Connect with us

News

സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഗുരുതര പിഴവ്

പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്‌ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

Published

on

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനിടെ പമ്പയിലെ ആശുപത്രിയില്‍ ലഭിച്ച ചികിത്സയില്‍ ഗുരുതര അനാസ്ഥ ഉണ്ടായെന്ന പരാതിയുമായി തീര്‍ത്ഥാടക. നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയാണ് കാലിലെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടിയതായി ആരോപിച്ച് പരാതി നല്‍കിയത്.

പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്‌ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെയും വീണ്ടും ഡ്രസിംഗ് ആവശ്യമായതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ഏല്‍പ്പിച്ച ഒരു സഹായി ചികിത്സ ഏറ്റെടുത്തു.

ഇയാളുടെ പെരുമാറ്റത്തില്‍ പരിചയക്കുറവ് തോന്നിയതിനെ തുടര്‍ന്ന് നഴ്‌സാണോയെന്ന് ചോദിച്ചപ്പോള്‍ നഴ്‌സിംഗ് അസിസ്റ്റന്റാണെന്ന് മറുപടി ലഭിച്ചതായും പ്രീത പറയുന്നു. മുറിവിലെ തൊലി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചതോടെ വേണ്ടെന്ന് പറഞ്ഞതായും, ബാന്‍ഡേജ് മതിയെന്നു അറിയിച്ചതായും പ്രീത വ്യക്തമാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മുറിവ് തുറന്ന് പരിശോധിച്ചപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ തന്നെ വച്ചാണ് കെട്ടിയതെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രീത പമ്പാ ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) പരാതി നല്‍കി. ചികിത്സയില്‍ ഉണ്ടായ ഗുരുതര അനാസ്ഥ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 280 രൂപ വര്‍ധിച്ചു

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,440 രൂപയിലുമാണ് വില്‍പ്പന പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്. വെള്ളിയാഴ്ച പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായിരുന്നു.

ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണവില ഉയര്‍ന്നതോടെ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ ഉയര്‍ന്ന് 1,05,320 രൂപയിലേക്കുമാണ് വില എത്തിയത്. ഉച്ചയ്ക്ക് ശേഷം വീണ്ടും ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ട്രോയ് ഔണ്‍സിന് 4,596.34 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 90.13 ഡോളറിലെത്തി. ഇറാനും വെനിസ്വേലയുമുള്ള അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിലയില്‍ ചെറിയ കുറവ് ഉണ്ടായത്.

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Continue Reading

kerala

ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഇരുട്ടടി; സഹായധനം നിര്‍ത്തി സര്‍ക്കാര്‍

മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.

Published

on

കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായധനം നിര്‍ത്തി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതര്‍ പലര്‍ക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം തുടര്‍ന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതര്‍ക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്.

ദുരന്തബാധിതരില്‍ ഏറെയും കൂലിത്തൊഴില്‍ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുള്‍പൊട്ടലില്‍ നഷ്ടമായതോടെ തൊഴിലിന് പോകാന്‍ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.

 

Continue Reading

News

യൂണിഫോം നല്‍കിയില്ല; വയനാട്ടില്‍ പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം

ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Published

on

പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന സൂചന ആശുപത്രി വൃത്തങ്ങള്‍ നല്‍കി.

പുല്‍പ്പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് മഹാലക്ഷ്മി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തിയ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസ് (55) കുട്ടിയുടെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജു ജോസിനെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നതടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Continue Reading

Trending