News
ഉംറ തീര്‍ത്ഥാടനത്തിനിടെ മലയാളി വനിത മക്കയില്‍ മരിച്ചു
ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിശുദ്ധ നാട്ടിലെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പില്‍ (66) ആണ് വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വച്ച് അന്തരിച്ചത്. അല്‍ അമീന് ഉംറ ഗ്രൂപ്പിന് കീഴില്‍ പത്ത് ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനായാണ് ആമിന സൗദിയിലെത്തിയത്.
ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് മക്ക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അന്‍സാര്‍, ഹസീന, അഫ്സല് എന്നിവരാണ് മക്കള്‍
News
ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. സര്‍ക്കാര്‍ ഇടപെടലില്ലാതെ, സ്വന്തം നിലയില്‍ തന്നെയാണ് പൗരന്മാര് തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം.
പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളാണ് ഇന്ത്യന്‍ പൗരന്മാര് ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലേക്കുള്ള യാത്രകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.
സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി യാത്ര ചെയ്യണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, ഇന്ത്യന്‍ എംബസിയുമായി സ്ഥിരമായി ബന്ധം പുലര്‍ത്തണം, പ്രാദേശിക മാധ്യമങ്ങള്‍ വഴി സാഹചര്യങ്ങള്‍ നിരീക്ഷിക്കണം എന്നീ നിര്‍ദേശങ്ങളും എംബസി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കുത്തനെ ഉയര്‍ന്ന വിലക്കയറ്റവും നേരിടുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 28നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ സാമ്പത്തിക വിഷയങ്ങളിലൊതുങ്ങിയ പ്രക്ഷോഭം പിന്നീട് ഭരണകൂടവിരുദ്ധ സമരമായി മാറുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഇറാന് കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഇത് മാറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇതിനകം മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷകള്‍ നടപ്പാക്കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ ഇറാനെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
kerala
മൂന്ന് മാസമായി ബില്ല് അടച്ചില്ല; എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്
കാസര്‍കോട്: മൂന്ന് മാസമായി ബില്ലടക്കാത്തതിന്റെ പേരില്‍ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസില്‍ വൈദ്യുതി ഇല്ല. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്. എ ഐ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്ന എം വി ഡി എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്. പണം ഉടന്‍ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷന് വിച്ചേധിക്കപ്പെട്ടതിനാല്‍ ഈ ഓഫീസിലെ പ്രവര്‍ത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എം വി ഡി പതിപ്പിച്ചിട്ടുണ്ട്.
News
സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഗുരുതര പിഴവ്
പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനിടെ പമ്പയിലെ ആശുപത്രിയില്‍ ലഭിച്ച ചികിത്സയില്‍ ഗുരുതര അനാസ്ഥ ഉണ്ടായെന്ന പരാതിയുമായി തീര്‍ത്ഥാടക. നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയാണ് കാലിലെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടിയതായി ആരോപിച്ച് പരാതി നല്‍കിയത്.
പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെയും വീണ്ടും ഡ്രസിംഗ് ആവശ്യമായതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ഏല്‍പ്പിച്ച ഒരു സഹായി ചികിത്സ ഏറ്റെടുത്തു.
ഇയാളുടെ പെരുമാറ്റത്തില്‍ പരിചയക്കുറവ് തോന്നിയതിനെ തുടര്‍ന്ന് നഴ്സാണോയെന്ന് ചോദിച്ചപ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റാണെന്ന് മറുപടി ലഭിച്ചതായും പ്രീത പറയുന്നു. മുറിവിലെ തൊലി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചതോടെ വേണ്ടെന്ന് പറഞ്ഞതായും, ബാന്‍ഡേജ് മതിയെന്നു അറിയിച്ചതായും പ്രീത വ്യക്തമാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മുറിവ് തുറന്ന് പരിശോധിച്ചപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ തന്നെ വച്ചാണ് കെട്ടിയതെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രീത പമ്പാ ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) പരാതി നല്കി. ചികിത്സയില്‍ ഉണ്ടായ ഗുരുതര അനാസ്ഥ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
