News
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു;ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍
കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില.
കോഴിക്കോട്:ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില നിയന്ത്രണാതീതമായി ഉയരുന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില. ചില്ലറ വില്‍പ്പനയില്‍ പോലും കിലോയ്ക്ക് 180 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിയുടെ വിലയില്‍ 50 രൂപയിലധികമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വിലകൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു.മൂന്നു ആഴ്ച മുന്‍പ് 170 രൂപയായിരുന്നു കിലോ വില. പിന്നീട് രണ്ടാഴ്ച മുന്‍പ് ബ്രോയിലര്‍ കോഴിക്ക് 200 രൂപയായി ഉയര്‍ന്നു.
ലഗോണ്‍ ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയും സ്പ്രിംഗ് കോഴിക്ക് 340 രൂപയുമായി വില വര്‍ധിച്ചു. ഇത്രയും വലിയ വിലവര്‍ധന മുമ്പെങ്ങുമുണ്ടായിട്ടില്ലെന്ന് ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹി ഫിറോസ് പൊക്കുന്ന് പറഞ്ഞു.വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില ഉയര്‍ത്തുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള ഫാമുകള്‍ വിപണി നിയന്ത്രിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടയപ്പ് സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഫിറോസ് വ്യക്തമാക്കി.
അതേസമയം, കോഴിമുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്. ചില പ്രദേശങ്ങളില്‍ ഒരു മുട്ടയ്ക്ക് 20 രൂപ വരെ ഈടാക്കുന്ന സാഹചര്യമുണ്ട്.സീസണ് കാലയളവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി 24 ലക്ഷം കിലോയോളം ഇറച്ചിക്കോഴിയാണ് വില്‍പ്പന നടക്കുന്നത്.
മറ്റ് സമയങ്ങളില്‍ ഇത് 20 ലക്ഷം കിലോ വരെയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന-ദിവസം രണ്ടര ലക്ഷം കിലോയിലധികം. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ രണ്ടേകാല്‍ ലക്ഷം കിലോയോളം വില്‍പ്പന നടക്കുന്നു. കൊല്ലം, കോട്ടയം ജില്ലകളില്‍ ഒന്നര ലക്ഷം കിലോയും, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നേകാല്‍ ലക്ഷം കിലോയും വില്‍ക്കുന്നു.
ആലപ്പുഴയില്‍ ഒരുലക്ഷം കിലോയും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 75,000 കിലോയും, വയനാട്ടില്‍ 60,000 കിലോയും ആണ് പ്രതിദിന ശരാശരി വില്‍പ്പന.
kerala
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംഘം കേരളം സന്ദര്‍ശിക്കും.
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെയെന്ന് സൂചന. ഒറ്റ ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംഘം കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
News
ഇന്‍ഡോര്‍ മലിനജല ദുരന്തം;മരണം പതിനേഴായി,കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്
പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ ആകെ 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
രോഗബാധിതരും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം, മലിനജലം കുടിച്ച് 17 പേര് മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ ജലദുരന്തം സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്. എന്നാല്‍ മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും ചികിത്സാ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഇന്‍ഡോറിലെ ഭഗീരഥപുരം വാര്‍ഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധ ഉണ്ടായത്. ദുരന്തം സംഭവിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതി വഷളായി. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബര്‍ 28ഓടെ വാര്‍ഡിലെ 90 ശതമാനം ആളുകള്‍ക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കുടിവെള്ള പൈപ്പ് ലൈനിന് മുകളിലായി, സുരക്ഷാ ടാങ്കില്ലാതെ നിര്‍മിച്ച ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളില്‍ രോഗകാരികളായ അണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
-
News3 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala14 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
