Connect with us

kerala

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി ഫെബ്രുവരി 10-ലേക്ക് മാറ്റി

Published

on

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് (41) ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിത മുസ്തഫയെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായുള്ള അപേക്ഷ പൊലീസ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫെബ്രുവരി 10-ലേക്ക് പരിഗണിക്കാന്‍ മാറ്റി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

വീഡിയോ പകര്‍ത്തിയ ബസിലുള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പുതിയ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.

അതേസമയം പ്രതി ഉപയോഗിച്ച ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

india

ഫെഡറലിസത്തിന്റെ പരീക്ഷ: കേന്ദ്ര ബജറ്റിൽ കേരളം എവിടെ?

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

Published

on

രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് കേന്ദ്ര ബജറ്റ്. ഓരോ സംസ്ഥാനവും വലിയ പ്രതീക്ഷകളോടെയാണ് ബജറ്റ് ദിനത്തെ കാണുന്നത്. വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണം എന്നിവയ്ക്കുള്ള നീതിപൂർവമായ വിഹിതം ലഭിക്കുമോ എന്ന ആശങ്കയും പ്രതീക്ഷയും ഒരുപോലെ സംസ്ഥാനങ്ങളിലുണ്ട്. എന്നാൽ ഈ വർഷവും കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശയുടെ രേഖയായി മാറുകയാണ്.

കേരളം രാജ്യത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹ്യ ക്ഷേമ സൂചികകളിലും കേരളം രാജ്യത്തിന് മുന്നിൽ ഒരു മാതൃകയാണ്. വിദേശ നാണയ സമാഹരണത്തിൽ വലിയ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം, ഉയർന്ന മനുഷ്യവികസന സൂചിക, മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിവയൊക്കെ കേരളത്തിന്റെ ശക്തികളാണ്. ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും, കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം പുതുമയുള്ളതല്ല.

കഴിഞ്ഞ വർഷങ്ങളിലായി കേരളം തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാണ് നേരിട്ടത്. മഹാപ്രളയം, ഉരുൾപൊട്ടലുകൾ, തീരദേശ ക്ഷയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക പാക്കേജുകളും അധിക ധനസഹായവും കേരളത്തിന് ആവശ്യമായിരുന്നു. എന്നാൽ ഈ ബജറ്റിലും ആ പ്രതീക്ഷകൾക്ക് വലിയ മറുപടി ലഭിച്ചിട്ടില്ല.

റെയിൽവേ, ദേശീയപാത, തുറമുഖ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളിൽ കേരളം വർഷങ്ങളായി പിന്നോക്കം നിൽക്കുകയാണ്. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടും, കേന്ദ്ര പദ്ധതികളിൽ കേരളം പലപ്പോഴും അവഗണിക്കപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ പദ്ധതികളും ഫണ്ടും അനുവദിക്കുമ്പോൾ, കേരളത്തിന്റെ ആവശ്യങ്ങൾ പലതും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് കാണുന്നത്.

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വല്ലാതെ കുറയുകയുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തത് കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. കേന്ദ്രം നിശ്ചയിക്കുന്ന നികുതി നയങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനുള്ള അവസരം കുറവായിരിക്കുമ്പോൾ, ബജറ്റിലൂടെ എങ്കിലും നീതിപൂർവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അതും നിറവേറ്റപ്പെട്ടില്ല.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, ഈ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്ര സഹായം അനിവാര്യമാണ്. മെഡിക്കൽ കോളേജുകളുടെ വികസനം, ഗവേഷണ കേന്ദ്രങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് അനുവദനത്തിൽ കേരളം പിന്നിലാക്കപ്പെടുന്നതായി കാണാം. ഇത് സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളെയും ബാധിക്കുന്ന വിഷയമാണ്.

കേന്ദ്ര സർക്കാർ പലപ്പോഴും “കോ-ഓപ്പറേറ്റീവ് ഫെഡറലിസം” എന്ന ആശയം മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാൽ ബജറ്റ് കണക്കുകൾ പരിശോധിക്കുമ്പോൾ ആ വാക്കുകൾ പ്രായോഗികതയിലേക്ക് മാറുന്നില്ലെന്ന് വ്യക്തമാകുന്നു. ഫെഡറൽ ഘടനയുടെ ആത്മാവിന് വിരുദ്ധമായി, ചില സംസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും കേന്ദ്ര നയങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത് കേരളം മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണ്.

എല്ലാ സംസ്ഥാനങ്ങൾക്കും നീതിയും സമത്വവും ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരിലോ തിരഞ്ഞെടുപ്പ് ഗണിതത്തിന്റെ അടിസ്ഥാനത്തിലോ വികസന ഫണ്ട് വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിനും ഫെഡറൽ സംവിധാനത്തിനും ദോഷകരമാണ്. കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്നത് കേന്ദ്രത്തോട് വൈരാഗ്യം പുലർത്തലല്ല. മറിച്ച്, അർഹമായ അവകാശങ്ങൾ ചോദിച്ചുപറയലാണ്. കേന്ദ്ര-സംസ്ഥാന ബന്ധം ഏറ്റുമുട്ടലല്ല, സഹകരണമാണ് എന്ന ബോധം കേന്ദ്ര ഭരണകൂടം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികസനം ഒരൊറ്റ സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം സ്വത്തല്ല; അത് രാജ്യത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള വഴിയാണ്.
അതിനാൽ, കേരളത്തിന്റെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുകയും, അർഹമായ ധനസഹായവും പദ്ധതികളും നൽകുകയും ചെയ്യുക എന്നത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്. അല്ലാത്തപക്ഷം, “സമവായ വികസനം” എന്ന മുദ്രാവാക്യം വെറും വാക്കുകളായി മാത്രമേ തുടരൂ.

Continue Reading

kerala

കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്.

Published

on

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. പ്രതി ഉമ്മര്‍ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവും തമ്മിലായിരുന്നു സ്വത്ത് തര്‍ക്കം. ഭാര്യ സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടര്‍ന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിന്റെ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ മറിയം ജുമൈലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു.

 

Continue Reading

kerala

ടി.പി. കേസ് പ്രതികള്‍ക്ക് 1000 ദിവസത്തിലേറെ പരോള്‍; സഭയില്‍ മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടി’: വി.ഡി. സതീശന്‍

കെ.കെ. രമ എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി സഭയില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആയിരത്തിലധികം ദിവസം പരോള്‍ അനുവദിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.കെ. രമ എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി സഭയില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

ടി.പി. വധക്കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തിലധികം (ആയിരത്തിലേറെ ദിവസം) പരോള്‍ ലഭിച്ചത് എങ്ങനെയാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. സാധാരണ ഗതിയില്‍ അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ ഗുരുതരമായ അസുഖം എന്നിവയ്ക്ക് മാത്രം നല്‍കേണ്ട പരോള്‍ പ്രതികള്‍ക്ക് വഴിവിട്ട് നല്‍കുകയാണെന്നും സതീശന്‍ പറഞ്ഞു.

വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ കൊല്ലാന്‍ പരോളിലിറങ്ങിയ ക്രിമിനലുകളെ പാര്‍ട്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രതികള്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകളും മദ്യവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, ക്രിമിനലുകള്‍ ജയിലിനുള്ളിലിരുന്ന് കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടി സര്‍ക്കാരിനെ സംരക്ഷിക്കാനാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

ടി.പി. കേസിലെ ഗൂഢാലോചന പുറത്തുവന്നാല്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ ജയിലിലാകുമെന്ന് ഭയന്നാണ് പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നത് തടയാനാണ് ക്രിമിനലുകളെ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Continue Reading

Trending