Connect with us

kerala

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം തുടങ്ങിയത്.

Published

on

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയാണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം തുടങ്ങിയത്. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം ആള്‍ക്കൂട്ടവിചാരണയായി മാറുകയും, ‘കള്ളന്‍’ എന്നാരോപിച്ച് യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തി യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തില്‍ ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്കടക്കം ഗുരുതര പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇയാളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണം തുടരുകയാണ്.

 

kerala

പാരഡി പാട്ടിനെതിരായ നടപടി: മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശന്‍

കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം: പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്ത് നല്‍കി. കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, പാരഡി പാട്ടില്‍ കേസെടുത്തത് വിവാദമാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലും തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷം തന്നെ പാരഡി പാട്ടില്‍ കേസെടുത്ത നടപടി ശരിയല്ലെന്ന അഭിപ്രായം പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിത്തിരിപ്പിക്കാന്‍ പാരഡി കേസിന് കഴിയുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സിപിഎം നടത്തുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

പാരഡി ഗാനത്തില്‍ കേസെടുത്തത് പാരഡിയെക്കാള്‍ വലിയ തമാശയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.

 

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു

ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.

Published

on

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി.

ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.

തിങ്കളാഴ്ച സ്വര്‍ണവില രണ്ടുതവണ ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായപ്പോള്‍ പവന് 98,800 രൂപയായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍ ചൊവ്വാഴ്ച ശക്തമായ ഇടിവുണ്ടായി. അന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞ് ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.

 

Continue Reading

kerala

30-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപനം

വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Published

on

തിരുവനന്തപുരം: 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രമുഖ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങിൽ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും മുഖ്യമന്ത്രി ആദരിക്കും.

മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പ്രേക്ഷക അവാർഡ്, തിയറ്റർ അവാർഡ്, മാധ്യമ അവാർഡ് എന്നിവയും കൈമാറും. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Continue Reading

Trending