Connect with us

Culture

ബി.ഡി.ജെ.എസ് ഇടഞ്ഞ് തന്നെ; ചെങ്ങന്നൂരില്‍ പ്രതീക്ഷ നശിച്ച് ബി.ജെ.പി

Published

on

ആലപ്പുഴ: നാല്‍പതിനായിരത്തിന് മുകളില്‍ കഴിഞ്ഞ തവണ വോട്ട് നേടിയ സ്ഥാനാര്‍ത്ഥി, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍, കോടികള്‍ ഒഴുക്കി കൊണ്ടുള്ള പ്രചാരണ കോലാഹലങ്ങള്‍, അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടിട്ടും ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ പ്രചരണ രംഗത്ത് ബിജെപിക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.
എന്‍ഡിഎ മുന്നണിയിലേയും പാര്‍ട്ടിയിലേയും ആഭ്യന്തര പ്രശ്‌നങ്ങളാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യുഡിഎഫും എല്‍ഡിഎഫും പ്രചരണ രംഗത്ത് ഏറെ മുന്നില്‍ എത്തിയിട്ടും എന്‍ഡിഎയുടെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ പോലും ബിജെപിക്കായിട്ടില്ല.സ്ഥനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള ബിജെപി പ്രവര്‍ത്തകരെ മാത്രം ഒപ്പം കൂട്ടി പ്രചരണം നടത്തേണ്ട അവസ്ഥയിലാണ്.
മുന്നണിയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ് തുടരുന്ന നിസംഗതയാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കാത്തതും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍ ബിജിപി സംസ്ഥാന നേതാക്കള്‍ തട്ടിയെടുത്തതും ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളാണ് ഇരു പാര്‍ട്ടിക്കുമിടയിലുള്ളത്. ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം നേരിട്ടും ദൂതന്മാര്‍ മുഖേനയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുഷാര്‍ ഇനിയും വഴങ്ങിയിട്ടില്ല. ഭൂരിപക്ഷ സമുദായത്തിന് നിര്‍ണ്ണായ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍എസ്എസ് കഴിഞ്ഞാല്‍ ശക്തമായ വോട്ട് ബാങ്കാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യൂണിയന്റെ പ്രാദേശിക നേതൃത്വത്തിലെ ഭൂരിഭാഗം പേരും ബിഡിജെഎസിന്റെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇവര്‍ സജീവമായി ഇറങ്ങിയതാണ് സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്താന്‍ ശ്രീധരന്‍പിള്ളക്ക് സഹായമായത്. ബിജെപി നേതൃത്വത്തിലുള്ളവര്‍ക്ക് സവര്‍ണ മനോഭാവമാണെന്ന ആരോപണവുമായി വെളളപ്പളളി നടേശന്‍ തന്നെ രംഗത്ത് വന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ദേശീയതലത്തില്‍ ബിജെപിക്ക് ഒപ്പമുള്ള ശിവസേന നാലാം മുന്നണിയുമായി ചെങ്ങന്നൂരില്‍ എത്തുന്നത് ചെറിയ നിലയിലെങ്കിലും ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കും. തീവ്ര സ്വഭാവമുള്ള ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ശിവസേന നടത്തുന്ന നീക്കങ്ങള്‍ ബിജെപി ക്യാമ്പിലെ നെഞ്ചിടിപ്പ് കൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പണമൊഴിക്കി പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്.
ശ്രീധരന്‍പിള്ളയുടെ തനിച്ചുള്ള പ്രചരണങ്ങളും സംസ്ഥാന നേതാക്കളെത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കലും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കലും മാത്രമാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ കേന്ദ്രം നേതൃത്വം എണ്ണിയ ചെങ്ങന്നൂരില്‍ യാതൊരുവിധ ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയാതെ വരും.

Film

‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

”ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.

 

Continue Reading

Film

‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി

ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

Published

on

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.

സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.

 

Continue Reading

Film

ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ

മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

Published

on

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.

ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.

Continue Reading

Trending