kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം -മന്ത്രി കെ.രാജന്‍
മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു.
തൃശൂര്‍: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.
വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നത് മറച്ചുവെയ്ക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ട ആക്രമണം നടത്തിയത്. ആര്‍എസ്എസ് നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി. വെറും ആള്‍ക്കൂട്ട കൊലയല്ല നടന്നത്. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.
ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ഭീതി വിതച്ച കടുവ കെണിയില്‍ വീണു
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വനമേഖലയോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഞായറാഴ്ച പട്ടാപ്പകല്‍ ജനവാസ മേഖലയിലെത്തിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്തിയ ആടുകളിലൊന്നിനെ കൊന്നിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെ ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന്‍ തീറ്റ കൊടുക്കുന്നതിനിടെ ആടിനെ കടുവ പിടിച്ചുകൊണ്ടുപോയതായാണ് വിവരം. തന്റെ തലയ്ക്ക് മീതെകൂടി കടുവ ചാടിവന്നുവെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. ആടിനെ പിടിക്കുന്നതു കണ്ടു പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. ബഹളംവെച്ച് നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്ക് കടന്നുപോയി.
റെയ്സിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പോത്തിനെയും കടുവ കൊന്നിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ വനപാലകരുടെ സഹായത്തോടെ പ്രദേശവാസികള്‍ കാട്ടില്‍ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. ഒരു ഭാഗം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു ജഡം.
കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്ത് നേരത്തെ സ്ഥാപിച്ചിരുന്ന കൂട്ടിനുള്ളില്‍ വച്ചത്. ഇതാണ് കടുവയെ കെണിയില്‍ വീഴ്ത്താന്‍ സഹായിച്ചത്.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിന്ന് വളര്‍ത്തുനായയെ കടുവ പിടിച്ചുകൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെയോടെയാണ് അന്നും കടുവ ജനവാസ മേഖലയിലെത്തിയത്. വീട്ടുകാരുടെ കണ്ണുമുമ്പില്‍ നിന്നാണ് നായയെ പിടിച്ചെടുത്ത് കടുവ കാട്ടിലേക്ക് മറഞ്ഞത്.
തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള: ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ദേവസ്വം ബോര്‍ഡിന് പണം നല്‍കിയതായി രേഖകള്‍
എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് തുക കൈമാറിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. സ്വര്‍ണം വാങ്ങിയതിന് ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ദേവസ്വം ബോര്‍ഡിന് 14.97 ലക്ഷം രൂപ നല്‍കിയതായി രേഖകള്‍ സ്ഥിരീകരിക്കുന്നു. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് തുക കൈമാറിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. 474 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന്‍ വാങ്ങിയതെന്നും പണം കൈമാറിയതിന്റെയും ഇടപാടുകളുടെയും രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ജാമ്യാപേക്ഷയുമായി ഗോവര്‍ധന്‍ ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലാണ് ശബരിമലയ്ക്കായി സേവനങ്ങള്‍ ചെയ്തതെന്നുമാണ് ഹരജിയിലെ വാദം. തന്റെ സ്വത്തിന്റെയൊരു ഭാഗം ശബരിമലയ്ക്കായി മാറ്റിവെക്കാറുണ്ടെന്നും, ശ്രീകോവില്‍ കവാടം സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ധന്‍ ഹരജിയില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും, ശബരിമലയിലെ കാര്യങ്ങള്‍ക്കായി പൂര്‍ണമായും പോറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഗോവര്‍ധന്‍ വ്യക്തമാക്കുന്നു. ശ്രീകോവിലിലെ വാതിലുകള്‍ വെറും ചെമ്പുപാളികളാണെന്നും, അതിന് സ്വര്‍ണം പൂശുന്നത് വലിയ പുണ്യമാണെന്നുമാണ് പോറ്റി പറഞ്ഞതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്ഐടി സ്വര്‍ണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും, പിടിച്ചെടുത്തത് തത്തുല്യമായ സ്വര്‍ണമാണെന്നും ഗോവര്‍ധന്‍ ആരോപിക്കുന്നു.
ഇതിനിടെ, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുകയാണ്. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.
kerala
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി
കഴിഞ്ഞ ദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.
ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു പൊലീസിന്റെ കേസ്. ഡാന്‍സാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. സംഭവദിവസം നടനെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍, ‘ഓപ്പറേഷന്‍ ഡി ഹണ്ട്’ന്റെ ഭാഗമായി എറണാകുളം നോര്‍ത്തില്‍ നടത്തിയ ലഹരി പരിശോധനയ്ക്കിടെയാണ് സംഭവം. ഷൈന്‍ ടോം ചാക്കോയുടെ ഹോട്ടല്‍ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെയെത്തിയ വിവരം അറിഞ്ഞതോടെ, മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ജനല്‍ വഴി ഇറങ്ങി നടന്‍ രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
എന്നാല്‍, കേസില്‍ ശേഖരിച്ച സാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ലഹരി ഉപയോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസിന്റെ തുടര്‍നടപടികള്‍ എന്താകുമെന്നതില്‍ നിയമപരമായ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
-
kerala16 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala16 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala16 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്
-
kerala18 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india15 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india17 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india1 day agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
