Connect with us

News

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; സിഇഓയെ മാറ്റാനും കനത്ത പിഴ ചുമത്താനും ഡിജിസിഎ

പ്രത്യേക അന്വേഷണ സംഘം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന.

Published

on

ദില്ലി: ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന.

സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം. ആഭ്യന്തര സര്‍വീസുകള്‍ മാത്രം താറുമാറായതില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും സൂചന.

ഇതനുസരിച്ച് കമ്പനിക്കെതിരെ കടുത്ത നടപടി ഉടനുണ്ടാകും. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ മാറ്റാനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. ഇവരെ നേരത്തെ ഡിജിസിഎ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോലിസമയ ക്രമീകരണത്തെ ചൊല്ലി ഇന്‍ഡിഗോ മാനേജ്‌മെന്റും പൈലറ്റുമാരും തമ്മിലുള്ള തര്‍ക്കവും സര്‍വീസ് പ്രതിസന്ധിക്ക് കാരണമായെന്നാണ് വിവരം. ഡിജിസിഎ ജോയിന്റ് സെക്രട്ടറി സഞ്ജയ് കെ ബ്രഹ്‌മനെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാനമന്ത്രിക്ക് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചെങ്കിലും വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനകളുണ്ട്. ഈമാസം രണ്ട് മുതല്‍ 9 വരെ 7 ദിവസങ്ങളിലായി 5000 ഇന്‍ഡിഗോ സര്‍വീസുകളാണ് രാജ്യവ്യാപകമായി താറുമാറായത്. പുതുക്കിയ നിയമപ്രകാരം പൈലറ്റുമാരുടെ ജോലിസമയക്രമം നടപ്പാക്കുന്നിതില്‍ ഇളവ് നേടിയെടുക്കാന്‍ ഇന്‍ഡിഗോ മനപ്പൂര്‍വം ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നും വിലയിരുത്തലുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപ്പെട്ട് ഭ ഭ ബ

റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

Published

on

കൊച്ചി: ദിലീപ് നായകനായി ഈയിടെ റിലീസായ ഭ ഭ ബ ചിത്രം ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്മസ് അവധി പോലും പൂര്‍ണമായി മുതലെടുക്കാനാകാതെ ആദ്യ വാരാന്ത്യത്തില്‍ തന്നെ പ്രേക്ഷകര്‍ ചിത്രം കൈവിട്ടുവെന്നാണ് സൂചന.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ 33 കോടി രൂപ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പുറത്തുവിട്ട സക്സസ് ടീസറിലൂടെയാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന പ്രഖ്യാപനം നടത്തിയത്. പുതിയ ക്രിസ്മസ് റിലീസുകള്‍ കൂടി എത്തിയതോടെ ദിലീപ് ചിത്രത്തിന് തിയേറ്ററുകളില്‍ മത്സരം കടുത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ സംസാരിച്ച ദിലീപ്, ചിത്രത്തിനെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ആരോപിച്ചു. ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ഉപജീവനത്തെയാണ് അത് ബാധിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

Continue Reading

News

കുവൈത്തില്‍ 15 സ്വകാര്യ ഫാര്‍മസികള്‍ അടച്ചുപൂട്ടി; ലൈസന്‍സുകള്‍ റദ്ദാക്കി

ആരോഗ്യ മന്ത്രാലയം നടത്തിയ കര്‍ശന പരിശോധനകളില്‍ 1996ലെ 28-ാം നമ്പര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

Published

on

കുവൈത്ത് സിറ്റി: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തിലെ 15 സ്വകാര്യ ഫാര്‍മസികള്‍ ഉടന്‍ അടച്ചുപൂട്ടാനും അവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍അവാധി ഉത്തരവിട്ടു.

ആരോഗ്യ മന്ത്രാലയം നടത്തിയ കര്‍ശന പരിശോധനകളില്‍ 1996ലെ 28-ാം നമ്പര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരുന്നുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍, ഔദ്യോഗിക ചട്ടങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തത്, ഭരണപരമായ വീഴ്ചകള്‍ തുടങ്ങിയവ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം നിയമലംഘനങ്ങള്‍ രോഗികളുടെ ആരോഗ്യത്തിനും ഔഷധസുരക്ഷയ്ക്കും ഉപഭോക്തൃ അവകാശങ്ങള്‍ക്കും ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ ഗുണനിലവാരവും പ്രൊഫഷണല്‍ നിലവാരവും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

News

രണ്ട് ദിവസം പോലും നീണ്ടില്ല; മെല്‍ബണ്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനം- ആഷസില്‍ ഇംഗ്ലണ്ടിന് ജയം

ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.

Published

on

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ അവസാനിച്ചതോടെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് കടുത്ത വിമര്‍ശനത്തിന് വിധേയമായി. ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 152 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 110 റണ്‍സില്‍ തന്നെ എല്ലാം അവസാനിച്ചു. ഓസീസ് ബൗളര്‍മാരില്‍ നെസര്‍ നാലും ബോളണ്ട് മൂന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 132 റണ്‍സില്‍ ഓള്‍ഔട്ടായി. പിച്ചിലെ ഏകദേശം 10 മില്ലീമീറ്റര്‍ നീളമുള്ള പുല്ലാണ് പേസര്‍മാര്‍ക്ക് തീക്കാറ്റായതെന്ന് വിലയിരുത്തല്‍.

മുന്‍പ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതേ വിക്കറ്റില്‍ ഇന്ത്യക്കെതിരെ അഞ്ചാം ദിനം വരെ മത്സരം നീണ്ടിരുന്നു. എന്നാല്‍ ക്യൂറേറ്റര്‍ മാറ്റ് പേജ് മൂന്ന് മില്ലീമീറ്റര്‍ അധിക പുല്ല് നിലനിര്‍ത്തിയതാണ് ബാറ്റര്‍മാരുടെ താളം തെറ്റിച്ചത്. ബൗളര്‍മാര്‍ക്ക് മാത്രമായി വിക്കറ്റ് ഒരുക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത് പറഞ്ഞു.

ഇത്തരം പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീഴുന്നത്. അതും 116 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇതേ മെല്‍ബണിലായിരുന്നു എന്നതും ശ്രദ്ധേയം. ഈ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണതും ചര്‍ച്ചയായിരുന്നു.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയ 152 & 132, ഇംഗ്ലണ്ട് 110 & 178/6 എന്നതാണ് സ്‌കോര്‍ നില.മുന്‍പ് ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നിലവില്‍ പരമ്പരയില്‍ ഓസ്‌ട്രേലിയ 31ന് മുന്നിലാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.

Continue Reading

Trending