kerala
ശബരിമല സ്വർണക്കൊള്ള: കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും കുരുക്ക് മുറുകുന്നു
കേസിലെ മുഖ്യപ്രതി പോറ്റിയുടെ മൊഴിയിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും പത്മകുമാറിന്റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസിനും എൻ. വിജയകുമാറിനും എതിരായ അന്വേഷണം ശക്തമാകുന്നു. കേസിലെ മുഖ്യപ്രതി പോറ്റിയുടെ മൊഴിയിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബോർഡിന്റെ അറിവോടെയായിരുന്നുവെന്നും പത്മകുമാറിന്റെ തീരുമാനത്തെ ഇരുവരും അംഗീകരിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശങ്കരദാസിനെയും വിജയകുമാറിനെയും കേസിൽ പ്രതിചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ഇരുവരെയും ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സ്വർണക്കൊള്ള കേസിലെ അന്വേഷണം ഉന്നതരിലേക്കു വ്യാപിപ്പിക്കാനാണ് എസ്ഐടി ഒരുങ്ങുന്നത്. അന്വേഷണം മന്ദഗതിയിലായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്ഐടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികൾ ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന ശങ്കരദാസിനെയും വിജയകുമാറിനെയും ഇതുവരെ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിൽ, പത്മകുമാർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തതാണെന്നും തങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നുമായിരുന്നു ശങ്കരദാസിന്റെയും വിജയകുമാറിന്റെയും വിശദീകരണം. എന്നാൽ കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഐടി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വിവരം.
kerala
പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകം: റിമാൻഡ് റിപ്പോർട്ട് പുറത്ത്, രാംനാരായണനെ ക്രൂരമായി മർദിച്ചതായി സ്ഥിരീകരണം
വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചെന്നും, മുഖത്തും മുതുകിലും ചവിട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അതിക്രൂരമായ ആക്രമണം നടത്തിയതായി റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചെന്നും, മുഖത്തും മുതുകിലും ചവിട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം യുവാവ് റോഡിൽ കിടന്നുവെന്നും രേഖകളിലുണ്ട്.
സംഭവത്തിൽ രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് ചർച്ച നടത്തും. കുടുംബാംഗങ്ങളോടും ആക്ഷൻ കൗൺസിൽ പ്രതിനിധികളോടുമായിരിക്കും ചർച്ച. മന്ത്രി നേരിട്ട് ഇടപെടാമെന്ന ഉറപ്പിനെ തുടർന്നാണ് മോർച്ചറിക്ക് മുന്നിൽ നടന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായിട്ടില്ല.
അതേസമയം, സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ തേടി ഛത്തീസ്ഗഢ് സർക്കാരും രംഗത്തെത്തി. കൊല്ലപ്പെട്ടത് ദലിത് കുടുംബാംഗമാണെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സക്തി ജില്ലാകലക്ടർ പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചിട്ടുണ്ട്.
31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.
ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു
5 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. 5 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
kerala
പെരിന്തൽമണ്ണയിൽ യു.ഡി.എഫ് ഹർത്താൽ; മുസ്ലീം ലീഗ് ഓഫിസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധം
വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ നടന്ന കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താലിൽ സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരവും മുൻ മന്ത്രി നാലകത്ത് സൂപ്പിയും നേതൃത്വം നൽകി പാലക്കാട്–കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ഓഫിസിന്റെ ചില്ലുകളും ബോർഡും തകർന്നു.
ഇതിന് മുൻപ് പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെയും കല്ലേറുണ്ടായിരുന്നു. അതിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സി.പി.എം ആരോപണം. ഇതിന് പിന്നാലെയാണ് സി.പി.എം പ്രതിഷേധം ശക്തമാകുകയും, തുടർന്ന് ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.
പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
-
kerala14 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala15 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala14 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala16 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india13 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india22 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india15 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india2 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
