Connect with us

kerala

വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം: രാജ്യസഭയിൽ ചട്ടം 267 പ്രകാരം ഹാരിസ് ബീരാൻ എം.പി. നോട്ടീസ് നൽകി

കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ നോട്ടീസ് നൽകി. സഭയുടെ മറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് അദ്ദേഹം നോട്ടീസ് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗ്ഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ്
ഭരണഘടന നിർമ്മാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്. ഈ വസ്തുത നിലനിൽക്കെ, ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും
ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഭരണഘടന നിർമ്മാണ സമിതിയെടുത്ത തീരുമാനം ഏകപക്ഷീയമായി തിരുത്താനാണ് ജനുവരി 28-ലെ ഈ ഉത്തരവിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.

kerala

പുതുയുഗ യാത്രക്ക് വിടചൊല്ലി സത്യത്തിന്റെ തുറമുഖം; ഇന്ന് മലപ്പുറത്ത്

കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും.

Published

on

By

സത്യത്തിന്റെ തുറമുഖം ചരിത്രമെഴുതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും മൈത്രിയുടെ മണ്ണില്‍ ജനസഹസ്രങ്ങളുടെ വരവേല്‍പ്പ്. കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും. കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പതുയുഗത്തിനായുള്ള സംവാദത്തിന് ശേഷം ആരോഗ്യം വെന്റിലേറ്ററിലാണ് എന്ന യു.ഡി.എഫ് ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ തിരുവമ്പാടിയിലേക്ക് തിരിച്ചത്.

ഹര്‍ത്താലിനെ പോലും വകവെക്കാതെ ആയിരങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. തിരുവമ്പാടിയില്‍ നടന്ന സ്വീകരണ സമ്മേളനം എം.കെ രാഘവന്‍ എംപിയും കുന്ദമംഗലത്തെ സ്വീകരണം ടി സിദ്ദീഖ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഡോ.എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം കൊണ്ട് കാലിയായ കേരളത്തിന്റെ ഖജനാവ്, സമഗ്രമായ പദ്ധതികള്‍ കൊണ്ട് വന്നും നികുതി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും നികുതി മാനേജ്മെന്റും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും ഫലപ്രദമായി നിര്‍വ്വഹിച്ചും നിറക്കുമെന്ന് വി.ഡി സതീശന്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പറഞ്ഞു. കേരളത്തില്‍ ആരും വര്‍ഗീയത പറയേണ്ടതില്ല.

പറയുന്നത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ശക്തമായി എതിര്‍ക്കും. മുസ്ലിംലീഗ് ദുര്‍ബലമായാല്‍ അവിടേക്ക് കയറി വരുന്നത് തീവ്രവാദ നിലപാടുള്ളവരായിരിക്കും. പിന്നെ കേരളം ഉണ്ടാകില്ല. അത് കൊണ്ട് മുസ്ലിംലീഗ് ദുര്‍ബലമാകരുതെന്നാണ് മതേതര കേരളം ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ടയില്‍ നടന്ന സ്വീകരണം സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ച് വൈകീട്ട് അഞ്ചിന് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം.എം ഹസ്സന്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, എം.കെ രാഘവന്‍ എം.പി, കെ പ്രവീണ്‍കുമാര്‍, പി.കെ ഫിറോസ്, അഹമ്മദ് പുന്നക്കല്‍, ഷാനിമോള്‍ ഉസ്മാന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.സി അബു, വി.ഡി ജോസഫ്, അഹമ്മദ് പുന്നക്കല്‍, കെ.ജയന്ത്, പി.എം നിയാസ്, പി.സി ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

kerala

വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി

Published

on

കൊല്ലം:  ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ ‍തെളിയുന്നത്.

300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്താണ് 24 കാരറ്റ് സ്വർണമാക്കിയത്. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിനു രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണ്. പൊലീസ് അന്വേഷിക്കട്ടെ. ഞാൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

എന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്‍

Published

on

കോഴിക്കോട്: പുതുയുഗ യാത്രയില്‍ കുറ്റ്യാടി വേദിയിലെ സംഭവത്തെ മുന്‍നിര്‍ത്തി വ്യാജ വാര്‍ത്ത നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പള്ളി വീണുപോയി എന്നൊക്കെയാണ് ഒരു പ്രധാനപ്പെട്ട വാര്‍ത്ത കൊടുത്തതെന്നും മനപൂര്‍വം വിവാദം സൃഷ്ടിക്കുന്നത് യാത്രയുടെ ശോഭ കെടുത്താനാണെന്നും സതീശന്‍ ആരോപിച്ചു.

‘ഞങ്ങളുടെ പരിപാടിയുടെ സമയം വല്ലാതെ വൈകിയിരുന്നു. ഒരുപാട് അതിക്രമിച്ചപ്പോള്‍ ഇനി പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത്. തിരക്ക് കാരണം പല സ്ഥലങ്ങളിലും ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറ്റ്യാടിയില്‍ എത്തിയപ്പോഴേക്കും ഒരുപാട് വൈകുകയായിരുന്നു. അങ്ങനെയാണ് ഇനി ജാഥാ ക്യാപ്റ്റന്‍ സംസാരിക്കട്ടെയെന്ന് ഷാഫി പറഞ്ഞത്. അത് പാടില്ല, സംസാരിക്കണമെന്ന് പറഞ്ഞ് പ്രമോദാണ് ഇടപെട്ടത്. എന്നിട്ട്, പ്രധാനപ്പെട്ട ഒരു മാധ്യമം കൊടുത്ത വാര്‍ത്തയാണ് മുല്ലപ്പള്ളി വീണുപോയെന്ന്. എന്തിനാണ് ഇങ്ങനെ പച്ചക്കള്ളങ്ങള്‍ പടച്ചുവിടുന്നത്?’ സതീശന്‍ ചോദിച്ചു.

‘ഒരു കുടുംബത്തിലുണ്ടാകുന്നത് പോലുള്ള കാര്യങ്ങളല്ലേ അവിടെയും സംഭവിച്ചിരിക്കുന്നത്? കുറ്റ്യാടിയിലെ ഉന്തും തള്ളിനുമിടെയാണ് ഡിസിസി പ്രസിഡന്റിന്റെ കൈക്ക് പരിക്ക് പറ്റിയതെന്ന് വരെ പറഞ്ഞുപരത്തുകയുണ്ടായി. അച്ചടക്കലംഘനമൊന്നും ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. യുഡിഎഫ് ചെയര്‍മാന്‍, ഡിസിസി പ്രസിഡന്റ്, മുതിര്‍ന്ന നേതാവ് പാറക്കല്‍ അബ്ദുല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരായിരുന്നില്ലേ അവിടെ ഉണ്ടായിരുന്നത്. അടിച്ചേല്‍പ്പിക്കപ്പെട്ട അച്ചടക്കമൊന്നും ഞങ്ങള്‍ക്കിടയിലില്ല. ഇന്നലെത്തെ പരിപാടിയില്‍ കാര്യമായ അച്ചടക്കലംഘനമൊന്നും ഉണ്ടായില്ല’. സതീശന്‍ വ്യക്തമാക്കി.

ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയില്‍ പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. ‘ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടി ആഹ്വാനം ചെയ്തിട്ടുള്ളതാണ് സമരം. എന്നാല്‍ തമിഴ്‌നാട്ടിലോ ഡല്‍ഹിയിലോ പോയി നോക്കിയാല്‍ സമരം നടക്കുന്നത് പോലുമറിയില്ല. ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയിലുള്ള പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണം.’ അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിലേറിയാല്‍ ഗുണനിലവാരമില്ലാത്ത ഒരു മരുന്നും കേരളത്തില്‍ വില്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ആശുപത്രികളിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഷി ഹോസ്പിറ്റല്‍സ് തുടങ്ങും. ആദിവാസി മേഖലയില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റേഴ്‌സും കോസ്റ്റല്‍ കെയര്‍ യൂണിറ്റും ആരംഭിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പുവരുത്തും. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം കൊണ്ടുവരികയും നിലവിലെ ഇന്‍ഷുറന്‍സ് സംവിധാനം ഉടച്ച് വാര്‍ക്കുകയും ചെയ്യും. വണ്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോം ഇതുവരെയും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സാധ്യതകള്‍ തേടും. സര്‍ക്കാര്‍ സൗജന്യമായി നല്‍കേണ്ട സേവനങ്ങള്‍ സൗജന്യമായി തന്നെ നല്‍കും. പണം ഇല്ലെന്നതിന്റെ പേരില്‍ ഒരാളുടെയും ചികിത്സ നിഷേധിക്കില്ല’. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending