News
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ക്ക് തുടക്കം; 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷ എഴുതും
പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചി: രാജ്യത്താകെ CBSE പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷകള്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഒറ്റ ഷിഫ്റ്റിലായാണ് നടക്കുന്നത്. ചോദ്യപേപ്പര്‍ വായിക്കാന്‍ 15 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇതില്‍ 25,08,319 പേര് പത്താം ക്ലാസ് പരീക്ഷയ്ക്കും 18,59,551 പേര് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമായി അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും യാതൊരു ഇളവും അനുവദിക്കില്ലെന്നും ബോര്‍ഡ് അറിയിച്ചു.
ഈ അധ്യയന വര്‍ഷം മുതല്‍ ഇരട്ട പരീക്ഷാ സമ്പ്രദായമാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ട പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരമായി രണ്ടാംഘട്ട പരീക്ഷ നടത്തും. സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, ഭാഷകള്‍ എന്നിവ ഉള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ രണ്ടാമത്തെ പരീക്ഷയില്‍ എഴുതാം.
അതേസമയം, പത്താം ക്ലാസില്‍ ആദ്യ ശ്രമം നടത്തുന്നവര്‍ മെയിന്‍ പരീക്ഷ നിര്‍ബന്ധമായും എഴുതണം. മെയിന്‍ പരീക്ഷ ഒഴിവാക്കി നേരിട്ട് രണ്ടാം പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ ബോര്‍ഡ് തള്ളിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം. ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും Central Board of Secondary Education മുന്നറിയിപ്പ് നല്കി.
News
യുഎസ് ഉപരോധം ലംഘിച്ചെന്ന് സൂചന: മുംബൈ തീരത്ത് മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യ പിടിച്ചെടുത്തു
ഉപരോധം നിലവിലുള്ള ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഈ കപ്പലുകള്‍ ഐഡന്റിറ്റി മാറ്റിയതായാണ് സംശയിക്കുന്നത്.
ന്യൂഡല്‍ഹി: യുഎസ് ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണ വ്യാപാരം നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഇവ പിടിച്ചെടുത്തത്. സ്റ്റെല്ലാര്‍ റൂബി, ആസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജാഫ്സിയ എന്നീ കപ്പലുകളാണ് തടഞ്ഞത്. നിലവില്‍ ഈ കപ്പലുകള്‍ മുംബൈ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഉപരോധം നിലവിലുള്ള ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഈ കപ്പലുകള്‍ ഐഡന്റിറ്റി മാറ്റിയതായാണ് സംശയിക്കുന്നത്. നേരത്തെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ പീസ്, ചില് 1, ഗ്ലോറി സ്റ്റാര്‍ 1 എന്നീ കപ്പലുകളുടെ IMO നമ്പറുകളാണ് ഇവയ്ക്കുള്ളതെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.
കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റി നിറച്ചും, പേരുകള്‍ നിരന്തരം മാറ്റിയും നിരീക്ഷണം വെട്ടിക്കാനാണ് ഇത്തരം കപ്പലുകള്‍ ശ്രമിക്കുക.
എന്നാല്‍ പിടിച്ചെടുത്ത കപ്പലുകളുമായോ ചരക്കുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെ ഉദ്ധരിച്ചാണ് ഇറാന് ഈ വിശദീകരണം നല്‍കിയത്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും
പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന് ജയറാമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ജയറാമിന് നേരത്തെ സമന്‍സ് നല്‍കിയിരുന്നു.
ശബരിമലയിലെ സ്വര്‍ണ്ണമുപയോഗിച്ച് പ്രതികള്‍ കള്ളപ്പണ ഇടപാടുകളോ മറ്റ് സാമ്പത്തിക നേട്ടങ്ങളോ ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിച്ചു വരുന്നത്. സ്വര്‍ണ്ണക്കട്ടിള നിര്‍മ്മാണ വേളയില്‍ പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജകള്‍ നടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ജയറാം നേരത്തെ സമ്മതിച്ചിരുന്നു.
പോറ്റിയെ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണുള്ളതെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് താരം നേരത്തെ എസ്ഐടിക്ക് നല്കിയ മൊഴി. വിശ്വാസി എന്ന നിലയില്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇഡി ഒരു സാക്ഷി എന്ന നിലയിലാകും ജയറാമിന്റെ മൊഴിയെടുക്കുക. കേസില്‍ ജയറാമിനെ സാക്ഷിയാക്കാന്‍ എസ്ഐടി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം നിര്‍ണ്ണായകമാകും.
kerala
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം
നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു.
അതേസമയം മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ എംഎല്‍എയായി തിരികെയെത്താം. എന്നാല്‍ അപ്പീല്‍ തള്ളിയാല്‍ വലിയ തിരിച്ചടിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് കേസില്‍ തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ആസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് വക്കാലത്ത് ഏറ്റെടുത്തത്. എന്നാല്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
-
News3 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News3 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News3 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News3 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
