Connect with us

News

അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ചെങ്ങന്നൂരും മൂന്നാറും ഓറഞ്ച് അലര്‍ട്ട്, പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത നിര്‍ദേശം

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം മൂന്നാര്‍ (ഇടുക്കി)യും ചെങ്ങന്നൂര്‍ (ആലപ്പുഴ)യും യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം മൂന്നാര്‍ (ഇടുക്കി)യും ചെങ്ങന്നൂര്‍ (ആലപ്പുഴ)യും യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഇരിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി. സൂചിക 6ന് മുകളിലുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളും ഉഷ്ണമേഖലാ പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്നവയാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി തോത് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഉയര്‍ന്ന പ്രദേശമായ ചെങ്ങന്നൂരിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രം സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം ഉണ്ട്.

സൂര്യാഘാത സാധ്യത ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തി. ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേള അനുവദിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ഉള്ള സമയപരിധിക്കുള്ളില്‍ 8 മണിക്കൂര്‍ ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നടപ്പാക്കിയിട്ടുണ്ട്.

 

News

മഹാശിവരാത്രി; ആലുവ മണപ്പുറത്ത് കനത്ത തിരക്ക് പ്രതീക്ഷിച്ച് വിപുലമായ ക്രമീകരണങ്ങള്‍, ഇന്ന് വൈകിട്ട് 4 മുതല്‍ ഗതാഗത നിയന്ത്രണം

ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

Published

on

By

കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ആലുവ മണപ്പുറം സജ്ജമായി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ പെരിയാര്‍ കരയിലേക്ക് ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

ഇന്ന് അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിതര്‍പ്പണം ആരംഭിക്കുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ തന്നെ പിതൃകര്‍മങ്ങള്‍ തുടങ്ങും. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി അറിയിച്ചു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്നു വാവുബലി തര്‍പ്പണവും നടത്താം.

ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിന് 100 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ നിരക്ക്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മണപ്പുറത്തും ആലുവ നഗരത്തിലുമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍, വാച്ച് ടവറുകള്‍, സ്‌ക്വാഡുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എയ്ഡ് പോസ്റ്റുകള്‍, സിസിടിവി, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിംഗ്, ആംബുലന്‍സ് സേവനം, കുടിവെള്ളം എന്നിവ ഒരുക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും സംവിധാനങ്ങളുമായി ക്യാമ്പ് ചെയ്യും. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മുതല്‍ തിങ്കളാഴ്ച പകല്‍ 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആലുവ നഗരത്തില്‍ നിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗം വഴി പ്രവേശിപ്പിക്കുകയും, മടങ്ങുമ്പോള്‍ ഇടതുഭാഗം വഴി തിരികെ വിടുകയും ചെയ്യും.

മണപ്പുറത്ത് എത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ 1 കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്ക് അന്നദാനം നല്‍കും.

മണപ്പുറത്തേക്കായി കെഎസ്ആര്‍ടിസി 210 സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ രാത്രി കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും പ്രത്യേക സര്‍വീസുകള്‍ നടത്തും.

ആലുവ നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡിനൊപ്പം ചേര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ന് മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടക്കും.

പെരിയാറിന് അക്കരെ അദ്വൈതാശ്രമം (ശ്രീനാരായണഗുരു സ്ഥാപിച്ചത്) യിലും ബലിതര്‍പ്പണം നടക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.

Continue Reading

News

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്ന് ആനക്കൊമ്പ് മോഷണം; രണ്ടുദിവസമായിട്ടും സൂചനയില്ല

ക്യാമ്പിന് പുറത്തേക്ക് കൊമ്പുകള്‍ കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published

on

By

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിന് വ്യക്തമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പിന് പുറത്തേക്ക് കൊമ്പുകള്‍ കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന് ക്യാമ്പിനകത്തുള്ള ഓഫീസേഴ്‌സ് മെസ്സും പരിസര പ്രദേശങ്ങളും സൈനികര്‍ വ്യാപകമായി പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ ഇതുവരെ ഫലപ്രദമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. സൈനിക ക്യാമ്പ് ആയതിനാല്‍ പൊലീസിന് നേരിട്ട് എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തുന്നതിന് പരിമിതികള്‍ നിലനില്‍ക്കുന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.

മോഷണം നടന്ന ദിവസം ക്യാമ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.

ക്യാമ്പിനകത്തെ സുരക്ഷാ ക്രമീകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്. ആനക്കൊമ്പുകള്‍ ക്യാമ്പിനകത്ത് തന്നെ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ആനക്കൊമ്പുകള്‍ എങ്ങനെ മോഷണം പോയി, ആരാണ് പിന്നില്‍ എന്നതെല്ലാം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം അനിവാര്യമായിരിക്കുകയാണ്.

 

Continue Reading

News

കുഞ്ഞുമാലാഖയ്ക്ക് ഇന്ന് മടക്കം;അവയവദാനത്തിലൂടെ അഞ്ചു ജീവന് പുതുജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും.

Published

on

By

പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശിയായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് കേരളം അന്ത്യാഞ്ജലി അര്‍പ്പിക്കും. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും.

ഫെബ്രുവരി അഞ്ചിന് തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴി ചിങ്ങവനത്ത് ഉണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഒരാഴ്ചയായി ചികിത്സയില്‍ തുടരുകയായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു.

ഹൃദയം നുറുങ്ങുന്ന വേദനക്കിടയിലും പിതാവ് അരുണ്‍ എബ്രഹാമും മാതാവ് ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. അവരുടെ മഹത്തായ തീരുമാനത്തിലൂടെ അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ ലഭിച്ചു.

ദുഃഖത്തില്‍ മുങ്ങിയിരിക്കുന്ന കുടുംബത്തിനൊപ്പമാണ് മലയാളക്കര മുഴുവന്‍. വേദനയെ അതിജീവിച്ച് അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം സമൂഹം നന്ദിയോടെ സ്മരിക്കുന്നു.

Continue Reading

Trending