Connect with us

News

‘ഹാര്‍ദ്ദിക്കിന്റെ പകരക്കാരനല്ല’; നിതീഷ് കുമാര്‍ റെഡ്ഡിയെതിരെ ശ്രീകാന്തിന്റെ തുറന്നടിക്കല്‍

നിതീഷിനെ ബൗളറായി ഉപയോഗിച്ചാല്‍ എതിരാളികള്‍ അടിച്ചുപറത്തുമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

Published

on

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അടുത്ത ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെതിരെ മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് കടുത്ത വിമര്‍ശനം ഉയര്‍ത്തി. നിതീഷിനെ ബൗളറായി ഉപയോഗിച്ചാല്‍ എതിരാളികള്‍ അടിച്ചുപറത്തുമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിശ്രമം അനുവദിച്ചതോടെയാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ അവസരം ലഭിച്ചത്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ പകരക്കാരനായി നിതീഷിനെ കാണാനാകില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്-മൂന്നിലും ടീമിന് സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാര്‍ റെഡ്ഡി ഇതുവരെ ഇന്ത്യക്കായി 10 ടെസ്റ്റ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 396 റണ്‍സും 8 വിക്കറ്റും നേടിയിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. വിക്കറ്റൊന്നും സ്വന്തമാക്കാനായിട്ടില്ല. പല മത്സരങ്ങളിലും നിതീഷിന് ബൗളിംഗ് പോലും നല്‍കാറില്ലെന്നും, തുടര്‍ച്ചയായി മൂന്ന്-നാല് ഓവര്‍ പോലും എറിയിക്കാന്‍ കഴിയാത്ത താരത്തെ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത് യുക്തിസഹമല്ലെന്നും ശ്രീകാന്ത് വിമര്‍ശിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, പ്രസീദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്

രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കാന്‍ ബംഗ്ലാദേശ് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി

Published

on

ധാക്ക: ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നാടകീയ നീക്കവുമായി ബംഗ്ലാദേശ്. രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കാന്‍ ബംഗ്ലാദേശ് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല്‍ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയ നടപടി യാതൊരു ന്യായീകരണവുമില്ലാത്തതും ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുന്നതുമാണെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമായാണ് പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി സംപ്രേഷണം നിര്‍ത്തിവയ്ക്കുന്നതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഐപിഎല്‍ മിനി താരലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുസ്തഫിസുറിനെ 9.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഇന്ത്യയിലെ ചില ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെയും ശക്തമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നു. മുസ്തഫിസുറിനെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് ചില മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ കൊല്‍ക്കത്തയോട് നിര്‍ദേശിച്ചത്. മുസ്തഫിസുറിന് പകരം താരത്തെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ അറിയിച്ചിരുന്നു. ഇതിനിടെ, അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ഉന്നയിച്ചിരുന്നു. സുരക്ഷാപരമായ കാരണങ്ങളാണ് ബിസിബി മുന്നോട്ടുവച്ചത്.

ബംഗ്ലാദേശില്‍ അടുത്തിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും വിവാദത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ മൈമെന്‍സിംഗില്‍ ദിപു ചന്ദ്രദാസ് എന്ന ഹിന്ദുമത വിശ്വാസി കൊല്ലപ്പെടുകയും, കഴിഞ്ഞ ആഴ്ച രാജ്ബാരിയില്‍ അമൃത് മൊണ്ഡല്‍ എന്ന മറ്റൊരു ഹിന്ദുമത വിശ്വാസിയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്തഫിസുര്‍ വിവാദം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നത്.

 

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

Published

on

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളിലൊന്നും ഇടപല്‍ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഹര്‍ജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി

ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

Published

on

ഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി. ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

ഇതേവിഷയത്തില്‍ മറ്റൊരു ഹരജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി ശങ്കരദാസ് ഹരജി നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് പരാമര്‍ശമെന്ന് ശങ്കരദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍.വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച കൂടി സമയമാണ് ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് കൂടുതല്‍ സമയം വേണമെന്ന എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ചത്. എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടപടികള്‍. സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ നല്‍കും.

 

 

Continue Reading

Trending