റസാഖ് ഒരുമനയൂര്‍
അബുദാബി: മാസങ്ങള്‍ നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു. പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസുഫലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മാസങ്ങളായി അടഞ്ഞു കിടന്ന ഇസ്ലാമിക് സെന്റർ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. യുഎഇ സാമൂഹ്യക്ഷേമ വികസന വിഭാഗം ഉന്നതരുമായി യൂസുഫലി നടത്തിയ ഇടപെടൽ ഏറെ പ്രശംസനീയമായിരുന്നു. ഇതേതുടർന്നാണ് മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം സെന്റര്‍ അകത്തളം വീണ്ടും സജീവമായി മാറുന്നത്.
ഇസ്ലാമിക് സെന്റര്‍, അബുദാബി ചെസ്സ് അക്കാദമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അമ്പതോളം രാജ്യങ്ങൡനിന്നുള്ള ചെസ്സ് കളിയിലെ അതികായരാണ് ഇന്നും നാളെയുമായി സെന്ററില്‍ നടക്കുന്ന ചെസ്സ് മത്സരത്തില്‍ പങ്കാളികളാകുന്നത്. ജൂനിയര്‍ വിഭാഗത്തിലും ഓപ്പണ്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നതില്‍ അബുദാബി ചെസ്സ് അക്കാദമിയുടെ താല്‍പര്യം പ്രത്യേകം ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അബുദാബിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഓരോ രാപലുകളും സേവനത്തില്‍ നിറഞ്ഞതാണ്. കാലത്തുമുതല്‍ അര്‍ധരാത്രിയോട് അടുക്കുന്നതുവരെ ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി അനേകങ്ങളാണ് എത്തിച്ചേരുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനരംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തുമെല്ലാം സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കലാ-കായിക, സാംസ്‌കാരിക മേഖലകളിലും ഇസ്ലാമിക് സെന്റര്‍ കഴിഞ്ഞകാലങ്ങളിലെല്ലാം അതിന്റെതായ തനതായ പങ്ക് വഹിച്ചിട്ടുണ്ട്.