Connect with us

News

വീടിന് പുറത്തെ അസാധാരണ ശബ്ദം; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം ആഭരണങ്ങള്‍ കവര്‍ന്നു

കുടിവെള്ള ടാങ്കിന് മുകളില്‍ തേങ്ങ വീണതാകാമെന്നു കരുതി അടുക്കളവശത്തെ വാതില്‍ തുറന്ന് ലൈറ്റ് ഇട്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്നു

Published

on

മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടി ബൈപ്പാസിന് സമീപത്തെ വീട്ടില്‍ തനിച്ചുതാമസിക്കുന്ന വയോധികയെ ആക്രമിച്ച് മൂന്നംഗ മുഖംമൂടി സംഘം രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പരേതനായ വിമുക്തഭടന്‍ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതി (63)യുടേതാണ് കവര്‍ന്ന ആഭരണങ്ങള്‍. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.

ബന്ധുക്കളുടെ വീടിന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് ചന്ദ്രമതി താമസിക്കുന്നത്. രാത്രി വീടിന് പുറത്ത് പടക്കം പൊട്ടുന്നതുപോലുള്ള അസാധാരണ ശബ്ദം കേട്ടതിനെ തുടര്‍ന്ന്, കുടിവെള്ള ടാങ്കിന് മുകളില്‍ തേങ്ങ വീണതാകാമെന്നു കരുതി അടുക്കളവശത്തെ വാതില്‍ തുറന്ന് ലൈറ്റ് ഇട്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് ചന്ദ്രമതിയുടെ മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിഞ്ഞു. ഇതേസമയം മറ്റൊരാള്‍ പിന്നില്‍ നിന്നു വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കൈയിലെ സ്വര്‍ണവളകള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനാല്‍ പ്ലെയര്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് വളകള്‍ മുറിച്ചെടുത്തു. തുടര്‍ന്ന് ചന്ദ്രമതിയെ നിലത്തേക്ക് തള്ളിവീഴ്ത്തുകയും ചെയ്തു.

പ്രതികളൊക്കെയും മങ്കി ക്യാപ് പോലുള്ള മുഖംമൂടിയാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിലത്ത് വീണു കിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വെച്ചതോടെയാണ് സമീപത്തുള്ള ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രാത്രിയില്‍ പരിസരപ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫിന്റെ ഭാഗമായി ഗുരുവായൂര്‍ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും: സി.എ മുഹമ്മദ് റഷീദ്

ഗുരുവായൂര്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്

Published

on

ഗുരുവായൂരില്‍ യുഡിഎഫിന്റെ ഭാഗമായി മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ ഒന്നുമില്ല. കെ മുരളീധരനോട് വ്യക്തിപരമായി ഇഷ്ടവും സ്നേഹവും ഒക്കെയുണ്ട്. 100% ശതമാനവും യുഡിഎഫിന്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളിധരന്‍ ഒരു സ്റ്റാര്‍ വല്യൂ ഉള്ള ആളാണ്. അദ്ദേഹം എവിടെ മത്സരിച്ചാലും ജയിക്കും. ഗുരുവായൂര്‍ കാലങ്ങളായി ലീഗ് മത്സരിച്ചു കൊണ്ടിരിക്കുന്ന സീറ്റാണ്. കെ കരുണാകരന്‍ പറഞ്ഞ ഒരു വാക്കുണ്ട്, ഗുരുവായൂര്‍ ഒരു മതേതര കേന്ദ്രമാണ് അവിടെ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞ് വെച്ചത്. അത് തന്നെയാണ് യുഡിഎഫിന്റെ വ്യക്തിപരമായ അഭിപ്രായം.

Continue Reading

News

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒരൊറ്റ പൂക്കാലം; ‘ സിക്കിം സുന്ദരി ‘യെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര

വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും

Published

on

ന്യൂഡല്‍ഹി: പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായ അപൂര്‍വ സസ്യമായ ‘ സിക്കിം സുന്ദരി ‘ (Sikkim Sundari)യെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് പരിചയപ്പെടുത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ സസ്യത്തിന്റെ ദൃശ്യങ്ങള്‍ @@GoNorthEastIN പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.

‘ ക്ഷമയുടെ മാസ്റ്റര്‍ക്ലാസ് ‘ (Masterclass in patience) എന്നാണ് ഈ സസ്യത്തെ മഹീന്ദ്ര വിശേഷിപ്പിച്ചത്. വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം മണ്ണിനടിയില്‍ ചെറിയ ഇലകളുടെ കൂട്ടമായി മാത്രം നിലനില്‍ക്കുന്ന ഈ ചെടി, ഒരിക്കല്‍ മാത്രം അതിശയകരമായി പൂവിടുകയും അതോടെ അതിന്റെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.

‘ Rheum Nobile ‘ എന്നാണ് സിക്കിം സുന്ദരിയുടെ ശാസ്ത്രീയ നാമം. സമുദ്രനിരപ്പില്‍ നിന്ന് 4,000 മുതല്‍ 4,800 മീറ്റര്‍ വരെ ഉയരത്തിലുള്ള അതീവ ദുഷ്‌കരമായ കാലാവസ്ഥയിലാണ് ഇത് വളരുന്നത്. സുതാര്യമായ ഇലകളുള്ളതിനാല്‍ ‘ ഗ്ലാസ് ഹൗസ് പ്ലാന്റ് ‘ (Glasshouse Plant) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലകള്‍ സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുകയും അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുകയും ചെയ്യുന്നു. മഞ്ഞുമലകള്‍ക്കിടയില്‍ തിളങ്ങുന്ന ഒരു ഗോപുരം പോലെ ഈ സസ്യം ദൃശ്യമായിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും – ഇതാണ് അതിന്റെ ഏറ്റവും വ്യത്യസ്തമായ പ്രത്യേകത. ഇത്രയും അപൂര്‍വവും സവിശേഷതകളുമുള്ള ഒരു ഇന്ത്യന്‍ സസ്യത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശമില്ലെന്നതും മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഇന്നത്തെ പാഠ്യപദ്ധതിയില്‍ ഇത്തരം പ്രകൃതി അത്ഭുതങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന ചോദ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഔഷധഗുണങ്ങള്‍ ഏറെ ഉള്ള ഈ സസ്യം പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ‘ ചുക്ക ‘ (Chukka) എന്ന പേരിലാണ് അറിയപ്പെടുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും ഇത് പരമ്പരാഗത ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിമാലയന്‍ മലനിരകളിലെ ഈ അപൂര്‍വ സുന്ദരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്.

Continue Reading

kerala

വെര്‍ച്വല്‍ അറസ്റ്റിലൂടെ വന്‍ തട്ടിപ്പ്; തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി കവര്‍ന്ന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ

തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തി

Published

on

തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് സംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ചത് തൃശൂര്‍ സൈബര്‍ പൊലീസായിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് പണം പല അക്കൗണ്ടുകള്‍ വഴി വിവിധ സ്ഥലങ്ങളിലേക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. യഥാര്‍ത്ഥ പ്രതികളിലേക്കും തട്ടിപ്പിന് പിന്നിലെ ശൃംഖലയിലേക്കും എത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് സിബിഐ അറിയിച്ചു.

 

Continue Reading

Trending