kerala
നൂറാം വാര്‍ഷികം; നൂറ് പതാകകള്‍ ഒന്നിച്ചുയര്‍ന്നു
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാക ആദ്യമായി ഉയര്‍ത്തി.
കുണിയ (കാസര്‍കോട്): കര്‍മ വീഥിയില്‍ നൂറ്റാണ്ടു പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കുണിയയുടെ മണ്ണില്‍ നൂറ് പതാകകള്‍ ഒരുമിച്ചുയര്‍ന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാക ആദ്യമായി ഉയര്‍ത്തി. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സയ്യിദന്മാരും പോഷക സംഘടനാ നേതാക്കളും ചേര്‍ന്നാണ് 99 പതാകകള്‍ ഉയര്‍ത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു ഘോഷയാത്രയായി പുറപ്പെട്ട പതാക വാഹക യാത്ര പെരിയട്ടുടക്കയില്‍നിന്ന് സമ്മേളന നഗരിയിലേക്ക് വിഖായ വളണ്ടിയര്‍ റൂട്ട് മാര്‍ച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചത്. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ അലി തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ദാഈ, ജനറല്‍ ക്യാമ്പുകളില്‍ വിവിധ സെഷനുകളിലായി മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ അണിനിരക്കും.
എട്ടിനു വൈകുന്നേരം നാലിന് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് എം. എ യൂസഫലിക്ക് സമ്മാനിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്മാന് എന്‍.എ ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖ പണ്ഡിതന്മാര്, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വിശ്വാസിക്ക് സഖാവാകുന്നതില്‍ പരിമിതിയുണ്ട്: ഉമര്‍ഫൈസി മുക്കം
കുണിയ: ഒരു വിശ്വാസിക്ക് സഖാവാകുന്നതില്‍ പരിമിതിയുണ്ടെന്ന് സമസ്ത സെക്രട്ടറി കെ ഉമര്‍ഫൈസി മുക്കം. താന്‍ സഖാവ് അല്ലെന്നും ചിലര്‍ എന്നെ സഖാവായി മുദ്ര കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തില്‍ സ്വാഗത ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത നേതാക്കളെല്ലാം ഒറ്റകെട്ടാണ്. പാണക്കാട് തങ്ങന്മാരുമായി എനിക്കൊരു അകലവുമില്ല. ശിഹാബ് തങ്ങളാണ് എന്റെ വീട് ഉദ്ഘാടനം ചെയ്തത്. തങ്ങള്‍ അന്ന് എനിക്കൊരു തുക നല്‍കിയിരുന്നു. അത് ഇന്നും നിധിപോലെ ഞാന്‍ സൂക്ഷി ക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരാതിരുന്നത് ആ സൂക്ഷിപ്പ് കൊണ്ടാണെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയ അടിത്തറയില്‍ ക്യാമ്പ് സൈറ്റ്
കുണിയ: ശാസ്ത്രീയമായി സംവിധാനിച്ച ക്യാമ്പ് സൈറ്റ് ശതാബ്ദി സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നു. ദാഈ വിഭാഗത്തില്‍ 11111 അംഗങ്ങളും ജനറല്‍ വിഭാഗത്തില്‍ 33313 അംഗങ്ങളും സംബന്ധിക്കുന്ന കാമ്പില്‍ ഒരോ അംഗവും പ്രത്യേകം പ്രത്യേകം നിരീക്ഷണത്തിന് വിധേയമാകുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ ക്യാമ്പിന്റെ ഏകീകരണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്.
ചീഫ് അമീറിന് കീഴില്‍ മൂന്ന് ബ്ലോക്ക് നാവിഗേറ്റേഴ്സ് അതിന് കീഴില്‍ പത്ത് ക്ലസ്റ്റര്‍ നാവിഗേറ്റേഴ്സ് അതിന് കീഴിലായി 313 ക്ലസ്റ്റര്‍ ഫോഴ്സ് അവര്‍ക്ക് കീഴെയായി 626 സപ്പോര്‍ട്ട് ഫോഴ്സ് അവര്‍ക്ക് കീഴില്‍ ഓരോ മൂന്ന് പേര്‍ക്കും വീതം ഓരോ നാസിഹ് (ഉപദേഷ്ടാവ്) എന്നിങ്ങനെയാണ് ക്യാമ്പിന്റെ നിയന്ത്രണം. ഐ.എസ് ഇസ്ലാം ബ്ലോക്ക്, ഐ.എം ഇമാന് ബ്ലോക്ക്, ഐ.എച്ച് ഇഹ്സാന്‍ ബ്ലോക്ക് എന്നീ മൂന്ന് ബ്ലോക്കുകളിലായാണ് 33,313 പേരാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഒരുക്കിയ പന്തലും ക്യാമ്പിന്റെ അച്ചടക്കത്തിന് അനുഗുണമായ രീതിയിലാണ്.
ഓര്‍മയില്‍ ഓളമായി ആറ്റപ്പൂ
കുണിയ: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആറ്റപ്പൂ എന്ന് സമുദായം സ്നേഹവാദരവുകളോടെ അഭിസംബോധന ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്മകളാല് ഈറനണിഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം കടലിന്റെയും കായലുകളുടെയും മണ്ണായ ആലപ്പുഴയില്‍ നടന്ന 90 ാം വാര്‍ഷിക സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ നൂറാം വാര്‍ഷിക പ്രഖ്യാപനം നേതാക്കള്‍ എടുത്തെടുത്ത് പറയുമ്പോള്‍ സദസ്സ് വികാരനിര്‍ഭരമാവുകയായിരുന്നു.
പതിറ്റാണ്ടുമുമ്പ് താന്‍ നടത്തിയ പ്രഖ്യാപനം കര്‍മഥത്തിലെത്തുമ്പോള്‍ അത് കണ്‍നിറയെ കാണാന്‍ അദ്ദേഹമില്ലെന്നത് ഓര്‍മകളെ വിവര്‍ണമാക്കുകയായിരുന്നു. പൂക്കോയ തങ്ങള്‍ മുതല്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് സാദാത്തുക്കളും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിലും മുഴങ്ങിക്കൊണ്ടിരുന്നു.
മതം നന്മകളുടെ അടയാളപ്പെടുത്തല്‍
കുണിയ: മതം വിശ്വാസാചാരങ്ങള്‍ക്കൊപ്പം മാനുഷികമായ നന്മകളുടെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മനുഷ്യനോടു മാത്രമല്ല, സകല ജീവജാലകങ്ങളിലേക്കും കാരുണ്യത്തിന്റെ കൈകള്‍ നീങ്ങണമെന്നതാണ് ഇസ് ലാമിന്റെ തേട്ടം. പാരമ്പര്യ ഇസ്ലാമിന്റെ യഥാര്‍ത്ഥ സൗന്ദര്യം സമൂഹത്തിന് സമര്‍പ്പിക്കപ്പെടുകയെന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് തന്നെ വിശുദ്ധ ഇസ്ലാമിനെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച കേരളീയ മണ്ണില്‍ പോലും ഇസ്ലാമിക ആശയങ്ങളെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ വിപത്തിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, അത്തരം ചിന്താഗതികളെ മുളയിലേ നുള്ളാനും സമസ്തക്ക് സാധിച്ചു. ആശയങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഒരുക്കമല്ലാതിരിക്കുമ്പോഴും മത സൗഹാര്‍ദ്ദവും മാനുഷിക സ്നേഹവും ഊട്ടിയുറപ്പിക്കാന്‍ സാധിച്ചു. നൂറു വര്‍ഷം പിന്നിടുമ്പോഴും കേരളീയ മുസ് ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിത സഭയായി നിലകൊള്ളാന്‍ സാധിക്കുന്നത് സമസ്തയുടെ ശക്തി ചൈതന്യത്തിന്റെ വിളംബരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ എഴുതി ബദറുദ്ദീന്‍ ഫൈസി ഗിന്നസിലേക്ക്
കുണിയ (കാസര്‍കോട്): സമസ്ത ഗ്ലോബല്‍ എക്സ്പോയില്‍ ബദറുദ്ദീന്‍ ഫൈസി തിരക്കിലാണ്. ഒറ്റ ലക്ഷ്യമേയുള്ളൂ. ഒരു മാസത്തിനുള്ളില്‍ ഖുര്‍ആന്‍ പൂര്‍ണമായും മനോഹരമായ കാലിഗ്രാഫി ലിപിയില്‍ എഴുതിത്തീര്‍ക്കുക. ദിവസവും 18 മണിക്കൂറോളം സമയമെടുത്ത് അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്. എട്ട് ജുസ്അ് പൂര്‍ത്തിയാക്കുമ്പോഴേക്കും ഖുര്‍ആനിന്റെ നീളം ഒരു കിലോമീറ്റര്‍ പിന്നിട്ടു. ഖുര്‍ആന്‍ പൂര്‍ണമാവുമ്പോഴേക്കും നാലു കിലോമീറ്ററെങ്കിലും നീളംവരും. റമദാന് മാസത്തില്‍ എഴുത്ത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മംഗളൂരും ബന്ദറിലെ സീനത്ത്ബക്ഷില്‍ വെച്ചാണ് കഴിഞ്ഞ മാസം അവസാനം അദ്ദേഹം ഖുര്‍ആന്‍ എഴുതിത്തുടങ്ങിയത്. അതിന് മുമ്പായി 21 മണിക്കൂറുകള്‍ കൊണ്ട് ഖസീദത്തുല്‍ ബുര്‍ദ്ദ അദ്ദേഹം എഴുതിത്തീര്‍ത്തു. അതിന് ഏറ്റവും നീളമുള്ള ഇന്ത്യന്‍ ടാലന്റ് റെക്കോര്‍ഡും സ്വന്തമാക്കി. ഇനി ഏറ്റവും നീളമുള്ള ഖുര്‍ആന്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ബദറുദ്ദീന്‍ ഫൈസിയെ കാത്തിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ കടബ സ്വദേശിയായ ഇബ്രാഹിം റുഖയ്യ ദമ്പതികളുടെ മകനാണ് ബദറുദ്ദീന്‍ ഫൈസി. ഭാര്യ ഹന്നത്ത്. മക്കള്‍ തല്‍ബിയത്ത് രിള, തസ്മിയത്ത് റബീഅ്, മുഹമ്മദ് സുല്‍ത്താന്‍ റബീഅ്.
സമ്മേളന നഗരിയില്‍ ഇന്ന്
പുലര്‍ച്ചെ നാലിന് വേദി ഒന്നില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ബോധനം നടത്തും. ആറിന് ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ സമസ്ത ഖാരിഅ് പി മുഹമ്മദ് ശരീഫ് റഹ്മാനി അവതരിപ്പിക്കും. ഒമ്പതിന് സെഷന് ഒന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെഷന് രണ്ട് കേന്ദ്ര മുശാവറ അംഗം എന്‍.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പൈങ്കണ്ണിയൂര് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ശരീഫ് ബാഖവി വേശാല അധ്യക്ഷനായിരിക്കും. വേദി രണ്ടില്‍ നേതൃ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനാവും.
രാത്രി ഏഴിന് വേദി ഒന്നില്‍ ആത്മീയ സംഗമം സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായിരിക്കും. സയ്യിദ് സഫ് വാന്‍ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എം.വി ഇസ്മാഈല്‍ മുസ്ലിയാര് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
kerala
കോണ്‍ഗ്രസ് നേതാവ് മുന്‍ എംഎല്‍എ എം.മുരളി അന്തരിച്ചു
തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തുടര്‍ച്ചയായി മൂന്ന് തവണ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചാണ് നിയമസഭയില്‍ എത്തിയത്. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1972 മുതല്‍ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു.
1982 മുതല്‍ ഏഴു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവന് പിള്ളയുടെയും രാജമ്മയുടെയും മകനാണ്.രമാദേവിയാണ് ഭാര്യ.
kerala
പിണറായിക്കും വിമര്‍ശനം: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരന് വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന് പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയതെന്ന് പുസ്തകം വിമര്‍ശിക്കുന്നുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് പ്രകാശന ചടങ്ങ് നടന്നത്.
kerala
‘മമതയെ കണ്ട് പഠിക്കണം’; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍
ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പി.വി. അന്‍വര്‍.
ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പി.വി. അന്‍വര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് മമത നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, കേരള മുഖ്യമന്ത്രി എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മമതയില്‍ നിന്ന് പിണറായി ഇനിയും ഒരുപാട് പഠിക്കാനുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിയമസഭകളിലും തെരുവുകളിലും പ്രതിഷേധിക്കുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുന്നു. എസ്.ഐ.ആര് വിരുദ്ധ പോരാട്ടത്തിന് പുതിയ ഊര്‍ജ്ജവും കരുത്തുമാണ് മമതാ ബാനര്‍ജി നല്‍കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തേകാലോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്കരണത്തിനെതിരെ മമത നേരിട്ട് വാദിച്ചു. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യം വെക്കുകയാണെന്നും, കമ്മീഷന് ഉന്നയിക്കുന്ന വാദങ്ങള്‍ ‘പച്ചക്കള്ളം’ ആണെന്നും മമത കോടതിയില്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്നും മമത വ്യക്തമാക്കി.
പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നമുക്കുമുണ്ട് ഒരു മുഖ്യമന്ത്രി.
എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട
”നമ്മുടെ മുഖ്യമന്ത്രി’
രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എസ്.ഐ.ആറിനെതിരെ തങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലും രാജ്യത്തെ തെരുവുകളിലും ഒരുപോലെ പ്രതിഷേധത്തിന്റെ വിവിധ മാതൃകകള്‍ തീര്‍ക്കുമ്പോള്‍, വേറിട്ട രീതിയില്‍ അതിന് കരുത്തും ഊര്‍ജ്ജവുമായി മാറുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമത ബാനര്‍ജി.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ നേരിട്ട് എത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ട്.
??പിവി അന്‍വര്‍
-
kerala2 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News2 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india2 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News2 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india2 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india2 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india2 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india2 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
