News
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ യു.എസ്. കസ്റ്റഡിയിൽ; ന്യൂയോർക്കിൽ വിചാരണയ്ക്ക്
ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ്. സൈന്യം ന്യൂയോർക്കിലെത്തിച്ചതായി റിപ്പോർട്ട്. മദുറോ ഇനി യുഎസിലെ കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പ്. ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അധികാര കൈമാറ്റം യാഥാർഥ്യമാകുന്നതുവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നടപടി “തികച്ചും സാധാരണമായ ആക്രമണം” മാത്രമാണെന്നായിരുന്നു ട്രംപിന്റെ വാദം. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ നിരായുധരാക്കിയെന്നും, ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യുഎസ് സൈന്യം കൈവരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വെനസ്വേലയിലെ വിവിധ നഗരങ്ങളിൽ യുഎസ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ്, യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും, ആവശ്യമെങ്കിൽ ഇനിയും ആക്രമണം തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, നിക്കോളാസ് മദുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് യുദ്ധക്കപ്പലിൽ നിന്നെടുത്തതാണെന്ന് അവകാശപ്പെടുന്ന ചിത്രമാണിത്.
kerala
പുനര്‍ജനി കേസ്: സിബിഐ അന്വേഷണം വന്നാലും പേടിയില്ലെന്ന് വി.ഡി സതീശന്‍
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
വയനാട്: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
”ഇപ്പോള്‍ പുറത്തുവന്നത് വാര്‍ത്ത മാത്രമാണ്. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്,” വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തത്.
News
യു.എസ് സേനയുടെ അധിനിവേശം: മദൂറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് മാറ്റി
ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കാരക്കസ്: വെനിസ്വേലയിലെ തലസ്ഥാനമായ കാരക്കസിൽ നടത്തിയ അധിനിവേശത്തിനിടെ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യു.എസ് സേന ബന്ദിയാക്കി ന്യൂയോർക്കിലേക്ക് മാറ്റിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെയാണ് മദൂറോയെയും ഭാര്യയെയും യു.എസ് സേന പിടികൂടിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ്. ‘ഇവോ ജിമ’ വിമാനവാഹിനി കപ്പലിലേക്കും അവിടെ നിന്ന് ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക താവളത്തിലേക്കും മാറ്റി. പിന്നീട് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം പുലർച്ചെ രണ്ടോടെയാണ് കാരക്കസിൽ ആക്രമണം ആരംഭിച്ചത്. അരമണിക്കൂറോളം നീണ്ട നടപടിക്കിടെ പല സ്ഥലങ്ങളിലും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ടു. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക നിയന്ത്രിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മദൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടുമെന്നും ആവശ്യമായാൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞു. വെനിസ്വേലയിലെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യു.എസ് കമ്പനികൾ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ് നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതികരണങ്ങളുയർന്നു. ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിക്കണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല–യു.എസ് സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് സ്പെയിൻ സന്നദ്ധത അറിയിച്ചു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം യു.എസ് നടപടിയെ ശക്തമായി അപലപിച്ചു. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും ഇത് നയതന്ത്രത്തെ അവഗണിക്കുന്ന നടപടിയാണെന്നും മന്ത്രാലയം പറഞ്ഞു. ഇറാൻ വെനിസ്വേലയിലെ സ്വയംനിർണയാവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ചപ്പോൾ, ക്യൂബൻ പ്രസിഡന്റ് യു.എസ് നടപടിയെ “ക്രിമിനൽ ആക്രമണം” എന്നു വിമർശിച്ചു.
അതേസമയം, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് യു.എസ് നടപടിയെ പ്രശംസിച്ചു. “സ്വാതന്ത്ര്യം നീണ്ടാൾ വാഴട്ടെ; മദൂറോ ഭരണണം തുലയട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജർമ്മനി വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. ഇറ്റലി ആശങ്ക രേഖപ്പെടുത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കി.
News
ടി20 ലോകകപ്പ് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ്
ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ന്യൂഡല്‍ഹി/ധാക്ക: ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്ന്, ”കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകള്‍” ചൂണ്ടിക്കാട്ടി ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാസം അബുദാബിയില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) സ്വന്തമാക്കിയ മുസ്തഫിസൂറിനെ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഫ്രാഞ്ചൈസി വിട്ടയച്ചത്. ഇതിനെത്തുടര്‍ന്ന് ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിന് ശേഷം ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ടുനിന്നു.
എന്നാല്‍, സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ ഫേസ്ബുക്കില്‍ നടത്തിയ കുറിപ്പില്‍, ബംഗ്ലാദേശിന്റെ നാല് ലീഗ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയോട് ഔപചാരികമായി ആവശ്യപ്പെടാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി വ്യക്തമാക്കി.
”കരാറിലായിട്ടും ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദേശീയ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്,” നസ്രുള്‍ പറഞ്ഞു.
നിലവില്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍:
ഫെബ്രുവരി 7 – വെസ്റ്റ് ഇന്‍ഡീസിനെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 9 – ഇറ്റലിക്കെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 14 – ഇംഗ്ലണ്ടിനെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 17 – നേപ്പാളിനെതിരെ (മുംബൈ)
അതേസമയം, ടൂര്‍ണമെന്റിന് ഒരു മാസം മാത്രം ശേഷിക്കെ മത്സരങ്ങള്‍ മാറ്റുക അസാധ്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ”ഇത് വലിയ ലോജിസ്റ്റിക് വെല്ലുവിളിയാണ്. ടീമുകളുടെ യാത്രയും ഹോട്ടല്‍ ബുക്കിംഗും ബ്രോഡ്കാസ്റ്റ് ക്രൂവും ഉള്‍പ്പെടെ എല്ലാം ക്രമീകരിച്ചുകഴിഞ്ഞു. ദിവസേന മൂന്ന് മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഒരു മത്സരം ശ്രീലങ്കയിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അടുത്തകാലത്ത് ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ, ഇരുരാജ്യ ബന്ധത്തില്‍ വലിയ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലമാണ് മുസ്തഫിസൂറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News1 day agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala17 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala3 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala3 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
