india
ജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വാങ്ചുക്കിന്റെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
59-കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഏതൊരു പൗരന്റെയും ജീവന് വിലപ്പെട്ടതാണെന്നും അത് രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി.
സമരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. നിലവില്‍ ദിവസേന ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ചിലപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റു ചിലപ്പോള്‍ സ്വകാര്യ ഡോക്ടര്‍മാരുമാണ് പരിശോധനയ്ക്ക് എത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ്, വാങ്ചുക്കിന്റെ ആരോഗ്യനില സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ തന്നെ ദിവസേന പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. വാങ്ചുക്കിന്റെ ജീവന് സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഇടപെടലുകളും ഉറപ്പാക്കണം. ‘ജീവന് അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തില്‍ യാതൊരു വിധ വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.
india
പാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.
india
ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും
കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്.
നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാനെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിലരുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണിക്കും വിദ്വേഷ പ്രചാരണത്തിനും ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് 50-കാരനായ നസീര്‍ അഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കേസിലെ തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
വിധിക്ക് പിന്നാലെ ജഡ്ജി തബസ്സും ഖാനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവിധ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
india
‘ആര്.എസ്.എസ് യോഗങ്ങള്‍ക്ക് പിന്നാലെ കൊലപാതകങ്ങള്‍’; വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്
വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും.
മുന്‍കാലങ്ങളില്‍ ആര്.എസ്.എസ് യോഗങ്ങള്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും വധിക്കപ്പെട്ടതെന്ന വിവാദ ആരോപണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും. മുമ്പ് ആര്.എസ്.എസ് യോഗങ്ങള്‍ നടന്നപ്പോഴെല്ലാം, സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്ന ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു സമ്മേളനം നടക്കുകയാണ്. ഇനി എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതിന് ശേഷമായിരിക്കും ഞങ്ങളുടെ പ്രതികരണം’- ബി.കെ. ഹരിപ്രസാദ്ഭരണഘടനയെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സംഘടനയാണ് ആര്.എസ്.എസ് എന്നും അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംഘടനയെന്ന നിലയില്‍ ആര്.എസ്.എസിനോടല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങള്‍ അംഗീകരിക്കാത്ത അവരുടെ ആശയങ്ങളോടാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സമാഹരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന കേസ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
അതിനിടെ, ആര്.എസ്.എസിന്റെ വാര്‍ഷിക അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ബെളഗാവിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാന്ത് പ്രചാരകരും സഹപ്രാന്ത് പ്രചാരകരും പ്രമുഖ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ എന്നിവരാണ് സമ്മേളനത്തിലെ മുഖ്യാതിഥികള്‍.സംഘടനയുടെ ശതാബ്ദി വര്‍ഷ പരിപാടികളുടെ അവലോകനമാണ് ഈ യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ ശാഖകള്‍ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍, വരും വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മോഹന്‍ ഭാഗവത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബെളഗാവിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബെളഗാവിയില്‍ നടക്കുന്ന ആര്.എസ്.എസ് സമ്മേളനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്നതിനെച്ചൊല്ലി സംസ്ഥാനത്ത് നേരത്തെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കിയതോടെ ഈ വിവാദങ്ങള്‍ക്ക് താല്കാലിക ശമനമായി. അതേസമയം, പൊതുനിരത്തില്‍ റാലിയോ പ്രകടനങ്ങളോ നടത്തുകയാണെങ്കില്‍ നിയമപ്രകാരം പൊലീസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
GULF2 days agoഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍
-
GULF2 days agoകാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി
-
GULF2 days agoഅബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു
-
GULF2 days agoലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
-
News24 hours agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്
-
kerala21 hours agoമുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ
-
india21 hours agoപാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
-
kerala16 hours agoകപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്

