Connect with us

News

യുവി മുന്നറിയിപ്പ്; കേരളത്തില്‍ നാല് പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് UV സൂചിക എട്ട് ആയി രേഖപ്പെടുത്തിയത്.

ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. UV സൂചിക എട്ട് മുതല്‍ പത്ത് വരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധി. ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ UV സൂചിക ആറു മുതല്‍ ഏഴ് വരെ രേഖപ്പെടുത്തിയതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പകല്‍ 10 മുതല്‍ 3 വരെ UV കിരണങ്ങള്‍ ശക്തമാകും. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന്
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ സമയം UV കിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

പുറം ജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്/നേത്ര രോഗികളായവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രം ധരിക്കുകയും വേണം. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നത് നല്ലതാണ്.

മലമ്പ്രദേശങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന ഡഢ സൂചിക രേഖപ്പെടുത്തുന്ന മേഖലയാണ്. മേഘമില്ലാത്ത തെളിഞ്ഞ ആകാശത്തിലും UV കിരണങ്ങള്‍ ശക്തമായിരിക്കും. ജലാശയങ്ങള്‍ക്കും മണല്‍ പ്രദേശങ്ങള്‍ക്കും UV കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്വഭാവമുള്ളതിനാല്‍ ഇത്തരം മേഖലകളിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

 

kerala

‘കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ല’; കേരള സ്റ്റോറി 2 ടീസര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

Published

on

By

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ‘കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. നാളെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് 1.45ന് നിര്‍മാതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമ ഒരു കലാരൂപമാണ്. കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സിനിമ യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് നിര്‍മാതാക്കളുടെ വാദം. ആ വാദം പ്രശ്‌നമാണ്. സിനിമയില്‍ പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കില്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെ കേരള സ്റ്റോറിയുടെ ടീസര്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കളും ഉറപ്പ് നല്‍കി. നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയതിനാല്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ സമയം ടീസറിനൊപ്പം ട്രെയിലറും പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ജീവിക്കുന്നത്. ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങള്‍ കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. എപ്പോള്‍ സിനിമ കാണാനാകും എന്നതില്‍ നിര്‍മാതാക്കള്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിനിമ എപ്പോള്‍, എവിടെവെച്ച് കാണാനാകുമെന്ന് നിര്‍മാതാക്കള്‍ ആ സമയം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

 

Continue Reading

local

എ.അയ്യപ്പന്‍ കവിതാപുരസ്കാരം പി.എ.നാസിമുദ്ദീന്

പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായത്.

Published

on

By

തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലമത് അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക് ‘എന്ന കവിതാസമാഹാരം അര്‍ഹമായി.

11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.പി.എൻ. ഗോപീകൃഷ്ണൻ ചെയര്‍മാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.

2026 മാർച്ച് 8 ന് വൈകീട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന ‘ഞാറോത്തെ പറമ്പിലെ തെങ്ങ് പറയുന്നത് ‘ എന്ന ചടങ്ങില്‍ വെച്ച് കെ.ജി.ശങ്കരപ്പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

Continue Reading

News

രാജ്യത്ത് ഏഴിലൊരാള്‍ക്ക് 45 വയസ്സിന് മുമ്പ് സ്‌ട്രോക്ക്; പ്രധാന കാരണം അനിയന്ത്രിത ബി.പി.

രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Published

on

By

കണ്ണൂര്‍: മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്‌ട്രോക്ക് രജിസ്ട്രി വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനം International Journal of Stroke ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 മുതല്‍ 2022 വരെ രേഖപ്പെടുത്തിയ 34,792 സ്‌ട്രോക്ക് കേസുകള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്‌ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണെങ്കിലും, 13.8 ശതമാനം കേസുകളില്‍ ഇത് 45 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. ഇവരില്‍ 63.4 ശതമാനം പുരുഷന്മാരാണ്.

മസ്തിഷ്‌കാഘാത ലക്ഷണങ്ങള്‍ കണ്ടതിന് 24 മണിക്കൂര്‍ കഴിഞ്ഞാണ് അഞ്ചില്‍ രണ്ടുപേരും ആശുപത്രിയിലെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് മരണത്തിനും ദീര്‍ഘകാല പക്ഷാഘാതത്തിനും കാരണമാകുന്നു. ആദ്യ മണിക്കൂറില്‍ ചികിത്സ തേടുന്നത് 20 ശതമാനം പേര്‍ മാത്രമാണെന്നതും ആശങ്കാജനകമാണ്.

തലച്ചോറിലേക്കുള്ള രക്തധമനികള്‍ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പ്രധാന കാരണം. 74.5 ശതമാനം കേസുകളിലും അമിത ബി.പി.യാണ് സ്‌ട്രോക്കിന് കാരണമായത്. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6 ശതമാനം) എന്നിവയും മറ്റ് പ്രധാന കാരണങ്ങളാണ്.

സ്‌ട്രോക്ക് സംഭവിച്ചാല്‍ ആദ്യ രണ്ട് മുതല്‍ മൂന്ന് മണിക്കൂറുകള്‍ അത്യന്തം നിര്‍ണായകമാണ്. ഈ സമയത്തെയാണ് ‘സുവര്‍ണ മണിക്കൂര്‍’ എന്ന് വിളിക്കുന്നത്. അതിവേഗം കൃത്യമായ ചികിത്സ ലഭിച്ചാല്‍ മസ്തിഷ്‌കാഘാതത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വൈകിയുള്ള ചികിത്സ കാരണം പലര്‍ക്കും ആജീവനാന്ത വൈകല്യങ്ങളോടെ ജീവിക്കേണ്ടിവരുന്നതായി പഠനം വ്യക്തമാക്കുന്നു.

Continue Reading

Trending