Connect with us

india

രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍

പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പാര്‍ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെും വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരും അത് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ട്രംപിന് നന്ദി’; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്തു.

Published

on

ന്യൂ ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്തു. പിന്നാലെ രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ ഇനി മുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുടെ ഈ പുതിയ തീരുമാനം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മോദിയെ തന്റെ ‘ഉറ്റ സുഹൃത്ത്’ എന്നും ലോകത്തെ കരുത്തുറ്റ നേതാവെന്നും വിശേഷിപ്പിച്ച ട്രംപ്, ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

 

Continue Reading

india

വിദ്വേഷ പ്രസംഗത്തിന് 7 വര്‍ഷം തടവ്: ബില്‍ രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍

ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.

Published

on

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘കര്‍ണാടക വിദ്വേഷ പ്രസംഗ – വിദ്വേഷ കുറ്റകൃത്യ നിരോധന ബില്‍ 2025’ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.

ബില്‍ പ്രകാരം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെ തടവായും ഒരു ലക്ഷം രൂപ പിഴയായും വര്‍ദ്ധിക്കും.

വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം നടത്തുന്നത് കുറ്റകരമാകും. കൂടാതെ വിദ്വേഷം പടര്‍ത്തുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ഏതെങ്കിലും സംഘടന വഴിയാണ് വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഭാരവാഹികളും കുറ്റക്കാരാകും.

ബെലഗാവിയില്‍ നടന്ന ശൈത്യകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു.

സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ മനഃപൂര്‍വം തടയുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കുറ്റപ്പെടുത്തി.

Continue Reading

india

ഫെഡറലിസത്തിന്റെ പരീക്ഷ: കേന്ദ്ര ബജറ്റിൽ കേരളം എവിടെ?

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

Published

on

രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് കേന്ദ്ര ബജറ്റ്. ഓരോ സംസ്ഥാനവും വലിയ പ്രതീക്ഷകളോടെയാണ് ബജറ്റ് ദിനത്തെ കാണുന്നത്. വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണം എന്നിവയ്ക്കുള്ള നീതിപൂർവമായ വിഹിതം ലഭിക്കുമോ എന്ന ആശങ്കയും പ്രതീക്ഷയും ഒരുപോലെ സംസ്ഥാനങ്ങളിലുണ്ട്. എന്നാൽ ഈ വർഷവും കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശയുടെ രേഖയായി മാറുകയാണ്.

കേരളം രാജ്യത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹ്യ ക്ഷേമ സൂചികകളിലും കേരളം രാജ്യത്തിന് മുന്നിൽ ഒരു മാതൃകയാണ്. വിദേശ നാണയ സമാഹരണത്തിൽ വലിയ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം, ഉയർന്ന മനുഷ്യവികസന സൂചിക, മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിവയൊക്കെ കേരളത്തിന്റെ ശക്തികളാണ്. ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും, കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം പുതുമയുള്ളതല്ല.

കഴിഞ്ഞ വർഷങ്ങളിലായി കേരളം തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാണ് നേരിട്ടത്. മഹാപ്രളയം, ഉരുൾപൊട്ടലുകൾ, തീരദേശ ക്ഷയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക പാക്കേജുകളും അധിക ധനസഹായവും കേരളത്തിന് ആവശ്യമായിരുന്നു. എന്നാൽ ഈ ബജറ്റിലും ആ പ്രതീക്ഷകൾക്ക് വലിയ മറുപടി ലഭിച്ചിട്ടില്ല.

റെയിൽവേ, ദേശീയപാത, തുറമുഖ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളിൽ കേരളം വർഷങ്ങളായി പിന്നോക്കം നിൽക്കുകയാണ്. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടും, കേന്ദ്ര പദ്ധതികളിൽ കേരളം പലപ്പോഴും അവഗണിക്കപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ പദ്ധതികളും ഫണ്ടും അനുവദിക്കുമ്പോൾ, കേരളത്തിന്റെ ആവശ്യങ്ങൾ പലതും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് കാണുന്നത്.

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വല്ലാതെ കുറയുകയുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തത് കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. കേന്ദ്രം നിശ്ചയിക്കുന്ന നികുതി നയങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനുള്ള അവസരം കുറവായിരിക്കുമ്പോൾ, ബജറ്റിലൂടെ എങ്കിലും നീതിപൂർവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അതും നിറവേറ്റപ്പെട്ടില്ല.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, ഈ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്ര സഹായം അനിവാര്യമാണ്. മെഡിക്കൽ കോളേജുകളുടെ വികസനം, ഗവേഷണ കേന്ദ്രങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് അനുവദനത്തിൽ കേരളം പിന്നിലാക്കപ്പെടുന്നതായി കാണാം. ഇത് സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളെയും ബാധിക്കുന്ന വിഷയമാണ്.

കേന്ദ്ര സർക്കാർ പലപ്പോഴും “കോ-ഓപ്പറേറ്റീവ് ഫെഡറലിസം” എന്ന ആശയം മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാൽ ബജറ്റ് കണക്കുകൾ പരിശോധിക്കുമ്പോൾ ആ വാക്കുകൾ പ്രായോഗികതയിലേക്ക് മാറുന്നില്ലെന്ന് വ്യക്തമാകുന്നു. ഫെഡറൽ ഘടനയുടെ ആത്മാവിന് വിരുദ്ധമായി, ചില സംസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും കേന്ദ്ര നയങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത് കേരളം മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണ്.

എല്ലാ സംസ്ഥാനങ്ങൾക്കും നീതിയും സമത്വവും ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരിലോ തിരഞ്ഞെടുപ്പ് ഗണിതത്തിന്റെ അടിസ്ഥാനത്തിലോ വികസന ഫണ്ട് വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിനും ഫെഡറൽ സംവിധാനത്തിനും ദോഷകരമാണ്. കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്നത് കേന്ദ്രത്തോട് വൈരാഗ്യം പുലർത്തലല്ല. മറിച്ച്, അർഹമായ അവകാശങ്ങൾ ചോദിച്ചുപറയലാണ്. കേന്ദ്ര-സംസ്ഥാന ബന്ധം ഏറ്റുമുട്ടലല്ല, സഹകരണമാണ് എന്ന ബോധം കേന്ദ്ര ഭരണകൂടം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികസനം ഒരൊറ്റ സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം സ്വത്തല്ല; അത് രാജ്യത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള വഴിയാണ്.
അതിനാൽ, കേരളത്തിന്റെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുകയും, അർഹമായ ധനസഹായവും പദ്ധതികളും നൽകുകയും ചെയ്യുക എന്നത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്. അല്ലാത്തപക്ഷം, “സമവായ വികസനം” എന്ന മുദ്രാവാക്യം വെറും വാക്കുകളായി മാത്രമേ തുടരൂ.

Continue Reading

Trending