Connect with us

Video Stories

ഭയമില്ലാത്ത ഇന്ത്യ എല്ലാവരുടേയും ഇന്ത്യ

Published

on

ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം ഇന്ത്യയെ സംബന്ധിച്ച് പുതുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ടിലധികമായി ഇന്ത്യ ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംക്ഷിപ്തതയാണത്. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച ധാര്‍മിക വിചാരവും സാമൂഹിക ജീവിതത്തില്‍ ജ്വലിപ്പിച്ച താരകവുമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിന്റെ കനല്‍പാതകളില്‍ തോളോട്‌തോള്‍ ചേര്‍ന്ന്, അണിനിരന്ന ഒരു ജനതയുടെ നിശ്വാസങ്ങളില്‍ നിന്നുയര്‍ന്നതാണ് സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ആധുനിക ഇന്ത്യ. ധീരദേശാഭിമാനികള്‍ ജീവരക്തം കൊണ്ട് എഴുതിച്ചേര്‍ത്ത നാനാത്വത്തില്‍ ഏകത്വമെന്ന ദേശബോധത്തിന്റെ ജീവനാഡിയാണത്.
സ്വതന്ത്രാനന്തര ഇന്ത്യ ചേര്‍ത്തു നിര്‍ത്തിയ മൂല്യബോധങ്ങളില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വേര്‍പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ശക്തിപ്പെടുകയും ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. ഭയത്തിന്റെയും വെറുപ്പിന്റേയും രാഷ്ട്രീയം പിന്‍വാതിലിലൂടെ കടന്നെത്തി കോലായയില്‍ കസേരയിട്ടിരിപ്പുറപ്പിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ, കണ്ടില്ലെന്ന് നടക്കാനാകില്ല. രാഷ്ട്രീയപരമായ ചെറുത്തുനില്‍പും പ്രതിരോധവും കൊണ്ടേ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടാനാകൂ. പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ കെട്ടുപോയിട്ടില്ലെന്ന ആത്മവിശ്വാസം ഇന്ത്യന്‍ ജനതയുടെ മനസ്സിനെ ബോധ്യപ്പെടുത്തുന്നവിധം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇപ്പോഴാവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ ഇടപെടലിന് ശക്തിപകര്‍ന്നിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മുസ്‌ലിംലീഗ് ദേശവ്യാപകമായി ആരംഭിക്കുന്ന കാമ്പയിന്റെ ശീര്‍ഷകമായി ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം തെരഞ്ഞെടുത്തതിലൂടെ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായിരിക്കുകയാണ് മുസ്‌ലിംലീഗ്. എന്നാല്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെ യോജിച്ച പോരാട്ടത്തിന്റെ നടുത്തളത്തിലെത്തിക്കുകയെന്ന രാഷ്ട്രീയ ദൗത്യം അത്ര ലളിതമല്ല.
ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക ഭൂമികയില്‍ വിഭിന്നങ്ങളായ ദര്‍ശനങ്ങളും ചിന്തകളുമാണ് പങ്കുവെക്കുന്നത്. പ്രാദേശികമായ താല്‍പര്യങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം പുലര്‍ത്തുന്നതാണ് ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളില്‍ മിക്കവയും. ഇന്ത്യന്‍ ജനത പുലര്‍ത്തുന്ന വൈവിധ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമായി നിരാകരിക്കാനാകില്ല. എന്നാല്‍ ദേശബോധത്തെ സംബന്ധിച്ച പരികല്‍പനകള്‍ മാറ്റിയെഴുതി, മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് ഉരുവം കൊള്ളുന്ന നവദേശീയത ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സ്വീകാര്യവുമല്ല. ഏതെങ്കിലും മത വിശ്വാസത്തെ മാത്രമല്ല, വൈവിധ്യപൂര്‍ണമായ ദേശസംസ്‌കാരത്തെ ഏകശിലാത്മകമായി രൂപപ്പെടുത്തുകയെന്ന ഭീതിജനകമായ അജണ്ട രാഷ്ട്രീയപരമായും നിയമപരമായും നടപ്പിലാക്കികൊണ്ടിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ നില.
ഭീതിയുടെ രാഷ്ട്രീയം തെരുവുകളില്‍ ആര്‍ത്തട്ടഹസിക്കുമ്പോള്‍, നിയമത്തിന്റെ കാവലാളുകള്‍ മൂകസാക്ഷികളായി കൂട്ടുനില്‍ക്കുന്ന ദുരവസ്ഥ ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് അസ്വസ്ഥതയും ആശങ്കയും നിറക്കുന്നതാണ്. ദലിതുകളും പിന്നാക്ക ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളേക്കാള്‍ ഭീതിജനകമാണ് അവക്ക് ദേശവികാരത്തിന്റെ നിറവും രൂപവും നല്‍കാന്‍ അണിയറയിലും അരങ്ങത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. നവദേശീയതക്കായുള്ള നിയമനിര്‍മാണങ്ങള്‍ അതിവേഗം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുത്തലാഖ്, എന്‍. ഐ.എ, യു.എ.പി.എ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയവക്കായുള്ള നിയമനിര്‍മാണങ്ങള്‍ തിടുക്കപ്പെട്ടാണ് നടപ്പാക്കിയത്. സംഘ്പരിവാര്‍ ശക്തികളുടെ പ്രധാന മൂന്ന് ആവശ്യങ്ങളില്‍ ഒന്നായിരുന്നു കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യകയെന്നത്. മറ്റ് രണ്ടെണ്ണം രാമജന്മഭൂമിയും ഏകസിവില്‍കോഡുമാണ്. ഏകസിവില്‍ കോഡിലേക്കുള്ള ചുവടുവെപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ധൃതഗതിയില്‍ വിജയിപ്പിച്ചെടുത്ത നിയമനിര്‍മാണങ്ങള്‍.
അനിതര സാധാരണമാണ് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ. തെരഞ്ഞെടുപ്പു കാലത്ത്‌പോലും പരസ്പരം കലഹിച്ച് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തെ പരോക്ഷമായി സഹായിക്കുന്ന പ്രവണത വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അനുഭവ പാഠങ്ങള്‍ പെരുകുമ്പോഴും തിരുത്താനൊന്നുമില്ലെന്ന പിടിവാശി ഉപേക്ഷിക്കാതെ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനാകില്ല. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ബഹുസ്വര ഇന്ത്യ ഇല്ലാതെയാകും. അതിന്റെ മണിമുഴക്കം കേട്ടിട്ടും ഉണരാത്തവരോട് കാലം അവര്‍ക്കായി കരുതിവെച്ചിരിക്കുന്ന കറുത്ത ആകാശത്തെക്കുറിച്ച് ആരാണ് ബോധ്യപ്പെടുത്തുക.
ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങി പിന്നാക്ക സമൂഹങ്ങളെയാകെ ഭയപ്പെടുത്തി, ഒറ്റപ്പെടുത്താനുള്ള നീക്കം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ നിലവിളി ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് എത്രനാളാണ് അവഗണിക്കാന്‍ കഴിയുക. ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടത്തിന് മാത്രമേ ഭാഷയിലും ചിന്തയിലും സംസ്‌കാരത്തിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന നവദേശീയതുടെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാനാകൂ. ഭയരഹിതമായ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കൂ. എല്ലാവരുടേതുമായ ഇന്ത്യ ഭയരഹിത ഇന്ത്യയാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും സുവര്‍ണ ഭൂതകാലത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ മടക്കികൊണ്ടുവരാനുള്ള ദൗത്യമാണ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടത്. മുസ്‌ലിംലീഗ് തുടക്കം കുറിച്ചിരിക്കുന്നത് അതിനാണ്. നക്ഷത്രങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നഭസ്സിലേക്ക് ജനാധിപത്യ ഇന്ത്യ കുതിച്ചുയരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending