Connect with us

Video Stories

പശുരാഷ്ട്രീയത്തിന്റെ ഭീകരതയും ബുലന്ദ്ശഹര്‍ കലാപവും

Published

on

 

ടി.പി.എം. ബഷീര്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തിയ വര്‍ഗീയ കലാപം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന പശു കേന്ദ്രീകൃത രാഷ്ട്രീയ ഭീകരതയുടെ ഏറ്റവും പുതിയ അടയാളമാണ്. പ്രസ്തുത കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ്, രാജ്യത്തെ നടുക്കിയ പശു ഭീകരതയുടെ ഇരയായ മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിക്കുകയും ഒരു ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 18 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനാണ് എന്നത് ഈ കലാപത്തിന്റെ ഒളിയജണ്ട വെളിപ്പെടുത്തുന്നുണ്ട്.
2015 സെപ്തംബര്‍ 28ന് ഈദ് ദിനത്തിലാണ് പശുവിറച്ചി കഴിച്ചുവെന്ന പേരില്‍ ഒരു സംഘം മുഹമ്മദ് അഖ്‌ലാഖിനെ നിഷ്ഠൂരമായി കൊന്നത്. അതിന് നാലുമാസം മുമ്പ് രാജസ്ഥാനിലെ ബിന്‍ലോകയില്‍ ഒരു ആഘോഷത്തിനായി 200 പശുവിനെ കൊന്നുവെന്ന കിംവദന്തി പരത്തി അബ്ദുല്‍ ഗഫാര്‍ ഖുറൈശി എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 29ന് ഡല്‍ഹിയിലെ ചില്ല ഗ്രാമത്തില്‍ പോത്തുകളെ കടത്തിയെന്ന് ആരോപിച്ച് നാല് ട്രക്ക് ഡ്രൈവര്‍മാരെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് നിസ്സാരവല്‍ക്കരിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ഭീകരതക്കിരയാകുന്നതും ഏറ്റവും ക്രൂരമായി കൊല്ലപ്പെടുന്നതും.
ശാസ്ത്രീയമായ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും ഒടുവിലാണ് 18 പ്രതികള്‍ അറസ്റ്റിലായത്. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് മെഡിക്കല്‍ വെറ്ററിനറി സംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ പശുവിറച്ചിയായിരുന്നു എന്ന് തെളിഞ്ഞതായി ഹിന്ദുത്വ ഭീകരതയുടെ വക്താക്കള്‍ വാദിച്ചു. ഷോക്കേറ്റു ചത്ത പശുവിന്റെ ഇറച്ചിയാണ് രണ്ടാമത് പരിശോധനക്കയച്ചത് എന്ന വാര്‍ത്തയും വന്നു. ഏതായാലും താന്‍കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം അവശേഷിച്ച് ഫാസിസം അടുക്കളയിലുമെത്തി എന്ന ചര്‍ച്ച വ്യാപകമായി.
ഈ കേസ് അന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സുബോധ് കുമാര്‍ സിംഗ് പശു ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുക സ്വാഭാവികം. അതുകൊണ്ടാകാം ബുലന്ദ്ഷഹര്‍ കലാപം ‘സ്വാഭാവിക’മാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. പശുക്കളെ കൊന്നത് സംബന്ധിച്ച് സത്വര അന്വേഷണത്തിന് ഉത്തരവിടുകയും സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകത്തെപ്പറ്റിയോ, വര്‍ഗീയ കലാപത്തെപ്പറ്റിയോ അന്വേഷിക്കുന്നതില്‍ വിമുഖത കാണിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
രാജ്യത്ത് പശു കേന്ദ്രീകൃത രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നരേന്ദ്രമോദിയുടെ അധികാരലബ്ധിയോടെ അതിനൊരു ആള്‍ക്കൂട്ട ഭീകരതയുടെ നിഗൂഢത കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രം. രാജ്യവ്യാപകമായി ഗോവധ നിരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.എസ് തലവന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ 1960ല്‍ പാര്‍ലമെന്റ് വളയുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭം നടക്കുകയുണ്ടായി. ഇത് വര്‍ഗീയ കലാപമായി മാറുകയും ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഗോവധ നിരോധം സംബന്ധിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു സമിതിയെ നിയോഗിച്ചു. ഗോള്‍വാള്‍ക്കര്‍, പുരിശങ്കരാചാര്യ, അമൂല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് വര്‍ഗീസ് കുര്യന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
ഗോവധ നിരോധത്തിന് അനുകൂലമായി ഈ സമിതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ ഗോള്‍വാള്‍ക്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വര്‍ഗീസ് കുര്യന്‍ തന്റെ ആത്മകഥയില്‍ (ക ീേീ വമറ മ റൃലമാ) പറയുന്നുണ്ട്. ”രാജ്യത്തെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള ശക്തി പശുവിനുണ്ട്. അത് ഭാരത സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു. ഗോവധം നിരോധിക്കാമെന്ന് ഈ കമ്മിറ്റിയില്‍ എനിക്കൊപ്പം താങ്കള്‍ വാദിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ രാജ്യത്തെ ഒന്നിപ്പിച്ച് കാണിച്ചുതരാം. ഞാനിതില്‍ അല്‍പം വാശിക്കാരനാണ്. പശുവിനെ ഉപയോഗിച്ച് ഞാന്‍ ഭാരതീയത പുറത്തുകൊണ്ടുവരാം. എന്നോട് ദയവായി സഹകരിക്കുക” ഗോള്‍വാള്‍ക്കര്‍ വര്‍ഗീസ് കുര്യനോട് പറഞ്ഞ വാക്കുകള്‍.
പശു ഭാരതീയ സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു എന്ന ഗോള്‍വാള്‍ക്കറിന്റെ വാദം ഹൈന്ദവ വേദങ്ങളുടെയും പുരാണങ്ങളുടെയും നിഷേധമാണ്. ഹൈന്ദവ വിശ്വാസാചാരങ്ങളുടെ ഭാഗമായിരുന്നു പശുവിറച്ചി ഉള്‍പ്പെടെയുള്ള മാംസാഹാരം. ബുദ്ധമതത്തിന്റെ സ്വാധീനവും വ്യാപനവും തടയാനുള്ള ബ്രാഹ്മണരുടെ രാഷ്ട്രീയ നീക്കമായാണ് മാംസവര്‍ജ്ജനം ഹിന്ദുവിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്.
ഗോമാംസം ഇന്ത്യന്‍ ആഹാര സ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്നും മൃഗബലി വൈദിക കാലത്ത് സര്‍വസാധാരണമായിരുന്നുവെന്നും പ്രൊഫ. ദ്വിപേന്ദ്ര നാരായണന്‍ ഝാ ‘ങ്യവേ ീള വേല വീഹ്യ ഇീം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാ യാഗങ്ങളുടെയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ആഗ്നേയ എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ഷിക്കുന്നു. അശ്വമേധ യാഗത്തില്‍ 600ല്‍പരം മൃഗങ്ങളെയും പക്ഷികളെയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തി 21 പശുക്കളെ കുരുതി കൊടുത്തായിരുന്നു. പൊതു യാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തെയും വാജപേയത്തെയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു.’
യാഥാര്‍ത്ഥ്യം ഇതാണെങ്കിലും പശു ഇന്ന് രാഷ്ട്രീയ ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്നു. നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014 മുതല്‍ നൂറോളം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശുവിന്റെ പേരില്‍ മാത്രം നടന്നുകഴിഞ്ഞിരിക്കുന്നു. 314 പേര്‍ അക്രമത്തിന് ഇരയാവുകയും 39 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. പശുക്കളെ പരിപാലിച്ച് ഉപജീവനം നയിക്കുന്ന ദലിതരും മുസ്‌ലിംകളുമാണ് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാവുന്നതും കൊല്ലപ്പെടുന്നതും.
പശു കേന്ദ്രീകൃത രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ നിലവിലുണ്ടായിരുന്ന ഗോവധ നിരോധന നിയമം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുകയും ശിക്ഷ കഠിനമാക്കുന്ന ഭേദഗതികള്‍ നടപ്പാക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ബീഫ് കൈവശം വെച്ചാല്‍ 5 വര്‍ഷം തടവും 10,000 രൂപ പിഴയും. ഹരിയാനയില്‍ 10 വര്‍ഷം തടവും 50,000 രൂപ പിഴയും ചുമത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഗോവധ നിരോധത്തിന്റെ അനുബന്ധമെന്നോണം രാജ്യവ്യാപകമായി ഗോശാലകള്‍ പണിയുന്നതിന് ബജറ്റില്‍ വന്‍ തുക വിലയിരുത്തി. ഹരിയാന സര്‍ക്കാര്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അവതരിപ്പിച്ച ബജറ്റില്‍ കാള, മൂരി എന്നിവയുടെ എണ്ണം കുറക്കാനും പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ 98.5 കോടിയാണ് പശുക്ഷേമത്തിന് വകയിരുത്തിയത്.
ഇതോടൊപ്പം കശാപ്പുശാലകള്‍ നിയന്ത്രിക്കാനും ഗോശാലകള്‍ നിര്‍മ്മിക്കാനും നടപടിയുണ്ടായി. ”രാജ്യവ്യാപകമായി ഗോശാലകള്‍ സ്ഥാപിക്കുകയും പാലിനു പുറമെ മൂത്രവും ചാണകവും സാമ്പത്തിക വരുമാന സ്രോതസ്സാക്കി മാറ്റുകയും ചെയ്തതിന് നാഗപൂര്‍ അനിമല്‍ ആന്റ് ഫിഷറി സയന്‍സ് സര്‍വകലാശാല ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡിലിറ്റ് നല്‍കി ആദരിച്ചതും ഈ പശുകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡുമായി കേന്ദ്ര സര്‍ക്കാരും ജി.പി.എസും ഗോസേവ മൊബൈല്‍ ആപ്പുമായി ഗുജറാത്ത് സര്‍ക്കാരും, ഗോവംഗ് ആംബുലന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാരും, ഗോസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി ഹരിയാന സര്‍ക്കാരും രംഗത്ത് വരികയുണ്ടായി. പശുകേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പ് പദ്ധതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒരുപടി മുന്നില്‍ നിന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന 2011നും 2014നും ഇടയില്‍ ഗോരക്ഷകര്‍ക്ക് 75 ലക്ഷം രൂപ കാഷ് അവാര്‍ഡായി നല്‍കുകയുണ്ടായി. ഗോസേവാ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡ് വഴി 1394 ഗോരക്ഷകര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്. 1999ല്‍ ആരംഭിച്ച ഈ ബോര്‍ഡ് 2010ല്‍ വീണ്ടും സജീവമാക്കുകയും 1.5 കോടി രൂപയുടെ വാര്‍ഷിക ഗ്രാന്റ് 150 കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. മികച്ച പശു സംരക്ഷകന് 25000 രൂപയും അനധികൃത പശുക്കടത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ 500 രൂപയും പാരിതോഷികം പ്രഖ്യാപിച്ചത് നരേന്ദ്രമോദിയാണ്. ഈ ആനുകൂല്യത്തിന്റെ ബലത്തിലാണ് ഗോരക്ഷസേനയും ഗോരക്ഷാദളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്നുവന്നത്.
ഏറ്റവും രസകരമായ വസ്തുത ഗോസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ഗോശാലകളില്‍ ഭക്ഷണവും വെള്ളവും പരിചരണവും കിട്ടാതെ ആയിരക്കണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്ന വാര്‍ത്തകളാണ്. രാജസ്ഥാനില്‍ മൃഗസംരക്ഷണ വകുപ്പിന് പുറമെ ഗോസംരക്ഷണ വകുപ്പ് പ്രത്യേകമായുണ്ട്. ഔദാരം ദേവസി എന്നാണ് വകുപ്പ് മന്ത്രിയുടെ പേര്. എന്നാല്‍ രാജസ്ഥാനിലെ ഹിങ്കോണിയ ഗോശാലയിലാണ് ഏറ്റവും കൂടുതല്‍ പശുക്കള്‍ ചത്തൊടുങ്ങിയത്. 8122. ഈ ഗോശാലയില്‍ മാത്രം 14 മൃഗഡോക്ടര്‍മാരും 24 ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റുമാര്‍, 200 ജീവനക്കാര്‍ എന്നിവര്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ 25 പശുക്കളും മധ്യപ്രദേശിലെ അഗര്‍മാള്‍വം ജില്ലയിലെ ഗോശാലയില്‍ 28 ദിവസത്തിനകം 58 പശുക്കളും ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തു. റായ്പൂര്‍ ബി.ജെ.പി നേതാവ് ഹരീഷ്ശര്‍മ്മയുടെ ഫാമില്‍ 200 പശുക്കള്‍ ചത്തു. ഇതില്‍ 27 പശുക്കളെ മാത്രം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഗൂര്‍ഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.കെ. ചൗള വെളിപ്പെടുത്തി. ബാക്കി പശുക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ഗ്വാളിയര്‍ ടിപ്പാറ ഗോശാലയില്‍ 1300 പശുക്കള്‍ ചത്തു. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ആരംഭിച്ച ഗോശാലകളില്‍ മതിയായ പരിചരണം ലഭിക്കാതെ ഗോമാതാക്കള്‍ ഇങ്ങനെ ചത്തൊടുങ്ങുമ്പോഴാണ് പശുവിനെ പരിചരിച്ചും പാല്‍ വിറ്റും ചാണകം വളമായി ഉപയോഗിച്ചും ജീവിച്ചുപോരുന്ന സാധാരണ കര്‍ഷകരെ പശുക്കടത്തിന്റെയും പശുക്കൊലയുടെയും പേരില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതും അടിച്ചും ചുട്ടും കൊല്ലുന്നതും എന്ന് ഓര്‍ക്കുമ്പോഴാണ് ഇവരുടെ ‘പശുഭക്തി’യുടെ കാപട്യം നമുക്ക് ബോധ്യപ്പെടുക.
ഈ അക്രമ പരമ്പര ആസൂത്രിതമായി വര്‍ധിച്ചപ്പോഴാണ് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത്. പശു ഭീകരതക്കെതികെ തുഷാര്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര, എ.എം ഖാന്‍ വില്ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ വിധി പ്രസ്താവത്തില്‍ ആള്‍ക്കൂട്ട അക്രമങ്ങളെയും ഇരകളെയും ജാതിയും മതവുമായും ബന്ധിപ്പിക്കരുതെന്നും വ്യക്തമാക്കി. പക്ഷെ പിന്നേയും പശുഭീകരത അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയും പല മന്ത്രിമാരും ബി.ജെ.പി നേതാക്കളും ആള്‍ക്കൂട്ട ഭീകരതയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു.
ഏറ്റവുമൊടുവില്‍ ബുലന്ദ്ശഹറില്‍ 32 പശുക്കളെ കൊന്നുവെന്ന അഭ്യൂഹമുയര്‍ത്തിയാണ് വര്‍ഗീയ കലാപം സൃഷ്ടിച്ചത്. ഈ കലാപത്തിന് നേതൃത്വം നല്‍കിയ യോഗേന്ദ്രരാജ് തന്നെ പശുക്കൊലക്കെതിരെ പരാതി നല്‍കി വാദിയാകാന്‍ ശ്രമിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മുസ്‌ലിം കുട്ടികളെ പ്രതിയാക്കി കേസെടുക്കാന്‍ നടത്തിയ നീക്കം വിജയിച്ചിട്ടില്ല. ഈ പശുക്കള്‍ അണുബാധമൂലം ചത്തതാണെന്നും ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും വാര്‍ത്തയുണ്ട്.
കലാപത്തിന് നേതൃത്വം നല്‍കിയ യോഗേന്ദ്രരാജും സൂബോധ്കുമാര്‍ സിംഗ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന ജീതു ഫൗജി എന്ന ജിതേന്ദ്രമാലിക് എന്ന സൈനികനും അറസ്റ്റിലായിട്ടുണ്ട്. ഒരു സൈനികന്‍ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കുന്നതും മനുഷ്യനേക്കാള്‍ പശുവിന് പ്രാധാന്യം ലഭിക്കുന്നതും രാജ്യം നേരിടുന്ന ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. ബുലന്ദ്ശഹര് ഈ ഗുരുതരാവസ്ഥയുടെ ഏറ്റവും പുതിയ അടയാളമാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending