Connect with us

News

മാറ് മഴേ….

ഇന്ത്യ – പാക്കിസ്താന്‍ അങ്കമിന്ന്

Published

on

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന്‍ മഹാപോരാട്ടം. മത്സരം രാത്രി ഏഴിന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം വേദിയാകുന്നു.

കളത്തിന് പുറത്തുള്ള വിവാദങ്ങളും ബോര്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നത്. ഏഷ്യാകപ്പില്‍ കൈകൊടുക്കാതെയും മുഖം നോക്കാതെയും മത്സരം അവസാനിപ്പിച്ച ടീമുകള്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍, പിന്നീട് ഐസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് മത്സരിക്കാന്‍ സമ്മതിച്ചു. ഇതോടെ ആവേശവും സംഘര്‍ഷവുമടങ്ങിയ മറ്റൊരു ഇന്ത്യപാകിസ്താന്‍ അധ്യായത്തിന് വേദിയൊരുങ്ങി.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കൈകൊടുക്കുമോയെന്നതില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുന്നു. രാഷ്ട്രീയവും കായികവുമായ പശ്ചാത്തലത്തില്‍ കടുത്ത വീരും വാശിയുമേറിയ പോരാട്ടം തന്നെയായിരിക്കും ഇന്ന് കൊളംബോയില്‍ അരങ്ങേറുക. ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും ഇന്നത്തെ മത്സരത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മംഗളൂരു; കരകൗശല കടയില്‍ ഹീലിയം ചോര്‍ച്ചയില്‍ വന്‍ തീപിടിത്തം

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ തീയില്‍ കത്തിനശിച്ചു.

Published

on

By

മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ സന്തേകട്ടെ പ്രദേശത്തെ ഹെരാജെ കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എ.എഫ് ക്രിയേറ്റീവ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറില്‍ ശനിയാഴ്ച വന്‍ തീപിടിത്തമുണ്ടായി. ഹീലിയം വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ തീയില്‍ കത്തിനശിച്ചു.

മുഹമ്മദ് സിലിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വരാനിരിക്കുന്ന ഒരു പരിപാടിക്കായി രണ്ട് ജീവനക്കാര്‍ ബലൂണുകളില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ ഗ്യാസ് ചോര്‍ച്ച ഉണ്ടായതോടെയാണ് തീ പടര്‍ന്നത്. മിനിറ്റുകള്‍ക്കകം കടയിലുടനീളം തീ വ്യാപിക്കുകയും മുഴുവന്‍ വസ്തുക്കളും നശിക്കുകയും ചെയ്തു. ജീവനക്കാര്‍ ഉടന്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വിവരം ലഭിച്ച ഉടന്‍ നാട്ടുകാരും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കടുത്ത ചൂടും പുകയും സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ വരുത്തി.

സംഭവം കാണാന്‍ എത്തിയ വലിയ ജനക്കൂട്ടം പ്രധാന റോഡില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. ബെല്‍ത്തങ്ങാടി ലോക്കല്‍ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. ബഹളത്തിനിടെ കടയിലെ ഒരു ജീവനക്കാരി കുഴഞ്ഞുവീണു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

News

അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ചെങ്ങന്നൂരും മൂന്നാറും ഓറഞ്ച് അലര്‍ട്ട്, പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത നിര്‍ദേശം

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം മൂന്നാര്‍ (ഇടുക്കി)യും ചെങ്ങന്നൂര്‍ (ആലപ്പുഴ)യും യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം മൂന്നാര്‍ (ഇടുക്കി)യും ചെങ്ങന്നൂര്‍ (ആലപ്പുഴ)യും യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഇരിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി. സൂചിക 6ന് മുകളിലുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളും ഉഷ്ണമേഖലാ പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്നവയാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി തോത് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഉയര്‍ന്ന പ്രദേശമായ ചെങ്ങന്നൂരിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രം സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം ഉണ്ട്.

സൂര്യാഘാത സാധ്യത ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തി. ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേള അനുവദിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ഉള്ള സമയപരിധിക്കുള്ളില്‍ 8 മണിക്കൂര്‍ ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നടപ്പാക്കിയിട്ടുണ്ട്.

 

Continue Reading

News

മഹാശിവരാത്രി; ആലുവ മണപ്പുറത്ത് കനത്ത തിരക്ക് പ്രതീക്ഷിച്ച് വിപുലമായ ക്രമീകരണങ്ങള്‍, ഇന്ന് വൈകിട്ട് 4 മുതല്‍ ഗതാഗത നിയന്ത്രണം

ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

Published

on

By

കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ആലുവ മണപ്പുറം സജ്ജമായി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ പെരിയാര്‍ കരയിലേക്ക് ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

ഇന്ന് അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിതര്‍പ്പണം ആരംഭിക്കുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ തന്നെ പിതൃകര്‍മങ്ങള്‍ തുടങ്ങും. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി അറിയിച്ചു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്നു വാവുബലി തര്‍പ്പണവും നടത്താം.

ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിന് 100 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ നിരക്ക്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മണപ്പുറത്തും ആലുവ നഗരത്തിലുമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍, വാച്ച് ടവറുകള്‍, സ്‌ക്വാഡുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എയ്ഡ് പോസ്റ്റുകള്‍, സിസിടിവി, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിംഗ്, ആംബുലന്‍സ് സേവനം, കുടിവെള്ളം എന്നിവ ഒരുക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും സംവിധാനങ്ങളുമായി ക്യാമ്പ് ചെയ്യും. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മുതല്‍ തിങ്കളാഴ്ച പകല്‍ 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആലുവ നഗരത്തില്‍ നിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗം വഴി പ്രവേശിപ്പിക്കുകയും, മടങ്ങുമ്പോള്‍ ഇടതുഭാഗം വഴി തിരികെ വിടുകയും ചെയ്യും.

മണപ്പുറത്ത് എത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ 1 കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്ക് അന്നദാനം നല്‍കും.

മണപ്പുറത്തേക്കായി കെഎസ്ആര്‍ടിസി 210 സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ രാത്രി കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും പ്രത്യേക സര്‍വീസുകള്‍ നടത്തും.

ആലുവ നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡിനൊപ്പം ചേര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ന് മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടക്കും.

പെരിയാറിന് അക്കരെ അദ്വൈതാശ്രമം (ശ്രീനാരായണഗുരു സ്ഥാപിച്ചത്) യിലും ബലിതര്‍പ്പണം നടക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.

Continue Reading

Trending