india
ഡോ.ഹാനീബാബുവിന് എതിരെയുള്ള നീക്കം നീതിനിഷേധം; രാഷ്ട്രപതിയിടപെടണം: മുസ്‌ലിം ലീഗ്
പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വമിര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെയുള്ള ഭരണകൂട വേട്ടയാണ് ഭീമകോറിഗാവ് കേസന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഡോ. ഹാനിബാബു അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന നീക്കം സ്വാഭാവിക നീതിയുടെ നിഷേധമാണന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.
എക്കാലത്തും വ്യക്തിസ്വാതന്ത്രത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും അക്കാദമിക് ചിന്തകന്‍മാര്‍ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രതലവനന്ന നിലയില്‍ രാഷ്ട്രപതിയിടപെടണമെന്നും മുസ്‌ലിംലീഗ് എംപിമാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന പേരിലാണ് ഡോ. ഹാനി ബാബുവിനെതിരെ യു.എ.പി.എ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസ്സെടുത്തത്. ഭീമാ കൊറിഗാവ് ആക്രമസംഭവങ്ങള്‍ ദലിതര്‍ക്കെതിരെ അരങ്ങേറിയതാണന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായതാണ്.
ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത ചിലരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമ്പോഴാണ് അക്കാദമിക, നിയമമേഖലകളില്‍ നിന്നുള്ളവരെ വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ ജാമ്യംലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത്. ഇത് സമൂഹത്തില്‍ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുമെന്നും മുസ്‌ലിം ലീഗ് എംപിമാര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒബിസി സംവരണ അട്ടിമറിയെ വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടു വന്ന വ്യക്തിയാണ് ഹാനിബാബു. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ അംബേദ്ക്കറിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ വേട്ടയാടുന്ന നിലപാട് തിരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി. മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവരാണ് കേസില്‍ നീതിപൂര്‍വ്വമായ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
india
ഇൻഡിഗോയുടെ 10,000 രൂപ വരെ യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ; റീഫണ്ടും ആരംഭിച്ചു
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു.
ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. സർവീസ് തടസ്സപ്പെട്ട സമയദൈർഘ്യം അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇൻഡിഗോയിൽ നടത്തുന്ന ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് ഉടൻ തന്നെ തുക ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടും. ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ട് ട്രാവൽ വൗച്ചറുകൾ കൈമാറും.
യാത്രക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ, ജനുവരി ഒന്നുമുതൽ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, വൗച്ചർ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് അവിടെ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
india
ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒഡിഷയിൽ ഒരാൾ കൊല്ലപ്പെട്ടു, ആറു പേർ അറസ്റ്റിൽ
പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്.
ന്യൂഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടത് ജുവൽ ശൈഖ് ആണ്.
വ്യാഴാഴ്ച്ച രാത്രി തൊഴിലാളി സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ആറ് പേർ ചേർന്ന് ഇവരെ തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയും തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബീഡി നൽകാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജുവൽ ശൈഖിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കഴിഞ്ഞ ഏഴ് വർഷമായി സംഭൽപൂരിൽ താമസിക്കുന്നവരാണെന്നും ആക്രമികൾക്ക് ഇവരെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബംഗാളികൾക്കെതിരായ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയമാണ് തെരുവുകളിലെ അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.
india
ബി.ജെ.പി നേതാവിന്റെ മകന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന്‍ രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മ, ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മ, മകന്‍ രജത് ശര്‍മ്മ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഏപ്രില്‍ 14ന് രജത് ശര്‍മ്മയ്ക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
ആത്മഹത്യാക്കുറിപ്പില്‍, രജത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഗായത്രി ശര്‍മ്മ നേരത്തെ അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
ഏപ്രില്‍ 14ന് പൊലീസ് സ്റ്റേഷനില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിച്ചില്ലെന്നും അതേ ദിവസം തന്നെ രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം നടന്നുവെന്നും കുറിപ്പില്‍ പറയുന്നു. കേസായതോടെ രാഷ്ട്രീയ സ്വാധീനവും പൊലീസും ഉപയോഗിച്ച് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. നിരന്തരമായ അപമാനവും ഭീഷണിയും തന്നെ മാനസികമായി തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഇടപെട്ട് നീതി നല്‍കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചതായും ശിവപുരി പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala22 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
india3 days agoഅസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര് മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
