india

ജീവന്‍ വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി

By nazmiya nazreen

July 16, 2026

നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വാങ്ചുക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

59-കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഏതൊരു പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും അത് രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി.

സമരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. നിലവില്‍ ദിവസേന ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ചിലപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റു ചിലപ്പോള്‍ സ്വകാര്യ ഡോക്ടര്‍മാരുമാണ് പരിശോധനയ്ക്ക് എത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ്, വാങ്ചുക്കിന്റെ ആരോഗ്യനില സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ തന്നെ ദിവസേന പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. വാങ്ചുക്കിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഇടപെടലുകളും ഉറപ്പാക്കണം. ‘ജീവന്‍ അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തില്‍ യാതൊരു വിധ വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.