Connect with us

Video Stories

ഭയരഹിത ഇന്ത്യ; എല്ലാവരുടേയും ഇന്ത്യ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്റെ പ്രസക്തി

Published

on

പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഇന്ത്യ ആരുടേതാണ്. ഇതുവരെ സംശയ ലേശമന്യെ നാം ഉറപ്പിച്ചു ഉത്തരം പറഞ്ഞിരുന്നത് ഒറ്റവാക്കിലാണ്; എല്ലാ ഓരോ ഇന്ത്യക്കാരന്റേതുമാണ് ഇന്ത്യ. നമ്മുടെ മഹത്തായ ഭരണഘടന വിവേചനം കൂടാതെ ഓരോ പൗരനെയും സമൂഹത്തെയും അഭിസംബോധന ചെയ്തപ്പോള്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നാം. മതവും ജാതിയും പണവും വര്‍ഗവും വര്‍ണ്ണവും അതിരുകളിടാതെ ഇന്ത്യ എന്ന വികാരത്തില്‍ കോര്‍ത്തിണക്കിയ പൗരന്മാര്‍ ഒന്നിച്ച് അധ്വാനിച്ചാണ് രാഷ്ട്രം കെട്ടിപ്പടുത്തത്. ഏഴു പതിറ്റാണ്ട് രാജ്യം ഭരിച്ചവരെല്ലാം നാനാത്വത്തില്‍ ഏകത്വത്തിന്റെ സൗന്ദര്യത്തെ അംഗീകരിച്ചപ്പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് മെല്ലെമെല്ലെ നാം ഉയര്‍ന്നു. വൈവിധ്യങ്ങളുടെ വേരുകള്‍ ഭൂമിയിലേക്ക് പടര്‍ത്തി വടവൃക്ഷമായി ലോകത്തിന് മാതൃകയും അത്താണിയുമായി.
ആയിരത്താണ്ടായി കൊടുക്കല്‍ വാങ്ങലുകളിലൂടെ സാംസ്‌കാരിക ഉന്നതി നേടിയ സമൂഹത്തെ അനൈക്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അടിമകളാക്കിയ സാമ്രാജ്യത്വ ശക്തികള്‍ വലിയൊരു പാഠമാണ്. ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ ഫലപ്രദമായി പൊളിച്ചടുക്കിയാണ് നാം വീണ്ടും സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിനത്തിലേക്കും ഉണര്‍ന്നെണീറ്റത്. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ടനാളുകളിലും ഇന്ത്യയെ എല്ലാ പ്രലോഭനങ്ങളേക്കാളും ഹൃദയച്ചെപ്പില്‍ സൂക്ഷിച്ച് നെഞ്ചോട് ചേര്‍ത്തവരുടെ ഓര്‍മ്മകളുണ്ടാവണം. അധികാരവും പദവിയും സുഖസൗകര്യവും തളികയില്‍ വെച്ച്‌നീട്ടിയപ്പോഴും ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച് ജീവനേക്കാള്‍ സ്‌നേഹിച്ചവരുടെ പിന്‍ഗാമികളാണ് നാം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടനയിലൂടെ അചഞ്ചലമായി മുഖ്യധാരയിലേക്ക് അലിഞ്ഞു ചേര്‍ന്നാണ് നിയമ നിര്‍മ്മാണത്തിലും ഭരണ നിര്‍വഹണത്തിലും നിര്‍മ്മാണാത്മകമായി ഒരു മെയ്യായി മുന്നോട്ടുപോയത്. അധികാരത്തില്‍ നിന്ന് ദലിതനെ മാറ്റിനിര്‍ത്തിയപ്പോള്‍ ഡോ. ബി.ആര്‍ അംബേദ്കറെ ഭരണഘടനാനിര്‍മ്മാണ സഭയിലേക്ക് എത്തിച്ച് പുരോവാഹനത്തിന്റെ എല്ലാ ചക്രങ്ങളെയും സക്രിയമാക്കാന്‍ മുസ്‌ലിംലീഗ് എന്നും പരിശ്രമിച്ചു. അഭിമാനകരമായ അസ്തിത്വമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഹരിതാഭമായി ദിശനിര്‍ണ്ണയിച്ചു. ഒരേ സമയം ജന്മംകൊണ്ട് രാജ്യം കിതച്ചപ്പോഴും ഇന്ത്യ കുതിക്കുകയായിരുന്നു. സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായി മുന്നേറിയ ഇന്ത്യ യുദ്ധ വെറിയന്മാര്‍ക്ക് അഹിംസയിലൂടെ സമാധാനത്തിന്റെ വെളിച്ചവും കാണിച്ചു.
സാമ്പത്തികമായി ലോകം തകര്‍ന്ന് മാന്ദ്യം പിടിപെട്ടപ്പോഴും ഇന്ത്യ കരുത്തോടെ നിന്നത് വേരിന്റെ ബലംകൊണ്ടുകൂടിയാണ്. ആ വേരറുത്ത് വൈകാരികത സൃഷ്ടിച്ച് അധികാരത്തിലെത്തിയവര്‍ സമ്പത്തെല്ലാം കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം വരുന്ന ജനങ്ങളും പാപ്പരായി. നോട്ടു നിരോധനവും നയ വൈകല്യവും കാരണം രാജ്യം പടുകുഴിയിലേക്ക് പോകുമ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ മതവിദ്വേഷവും വൈകാരികതയും ഇരുതല മൂര്‍ച്ചയോടെ പ്രയോഗിക്കുന്നു.
വിഷക്കാറ്റ് വിതറി കൊള്ളയടിക്കപ്പെട്ടവരിലേറെയും ഭൂരിപക്ഷ സമുദായത്തിലുള്ളവരാണ് എന്നതെങ്കിലും അത്തരം വൈകൃതങ്ങള്‍ക്ക് തലവെച്ചുകൊടുക്കുന്നവര്‍ ഓര്‍ക്കണം. സാമ്പത്തിക തിരിച്ചടിയും ഭരണപരാജയവും മറച്ചുവെക്കാനുള്ള ഉപകരണങ്ങളാണ് വര്‍ധിച്ച്‌വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും കശ്മീരികളെ തുറന്ന ജയിലിന് സമാനമായി ബന്ധികളാക്കുന്നതും മുന്‍മുഖ്യമന്ത്രിമാരെപ്പോലും കരിനിയമങ്ങള്‍ ചാര്‍ത്തി താഴിട്ടു പൂട്ടുന്നതും യു.എ.പി.എ കരിനിയമം കൂടുതല്‍ മൂര്‍ച്ച കൂട്ടി ന്യൂനപക്ഷങ്ങളോട് മുരളുന്നതും രാജ്യത്തിനായി പൊരുതിയ ധീരമേജറിനെയും മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെയുമുള്‍പ്പെടെ പൗരത്വം നിഷേധിച്ച് അപരവല്‍ക്കരിക്കുന്നതുമെല്ലാം.
ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങളെ നയിക്കുന്നവര്‍ അടിമത്വമാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍കൂടി ചോദിക്കട്ടെ, ഇന്ത്യ ആരുടേതാണ്. എല്ലാ ഇന്ത്യക്കാരന്റെയും ഇന്ത്യയില്‍ എപ്പോഴാണ് ഭയം വന്നു നിറഞ്ഞത്. ആര് ആരെയാണ് അപരവല്‍ക്കരിക്കുന്നത്. ചര്‍ച്ചകള്‍ പോലുമില്ലാതെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന പാര്‍ലമെന്റ് ഉന്നംവെക്കുന്നത് ഭരണഘടനയെ തന്നെയാകുമ്പോള്‍ നിദ്രവെടിഞ്ഞേ മതിയാവൂ. പൗരത്വത്തിന് മുസ്‌ലിംകള്‍ അല്ലാത്തവര്‍ എന്ന് അസമില്‍ മാനദണ്ഡം നിശ്ചയിച്ച് വിവേചനത്തിന്റെ നിയമം രചിക്കുന്ന ഭരണകൂടം എന്താണ് ലക്ഷ്യംവെക്കുന്നത്. ചരിത്രത്തില്‍ ക്രൂരമായി വേട്ടയാടപ്പെട്ട പിന്നാക്കത്തിന്റെ കാവടിയേന്തിയ ദലിത് ആദിവാസി വിഭാഗങ്ങളുടെ സമൂഹ്യ ഉന്നതിക്കായി സ്ഥാപിച്ച സംവരണങ്ങളെ സാമ്പത്തിക മാനദണ്ഡം റാഞ്ചുമ്പോള്‍ നോ എന്നു പറയാന്‍ പോലും അധികം പേരില്ല. സിവില്‍ കരാറായ വിവാഹത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ നിയമവാഴ്ചയുടെ വ്യാഖ്യാനം ലജ്ജിക്കാതെങ്ങിനെ.
1947വരെ ഹിന്ദു മുസ്‌ലിം സിഖ് മത ഭേദമില്ലാതെ രാജ്യത്ത ഗണ്യമായ ഭാഗം വിദ്യാഭ്യാസമുള്ള ജനങ്ങളുടെ ഭാഷ ഉറുദു ആയിരുന്നുവെന്നാണ് ‘ദി വീക്ക്’ ആഴ്ചപ്പതിപ്പില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തില്‍ പറയുന്നത്. വിഭജിച്ചു ഭരിക്കുന്ന ബ്രിട്ടീഷുകാര്‍, ഉറുദു അഥവാ ഹിന്ദുസ്ഥാനി മുസ്‌ലിംകളുടെ ഭാഷയും ഹിന്ദി ഹിന്ദുക്കളുടെ ഭാഷയുമാണെന്നു പ്രചരിപ്പിച്ചു. ഏതെങ്കിലുമൊരു ഭാഷ എന്നത് അടിച്ചേല്‍പ്പിക്കുന്നത് ഏകശിലാ സംസ്‌കാരത്തിലേക്ക് ചുരുട്ടിക്കെട്ടുന്നതിന് തുല്യമാണ്. എല്ലാ പക്ഷികളും മൃഗങ്ങളും ഒരേ ശബ്ദം പുറപ്പെടുവിക്കണമെന്നും എല്ലാ മരങ്ങളിലെയും ചെടികളിലെയും പൂക്കള്‍ ഒരേ പൂക്കള്‍ മാത്രം വിരിയിക്കണമെന്നും പറയുന്നതു പോലുള്ള കറുത്ത ഫലിതം.
ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്, 1968ല്‍ ത്രീ ലാംഗ്വേജ് ഫോര്‍മുല കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഹിന്ദി സംസാരിക്കാത്തവരും നിലവില്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിക്കുന്നത്. ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും മൂന്നു ഭാഷകള്‍ പഠിക്കണം. ഒന്ന് ഇംഗ്ലീഷ്, രണ്ടു ഹിന്ദി, മൂന്ന് അവരവരുടെ പ്രാദേശിക ഭാഷ. പ്രാദേശികഭാഷയും ഹിന്ദിയും ഒന്നാണ് എങ്കില്‍ അവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കണം. അതായത് തമിഴോ മലയാളമോ കന്നഡയോ ഏതെങ്കിലുമൊന്ന്. സംസ്‌കാരങ്ങളുടെ വിനിമയത്തിലൂടെ രാജ്യം കൂടുതല്‍ പുഷ്‌കലമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവെച്ചിരുന്നത്. ഏക ഭാഷ; ഹിന്ദി മാത്രം എന്നു പ്രഖ്യാപിക്കുന്നവര്‍ സംസ്‌കാരങ്ങളുടെ ശവപ്പറമ്പാക്കി മരുഭൂമി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, എക്‌സിക്യൂട്ടീവിനെയും ലജിസ്ലേഷനെയും മാത്രമല്ല, ജുഡീഷ്യറിയെ പോലും വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്. ജസ്റ്റിസ് ലോയ മുതല്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിവരെ അത് നീളുന്നു. സര്‍വീസില്‍നിന്ന് പിരിയാന്‍ 13 മാസം മാത്രം ശേഷിക്കെയാണ് പ്രശസ്തയും ഏറ്റവും സീനിയറുമായ ഒരു ന്യായാധിപയെ രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും 56 ജഡ്ജിമാരുള്ളതുമായ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മൂന്ന് ജഡ്ജിമാര്‍ മാത്രമുള്ളതും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ളതുമായ മേഘാലയിലേക്ക് സ്ഥലം മാറ്റിയത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതികളായ ബല്‍കീസ് ബാനു ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ശിക്ഷ വിധിച്ചതാണത്രെ അവരെ വേട്ടയാടാന്‍ കാരണമെന്നാണ് ആക്ഷേപം.
മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായ സഞ്ജീവ്ഭട്ടും യു.പിയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു നല്‍കിയ ഡോ. കഫീല്‍ഖാനും നമ്മോട് പറയുന്ന വര്‍ത്തമാനങ്ങള്‍ നിസ്സാരമല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭയമില്ലാത്ത എല്ലാ ഇന്ത്യക്കാരും സമാധാനത്തോടെ കഴിയുന്ന ഇന്ത്യക്കായി പൊരുതേണ്ട സമയമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയാണ്. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂന്നിയ ക്യാമ്പയിന്‍ ഇന്ന് ജന്ദര്‍മന്ദിറില്‍ സമാരംഭം കുറിക്കുമ്പോള്‍ ആത്മാഭിമാത്തിന്റെ രണ്ടാം ഉണര്‍ത്തുപാട്ടായി രാജ്യത്തെ തൊട്ടുണര്‍ത്തും. ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരുക.
(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending