ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്‍ സാന്താ തൊപ്പികള്‍ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. ‘ ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ അനുവദിക്കില്ല ‘ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ഭഗവാന്‍ ജഗന്നാഥന്റെ നാട്ടില്‍ സാന്താ തൊപ്പികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തങ്ങള്‍ സാന്താ തൊപ്പികള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്‍ ശക്തമാവുകയായിരുന്നു.
‘ നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ഭഗവാന്‍ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കൂ. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല ‘ എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, ‘ നിങ്ങള്‍ ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയും? ഇത് അനുവദിക്കില്ല ‘ എന്നും അവര്‍ ഭീഷണി മുഴക്കിയതായി വീഡിയോയില്‍ കാണാം. ഡിസംബര്‍ മാസമാകുമ്പോള്‍ ക്രിസ്മസ് തൊപ്പികള്‍, അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്‍ ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്‍ വില്‍ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.
എന്നാല്‍, ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്‍ദ്ദവും സാമൂഹിക സഹവര്‍ത്തിത്വവും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.