News

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ തുടരും; ഇറാന്റെ ആണവ മോഹങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്ക

By webdesk17

March 02, 2026

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ-മിസൈല്‍ പദ്ധതിയേയും സൈനിക ശേഷിയേയും ലക്ഷ്യമിട്ട് അമേരിക്ക-ഇസ്രാഈല്‍ സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ തുടരുമെന്ന് യുഎസ് പ്രതിരോധ നേതൃത്വം. ഇറാന്റെ മിസൈല്‍ ശേഖരവും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം അമേരിക്കന്‍-ഇസ്രാഈല്‍ സഖ്യം ഇറാനുമേല്‍ പൂര്‍ണ്ണ വ്യോമാധിപത്യം സ്ഥാപിച്ചതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയ്ന്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, നാവിക താവളങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍ എന്നിവയിലാണ് ആക്രമണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തെക്കന്‍ ഇറാനിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 165 പേര്‍ കൊല്ലപ്പെട്ടു.

ഇറാന്റെ പ്രത്യാക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചു.