india
രാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
ജയ്പ്പൂർ: ഫലസ്തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരാട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റി (സിഐഡി)ന്റേതാണ് നടപടി.
‘ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് സിഐഡി ആരോപണം.
ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിഐഡി) രാജേഷ് മീണ പറഞ്ഞു. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നെതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലികൾ ഉൾപ്പെടെയുള്ള വിദേശികൾ പതിവായി സന്ദർശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പുഷ്കർ. പുഷ്കറിൽ കണ്ട പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ്, മറ്റിടങ്ങളിലും ഇത്തരം പോസ്റ്ററുകൾ പത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.
ഗസ്സയിലെ വംശഹത്യയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച വംശഹത്യയിൽ ഇതുവരെ 71,769 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം മാത്രം 506 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കൂടാതെ, തങ്ങളുടെ ക്രൂരതകൾ പുറംലോകത്തെത്തിച്ചിരുന്ന 200 മാധ്യമപ്രവർത്തകരേയും ഗസ്സയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്തിരുന്ന 1000ലേറെ ആരോഗ്യപ്രവർത്തകരേയും ഇസ്രായേൽ കൊലപ്പെടുത്തി.
india
ക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
70 ലക്ഷം രൂപയുടെ ലഹരി ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
തെലങ്കാന: ക്ഷേത്രത്തിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ജമന്തി ചെടികൾക്കൊപ്പം കഞ്ചാവ് വളർത്തിയ പൂജാരി പിടിയിൽ. ഉണക്കി സൂക്ഷിച്ച കഞ്ചാവും കഞ്ചാവിന്റെ വിത്തുകളും ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മീയ ഗുരുവെന്ന പേരിൽ കഴിഞ്ഞിരുന്ന അവുതി നാഗയ്യയാണ് ഭക്തിയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയിരുന്നത്. 70 ലക്ഷം രൂപയുടെ ലഹരി ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 685 കഞ്ചാവ് ചെടികൾ, 18 കിലോ ഉണക്കി സൂക്ഷിച്ച കഞ്ചാവ്, 800 ഗ്രാം കഞ്ചാവ് വിത്തുകൾ, 30,000 രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവയാണ് പരിശോധനയിൽ ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആരും സംശയിക്കാത്ത തരത്തിൽ പൂന്തോട്ടം പരിപാലിക്കുകയാണെന്ന് വരുത്തിത്തീർത്താണ് നാഗയ്യ കഞ്ചാവ് കൃഷി നടത്തിയത്. കൃഷി ചെയ്ത ശേഷം കഞ്ചാവ് ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. ക്ഷേത്ര പരിസരമായതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല.
സംഗറെഡ്ഡി ഡിസ്ട്രിക്റ്റ് പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഓഫീസറും റെയ്ഡിന് നേതൃത്വം നൽകി. പൂജാരിക്ക് പുറമെ മറ്റാർക്കെങ്കിലും ഇതുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
india
സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ വിജയം. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയ ടീം അസമിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമി ഫൈനലിൽ എത്തിയത്. കേരളത്തിനായി എം. മനോജ്, സജീഷ്, മുഹമ്മദ് അജ്സൽ എന്നിവരാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (92′) സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.
വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണ്ണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.
india
രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍
പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പാര്‍ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെും വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരും അത് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ താല്പര്യങ്ങള്ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News2 days agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala2 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala2 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News2 days agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india2 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News2 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News2 days ago
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News2 days agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
