Connect with us

india

‘പപ്പു 2’; ആദിത്യ താക്കറെയെ ഉന്നമിട്ട് ബി.ജെ.പി

ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന്‍ ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന്‍ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെയെ ലക്ഷ്യംവെച്ച് ‘പപ്പു 2’ ക്യാമ്പയിനുമായി ബിജെപി രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി ഘടകത്തിനും നേതൃത്വത്തിനും യഥാര്‍ഥ അപകട ഭീഷണിയുയര്‍ത്തുന്നത് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ആയതോടെയാണ് ക്യാമ്പയിനുമായി ബിജെപി രംഗത്തെത്തുന്നത്. മുമ്പ് രാഹുല്‍ഗാന്ധിക്കു നേരെ നടത്തിയ ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ആദിത്യതാക്കറെക്കു നേരെയുള്ള ആക്രമണം.

ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന്‍ ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന്‍ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പിയും അവരുടെ ഐ.ടി സെല്ലും രാഹുല്‍ ഗാന്ധിക്കെതിരെ ‘പപ്പു’ കാമ്പയിന്‍ നടത്തിയിരുന്നു. വന്‍തോതില്‍ തയാറാക്കിയ വാട്‌സാപ് തമാശകളും ഗൂഢപ്രചാരണങ്ങളുമായി അവര്‍ ഒരുക്കിയ കാമ്പയിനായിരുന്നു രാഹുല്‍ഗാന്ധിക്കെതിരെ നടന്നത്. ദുരാരോപണങ്ങളില്‍ തീര്‍ത്ത ആ കടന്നാക്രമണത്തിലുലഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പൂര്‍ണമായും വീണ്ടെടുക്കാനായിട്ടുമില്ലെന്നത് വസ്തുതയുമാണ്.

ദുര്‍വ്യാഖ്യാന വിമര്‍ശനങ്ങളിലൂന്നിയ അതുപോലൊരു കാമ്പയിനാണ് മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെക്കെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ആദിത്യക്ക് പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചാണ് അത് നടത്തുന്നത്. സോഷ്യല്‍ മീഡിയ ചാര്‍ട്ടുകളില്‍ പണം കൊടുത്ത് അദ്ദേഹത്തിനെതിരെ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചെടുക്കുന്നു. ‘പപ്പു 2’ എന്നാണ് ഈ കാമ്പയിനെ ബി.ജെ.പി വിളിക്കുന്നത്.

അതേസമയം, താക്കറെ കുടുംബത്തെ ആക്രമിക്കുമ്പോള്‍ അവര്‍ക്കൊപ്പമുള്ള പവാര്‍ കുടുംബത്തെ ബി.ജെ.പി തലോടുകയാണ്. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറാണ് അവരുടെ ദുര്‍ബലകണ്ണി. ഇലക്ഷന് തൊട്ടുപിന്നാലെ ഫഡ്‌നാവിസിനൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബദ്ധം ചെയ്തയാളാണ് അദ്ദേഹം. അസ്ഥിരമായ സമചിത്തതയുള്ള വ്യക്തിയാണ് അജിത് പവാര്‍. സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അജിതിന്റെ മകന്‍ പാര്‍ഥ് പവാര്‍ മുത്തച്ഛന്‍ ശരദ് പവാറിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കുറച്ചുദിവസംമുമ്പ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുത്തച്ഛനെ ഉന്നമിട്ട് ‘സത്യമേവ ജയതേ’ എന്ന് ട്വീറ്റും ചെയ്തു പാര്‍ഥ് പവാര്‍. രണ്ടുവര്‍ഷം മുമ്പുവരെ ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. പവാര്‍ കുടുംബത്തിലുണ്ടായിരിക്കുന്ന വലിയ വിള്ളല്‍ നന്നായി വെളിവായിരിക്കുന്നു.

ഈ സൂചനകളെല്ലാം വിരല്‍ചൂണ്ടുന്നത്, അജിത് പവാറിനും മകനും ബി.ജെ.പി പലതും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ്. അതിനിടെ, ഫഡ്‌നാവിസിന്റെ കളി ശരദ് പവാര്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് തലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ശരദ് പവാര്‍ അത്രയെളുപ്പം പിടികിട്ടാത്തയാളാണ്. അക്കാരണത്താല്‍ തന്നെ സഖ്യകക്ഷികള്‍ക്ക് അദ്ദേഹം ഏതുഭാഗത്താണെന്ന് ഇപ്പോള്‍ തീര്‍ത്തും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സന്ദേശ വിനിമയ വഴികളുള്ളയാളാണ് ശരദ് പവാര്‍. വലിയ അളവില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ ‘സുശാന്തിന് നീതി വേണം’ കാമ്പയിനില്‍ ശരദ് പവാര്‍ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് കോണ്‍ഗ്രസും ശിവസേനയും ഇപ്പോള്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.

‘ഞങ്ങള്‍ക്കൊരു തെറ്റുപറ്റി. രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇത്രത്തോളം തരംതാഴുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നേയില്ല. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ ആവശ്യം ഉയര്‍ന്നപ്പോഴേ ‘അതെ’ എന്ന് മറുപടി നല്‍കേണ്ടിയിരുന്നു. ആദ്യം അവര്‍ ആദിത്യയെ ഈ കേസിലേക്ക് വലിച്ചിഴച്ചു. ഇപ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി സുശാന്തിന്റെ മരണം ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ ഇത് അധഃപതനത്തിന്റെ പുതിയ അധ്യായമാണ്’ മുതിര്‍ന്ന സേന നേതാവ് പറയുന്നു.

അധഃപതനമായാലും അല്ലെങ്കിലും സുശാന്ത് സിങ് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയൊരു ആയുധമാണെന്ന് ബി.ജെ.പിയും ബിഹാറിലെ കൂട്ടാളിയായ മുഖ്യമന്ത്രി നിതീഷ് കുമാറും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാര്‍ക്കു മുമ്പില്‍ നേട്ടങ്ങളൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ പ്രത്യേകിച്ചും. ബിഹാറിന്റെ പുത്രന് നീതി കിട്ടിയില്ലെന്ന മുദ്രാവാക്യം മഹാരാഷ്ട്രക്കെതിരെ ഉയര്‍ത്തുന്ന പദ്ധതിയാണ് അവരുടെ മനസ്സിലുള്ളത്. ‘പുറത്തുള്ളവര്‍’ക്കെതിരെ മുന്‍കാലങ്ങളില്‍ ശിവസേന ഉയര്‍ത്തിയ ‘മണ്ണിന്റെ മക്കള്‍’ വാദം ഏറ്റവും തിരിച്ചടിയായത് ബിഹാറിനായതുകൊണ്ട് അത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അതുകൊണ്ടുതന്നെ, അശ്ലീലവും ഇക്കിളിപ്പെടുത്തുന്നതുമായ വിവരണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ പ്രതീക്ഷിക്കാം. ചോര്‍ന്നുപോകുന്ന പല സ്വകാര്യ സംഭാഷണങ്ങളും കാതുകളിലെത്താം. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍, ബി.ജെ.പിയുമായി സഹകരിക്കുന്ന അഭിനേതാക്കള്‍ സുശാന്തിന് നീതി തേടിയുള്ള പ്രചാരണം സജീവമാക്കി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. ദേവേന്ദ്ര ഫഡ്‌നാവിസ് പട്‌നയിലേക്ക് പറന്നെത്തി ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ചുക്കാന്‍ പിടിക്കും. അനൗദ്യോഗികമായി ബിഹാറിലെ ബി.ജെ.പി കാമ്പയിന്റെ ചുമതലക്കാരനും അദ്ദേഹം തന്നെയായിരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്.

Published

on

ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചക്കുശേഷം ഖുർദ ജില്ലയിലെ ബോലാഗഡ് ബദകുമാരി പഞ്ചായത്തിലാണ് അക്രമം അരങ്ങേറിയത്. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ ​േപാളിങ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാക്കുകയും വോട്ടുയന്ത്രം നശിപ്പിക്കുകയുമായിരുന്നു.

ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്സഭ മണ്ഡലം സ്ഥാനാർഥി അപരാജിത സാരംഗിയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം സംഭവസ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ബിജെഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബിജെപി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ ഇയാളെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിനെ ഈ നിയമസഭാ ​തെരഞ്ഞെടുപ്പിൽ ഖുർദ മണ്ഡലത്തിൽ രംഗത്തിറക്കുകയായിരുന്നു.

Continue Reading

india

സിഖ് സമുദായക്കാരെ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപിപ്പിക്കാൻ വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി

കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Published

on

വീണ്ടും വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി. മുസ്‌ലിം-സിഖ് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് പരസ്യം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരസ്യം പ്രചരിപ്പിച്ചത്.
മെയ് 24നാണ് ബി.ജെ.പി ഈ വീഡിയോ പുറത്തുവിട്ടത്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ബി.ജെ.പി നിരവധി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ വിദ്വേഷ പരസ്യങ്ങള്‍ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി.
എന്നാല്‍ ബി.ജെ.പിയുടെ പുതിയ പരസ്യം സിഖ് സമുദായക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. കോണ്‍ഗ്രസിനെയും സിഖുകാരെയും പരസ്യം ഒരുപോലെ ലക്ഷ്യം വെക്കുന്നതായാണ് വിമര്‍ശനം.
‘ഷൈഖ് ഇര്‍ഫാന്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ ഒരു വ്യക്തി സിഖുകാരനായ വീട്ടുകാരന്റെ സ്വത്തുവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതായാണ് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ സ്വത്ത് വിഭജിക്കുമെന്ന് പറയുന്നു.
ഇതിന് മറുപടിയായി രാജ്യത്തെ രണ്ടായി വിഭജിച്ച വിഷയങ്ങള്‍ വീട്ടുകാരന്‍ ചൂണ്ടിക്കാട്ടുകയാണ്. പിന്നാലെ രാഹുല്‍ ഗാന്ധി നീതിക്ക് വേണ്ടിയാണ് വിഭജനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിയെടുത്ത് ഓടിക്കുകയാണ്,’ ഈ രീതിയിലാണ് ബി.ജെ.പി പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്നിന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം. സിഖ് വോട്ടര്‍മാരുടെ ആധിപത്യമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിന് പുറമെ ഹരിയാനയിലെയും ദല്‍ഹിയിലെയും വോട്ടര്‍മാരെ പ്രതിപക്ഷ സഖ്യത്തിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും തിരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
സിഖുകാരെ വര്‍ഗീയമായി പ്രോകോപിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരസ്യമെന്ന് നെറ്റിസണ്‍സ് പ്രതികരിച്ചു. നിരവധി ആളുകള്‍ ഈ പരസ്യ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതായും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

Continue Reading

india

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്.

Published

on

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

Continue Reading

Trending