News

സര്‍വത്ര വിദ്വേഷം; രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളില്‍ വര്‍ധന

By webdesk18

January 16, 2026

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനവെന്ന് ഇന്ത്യ ഹേറ്റ് ലാബ് (ഐഎച്ച്എല്‍) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് 1,318 വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് . ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2024നെ അപേക്ഷിച്ച് വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവും 2023 മുതല്‍ 97 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. 100 പേജു വരുന്ന ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോര്‍ട്ടില്‍ 1298 വിദ്വേഷ പ്രസംഗങ്ങളില്‍ 98 ശതമാനവും മുസ്‌ലിങ്ങള്‍ക്കെതിരായാണ് നടന്നത്. 1156 എണ്ണവും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ 133 സംഭവങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. 162 സംഭവങ്ങള്‍ ക്രിസ് ത്യന്‍ വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍. 2024നെക്കാള്‍ 41 ശതമാനത്തിന്റെ വര്‍ധനവാണിത്.

ആകെ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ 88 ശതമാനവും (1,164 എണ്ണം) ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2024നേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണിത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തില്‍ 34 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറ യുന്നു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 266 എണ്ണം. മഹാരാഷ്ട്ര 193, മധ്യപ്രദേശ് 172, ഉത്തരാഖണ്ഡ് 155, ഡല്‍ഹി 76 എന്നിങ്ങനെയാണ് വിദ്വേഷ പ്രസംഗങ്ങളുടെ കണക്ക്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ പ്രമുഖന്‍. 71 വിദ്വേഷ പ്രസംഗങ്ങളാണ് ധാമിയുടേതായി റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ 46, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് 35, മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ 28, ആഭ്യന്തര മന്ത്രി അമിത് ഷാ 27, തെലങ്കാന മുന്‍ ബി.ജെ.പി എം.എല്‍.എ രാജാ സിങ് 27, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 22 എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ വിദ്വേഷ പ്രസംഗകണക്ക്. വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയോളം വിവിധ തരം ‘ജിഹാദ്’ അടിമാനമാക്കിയുള്ളതായിരു ന്നു. ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജി ഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’, ‘തുപ്പല്‍ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ന്യൂനപക്ഷങ്ങളെ അപകടകാരികളായി ചിത്രീകരിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു.

കൂടാതെ, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,318 വിദ്വേഷ പ്രസംഗങ്ങളില്‍ 1,278 എണ്ണവും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്വേഷ പ്രചാരണത്തിന് വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗ നൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഇന്ത്യ ഹേറ്റ് ലാബ് നിരീക്ഷിക്കുന്നു.