india
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതിയിൽ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിൽ 44 -ാമത്തെ ഇനമായാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ ആണ് ശബരിമല യുവതീ പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.
india
പട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
പട്‌ന: വാലന്റൈൻ ദിനത്തിൽ പാട്നയിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനയായ ശിവ്ഭവാനി സേന പ്രവർത്തകർ. വാലന്റൈൻ ദിനം ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് പ്രവർത്തകർ ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ബുദ്ധ സ്മൃതി പാർക്കിന് പുറത്ത് ‘വാലന്റൈൻ ദിനം ഹൈ ഹൈ’ എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. കമിതാക്കൾക്കും വഴിയാത്രക്കാർക്കും ഹനുമാൻ ചാലിസ നൽകിയ പ്രവർത്തകർ, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എവിടെയെങ്കിലും കമിതാക്കളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു.
‘നമ്മുടെ സംസ്‌കാരത്തിൽ വാലന്റൈൻ ദിനത്തെക്കുറിച്ച് പരാമർശമില്ല. യുവാക്കൾ തങ്ങളുടെ വേരുകൾ മറക്കാതിരിക്കാനാണ് ഞങ്ങൾ ഹനുമാൻ ചാലിസ വിതരണം ചെയ്യുന്നത്. ഫെബ്രുവരി 14 പ്രണയദിനമായല്ല, പുൽവാമ രക്തസാക്ഷികളെ സ്മരിക്കാനുള്ള ദിനമായാണ് കാണേണ്ടത്. പ്രണയം പവിത്രമാണ്, എന്നാൽ അശ്ലീലത അംഗീകരിക്കാനാവില്ല. രാമ-സീത പ്രണയത്തെ ഞങ്ങൾ എതിർക്കുന്നില്ല, എന്നാൽ റോമിയോ-ജൂലിയറ്റ് ശൈലിയിലുള്ള പ്രണയപ്രകടനങ്ങളെ ഞങ്ങൾ എതിർക്കും”- ഹിന്ദു ശിവ്ഭവാനി സേനയുടെ ദേശീയ അധ്യക്ഷൻ ലവ് കുമാർ സിങ് പറഞ്ഞു.
india
നരവനെ പുസ്തക വിവാദം; വിരമിക്കുന്ന ഉദ്യോഗസ്ഥർ 20 വർഷത്തേക്ക് പുസ്തകം എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം
ന്യൂഡല്‍ഹി: അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചതിന് ശേഷം 20 വര്‍ഷത്തേക്ക് പുസ്തകങ്ങള്‍ എഴുതുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ചതിന് ശേഷം 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് പിരീഡ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ കരസേനാ മേധാവി (റിട്ടയേര്‍ഡ്) മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2020 ആഗസ്റ്റില്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.
ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 2019-2022 കാലയളവില്‍ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറല്‍ നരവനെ.
വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചര്‍ച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുകള്‍ക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ എപ്സ്റ്റീന്‍ ഫയല്‍സിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു വിഷയം. പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ തുടരുമ്പോഴും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് മന്ത്രിസഭയുടെ തീരുമാനം.
india
ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടി വിമാന സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി.
എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപ്പോര്‍ട്ട് ആണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു സര്‍വീസ്.
എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി 5 നാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
-
News2 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
