kerala
ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാർ – കെ.സി. വേണുഗോപാൽ
മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.
കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുന്ന നയമാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നും ലക്ഷക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങൾ നിഷേധിച്ച് സർക്കാർ തന്നെ കുടിശ്ശിക സർക്കാറായി മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിനകം ജീവനക്കാരെയും പെൻഷൻകാരെയും മിത്രങ്ങളാക്കുന്ന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.
എട്ട് മാസം ആശാ വർക്കർമാർ സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണെന്നും, കോൺഗ്രസ് കൊണ്ടുവന്ന ദാരിദ്ര്യ നിർമാർജന പദ്ധതിയായിരുന്നു തൊഴിലുറപ്പെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
kerala
വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കും: വി.ഡി സതീശന്
മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വര്‍ഗീയതയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ പൊളിച്ചടുക്കുമെന്നും ഇത് മതേതര കേരളമാണെന്ന് വരുന്ന തെരഞ്ഞെടുപ്പോടെ കേരളം തെളിയിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. മതേതര കേരളത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആരുടെ മുന്നിലും തലകുനിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇത് ആദ്യം പറഞ്ഞതെന്നും നേരത്തെ മുഖ്യമന്ത്രിയുടെ പി.ആര് ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ലഘുവിവരണം നല്‍കിയെന്നും വി ഡി സതീശന് ഓര്‍മ്മപ്പെടുത്തി. എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവനയും നമ്മള് കേട്ടതാണെന്നും വി ഡി സതീശന് പറഞ്ഞു.
ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് മന്ത്രി സജി ചെറിയാന് നടത്തിയത്. രണ്ട് ജില്ലകളില്‍ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാന്‍ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശന് പറഞ്ഞു.
മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും വി ഡി സതീശന് പറഞ്ഞു. ആളുകളെയും മതങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നത്. പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
kerala
മെമ്മറി കാർഡ് വിവാദം ; കുക്കു പരമേശ്വരന് ‘അമ്മ’യുടെ ക്ലീൻ ചിറ്റ്
മെമ്മറി കാർഡ് കുക്കു പരമേശ്വരൻ നടി കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് താരസംഘടനയുടെ ക്ലീൻ ചിറ്റ്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ നടി കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് കൈമാറുമെന്നും, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകില്ലെന്നും ‘അമ്മ’ ഭാരവാഹികൾ അറിയിച്ചു.
താരസംഘടനയിലെ വനിതാ അംഗങ്ങൾ നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായെന്നായിരുന്നു പരാതി. നടിമാരുടെ ദുരനുഭവങ്ങൾ രേഖപ്പെടുത്തിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വച്ച് മറ്റ് നടന്മാരെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നടി പൊന്നമ്മ ബാബു ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകൾ ദുരനുഭവങ്ങൾ പങ്കുവെച്ച വീഡിയോ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയതും അത് ഹേമ കമ്മിറ്റിക്ക് കൈമാറാത്തതുമാണ് ആരോപണം.
ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതെന്ന് ‘അമ്മ’ അറിയിച്ചു. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംഘടന പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി ജോയി മാത്യുവുമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, നടൻ ദിലീപ് നിലവിൽ ‘അമ്മ’യിൽ അംഗമല്ലെന്നും, അപേക്ഷ നൽകിയാൽ മാത്രമേ അംഗത്വകാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കൂവെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.
kerala
ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു
ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട പരിശോധന തുടരുകയാണ്. തന്ത്രിയുടെ വസതിയൊഴികെ എല്ലാ പ്രതികളുടെ വീടുകളിലും റെയ്ഡ് തുടരുന്നു.
അതേസമയം, കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന സൂചനയും പുറത്തുവരുന്നു. ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
2025-ൽ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാറ്റി സ്ഥാപിച്ച സമയത്ത് പി.എസ്. പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. പ്രശാന്തിനെ നേരത്തെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൊടിമര നിർമാണം, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിലെ പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലുമുള്ള സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നത്.
ഇതിനിടെ, അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
