ മുഖ്യമന്ത്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്ത് എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പിലൂടെയാണ് അമ്മയുടെ അഭ്യര്‍ത്ഥന.
സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും, കപ്പലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബം.
News
മാനന്തവാടിയില്‍ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു
വയനാട് മാനന്തവാടിയിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറിന് തീകൊളുത്തി കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നജ്മുനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം കാറിനകത്ത് ഇരിക്കെ സജീര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷം സജീറിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ രണ്ടര വയസ്സുള്ള കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്നതെന്ന് കരുതുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിനകത്ത് നിന്ന് പെട്രോള്‍ നിറച്ച രണ്ട് ക്യാനുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
kerala3 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News3 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News3 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
