Connect with us

Video Stories

നര്‍മങ്ങളുടെ രാഷ്ട്രിയ മുഖം

Published

on

എബി ജെ. ജോസ്

ഉഴവൂര്‍ വിജയന്‍. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്‍. ‘ക്രൗഡ് പുള്ള’റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്‍ എല്ലാ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്‍മ്മത്തിലൂടെ ‘ആക്രമി’ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ ‘നര്‍മ്മ’ത്തിനിരയായിട്ടുണ്ട്.
രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്. പ്രായോഗിക രാഷ്ട്രീയത്തേക്കാളുപരി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിലും ഉന്നതിയില്‍ ഇതിനു മുമ്പേ വിജയന്‍ എത്തുമായിരുന്നു. ദേഷ്യപ്പെട്ട് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്‍ പിണക്കം നടിക്കാന്‍ മാത്രമേ അദ്ദേഹത്തിനറിയൂ. താന്‍ കഴിച്ചില്ലെങ്കിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണം യഥേഷ്ടം വാങ്ങി നല്‍കാന്‍ വിജയന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല. ഉഴവൂര്‍ വിജയന്‍ എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല. ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. സ്‌നേഹപൂര്‍വം ഞങ്ങളൊക്കെ അദ്ദേഹത്തെ ഉഴവൂര്‍ജി എന്നായിരുന്നു വിളിച്ചിരുന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കു പോകും മുമ്പ് പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുമായിരുന്നു. ഉഴവൂര്‍ജി കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. അക്കാലത്ത് അദ്ദേഹത്തിനു പത്രവാര്‍ത്തകള്‍ തയ്യാറാക്കി നല്‍കാന്‍ എന്നെ ചുമതല ഏല്‍പ്പിച്ചിരുന്നു. ഒരിക്കല്‍ ഒരു പത്രാധിപരെ വിളിച്ചു. പാര്‍ട്ടിയുടെ പേരില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ സ്ഥിരം വരാത്തതിനെത്തുടര്‍ന്നായിരുന്നു അത്. ഉമ്മന്‍ ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന ‘ഉ’ വില്‍ മിച്ചം വരുന്ന ഒരു ‘ഉ’ ഉഴവൂരിനു തരുമോ എന്നു നര്‍മ്മത്തില്‍ ചോദിച്ചു. പിറ്റേന്നു മുതല്‍ ഉഴവൂരിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നു തുടങ്ങി. അദ്ദേഹം 2001 ല്‍ പാലായില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പബ്‌ളിസിറ്റി കണ്‍വീനറായിരുന്നു ഞാന്‍. പിന്നീട് പാലായില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് മരണം ബെന്‍സ് (കെ.എം.മാണി) ഇടിച്ചായിരുന്നു എന്നാണ്. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്.
കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ദൃഢമാക്കിയത്. ഉഴവൂര്‍ജിയുടെ നേതൃത്വത്തില്‍ കെ.ആര്‍.നാരായണന്റെ സ്ഥാനലബ്ദിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികള്‍ ഞങ്ങള്‍ പാലായിലും കുറിച്ചിത്താനത്തും ഉഴവൂരിലും സംഘടിപ്പിച്ചു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട കെ.ആര്‍.നാരായണന്‍ ഞങ്ങളെ രാഷട്രപതി ഭവനിലേക്ക് ക്ഷണിച്ചു. നേരത്തെ മുതല്‍ ഉഴവൂര്‍ജിക്കു കെ.ആര്‍. നാരായണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നാട്ടില്‍ നടത്തിയ ചടങ്ങുകളുടെ ആല്‍ബവും സി ഡി യും സമ്മാനിച്ചപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. പലപ്പോഴും കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി ഭവനില്‍ നിന്നും ഉഴവൂര്‍ജിയെ നേരിട്ടു ഫോണില്‍ വിളിക്കുമായിരുന്നു.
ഒരു തെരഞ്ഞെടുപ്പ് കാലം. തൊടുപുഴയില്‍ പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്‍ വിജയന്‍. നെല്ലാപ്പാറ വളവില്‍ വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞപ്പോള്‍ വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ പുലര്‍ച്ചെ അഡ്മിറ്റ് ചെയ്തു. അപകടവിവരം ഞാന്‍ രാഷ്ട്രപതിഭവനില്‍ ഇതിനോടകം അറിയിച്ചിരുന്നു. വിവരമറിഞ്ഞ കെ.ആര്‍.നാരായണന്‍ കോട്ടയം ജില്ലാ കളക്ടറായിരുന്ന സത്യജിത് രാജനെ വിവരം തിരക്കാന്‍ ആശുപത്രിയിലേക്ക് അയക്കുകയുണ്ടായി. അപകടവിവരം അറിഞ്ഞില്ലെന്നു വിജയനോട് പറഞ്ഞ കളക്ടര്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി വിജയന്‍ കൊടുത്തു. ‘ഇനി വിവരമറിയിച്ചിട്ട് അപകടത്തില്‍പ്പെടാന്‍ പറ്റുമോയെന്നു നോക്കാ’മെന്നായിരുന്നു അത്. പിന്നീട് കെ.ആര്‍. നാരായണന്‍ നാട്ടില്‍ വന്നപ്പോള്‍ തലയിലുണ്ടായ പരിക്ക് പരിശോധിച്ചതിനു ഞാന്‍ ദൃക്‌സാക്ഷിയാണ്.
കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനമൊഴിയും മുമ്പ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. കുടുംബസുഹൃത്തിനോടുള്ള സ്‌നേഹമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നു കെ.ആര്‍.നാരായണന്‍ അന്നു പറഞ്ഞിരുന്നു. കെ.ആര്‍.നാരായണന്റെ മരണശേഷം കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചപ്പോള്‍ ഉഴവൂര്‍ വിജയന്‍ അതിന്റെ ചെയര്‍മാനായി. എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണാബ് മുഖര്‍ജി തുടങ്ങിയവരെ ഒക്കെ ഫൗണ്ടേഷന്റെ പരിപാടികളില്‍ ഭാഗമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കെ.ആര്‍.നാരായണനെക്കുറിച്ച് ഉഴവൂര്‍ വിജയന്‍ അവതരിപ്പിക്കുന്ന ‘ഉഴവൂരിന്റെ പുത്രന്‍’ എന്ന പേരില്‍ ജിമ്മി ബാലരാമപുരം സംവീധാനം ചെയ്ത ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അത് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേല്‍ക്കുന്ന നാളെ വൈകിട്ട് 8.30ന് ദൂരദര്‍ശന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യും.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending