News
കൊല്ലം കായിക വിദ്യാര്‍ത്ഥിനികളുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍
കുട്ടികള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: കൊല്ലത്തെ സായി സ്പോര്‍ട്സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍. കുട്ടികള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സമീപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും, അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. സായി സ്പോര്‍ട്സ് സ്കൂളിലെ സെന്‍ട്രല്‍ ഇന്‍ചാര്‍ജ് കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും, സെന്‍ട്രല്‍ ഇന്‍ചാര്‍ജിന്റെയും കേരള റീജിയണ്‍ ഇന്‍ചാര്‍ജിന്റെയും നടപടികളാണ് താന്‍ സായിയിലെ ജോലി വിട്ടതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാഫിനെതിരേ കൂടുതല്‍ പരാതികള്‍ നിലവിലുണ്ടെന്നും മുന്‍പ് ഒരു സ്റ്റാഫ് അംഗം ആത്മഹത്യ ചെയ്തതും പീഡനം മൂലമാണെന്ന ആരോപണവും അനില്‍ കുമാര്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് രൂക്ഷമായ അധിക്ഷേപം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സാന്ദ്രയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയും സായി സ്പോര്‍ട്സ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍. രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും മുറിയില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News
‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാര്‍; രക്ഷിതാക്കളും അധ്യാപകരും മനോഭാവം മാറ്റണം’ ലാലു അലക്സ്
നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാന്‍ കഴിയുന്നുവെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ വിജയം’ ലാലു അലക്സ് കുറിച്ചു.
കൊച്ചി: 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ തുടക്കമായതിന്റെ പശ്ചാത്തലത്തില്‍ ലാലു അലക്സ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കലോത്സവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയുല്‍ പങ്കുവെച്ചിരുന്നു.
‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാര്‍. രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണം. അവര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും ലഭിക്കണം. ശരിയായ, ശക്തമായ ദിശാബോധം കുട്ടികള്‍ക്ക് നല്കാന് രക്ഷിതാക്കള്‍ പ്രാപ്തരാവണം. സ്നേഹംകൊണ്ട് പറയുവാ’ എന്നായിരുന്നു ലാലു അലക്സിന്റെ കുറിപ്പ്.
പുതിയ തലമുറയിലെ കുഞ്ഞുകലാകാരന്മാര്‍ ഒരിക്കലും സമ്മാനം ലക്ഷ്യമാക്കി മത്സരിക്കരുതെന്നും, സ്വന്തം കലയില്‍ വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഉപദേശിച്ചു. ‘ഇനിയുള്ള കലോത്സവ ദിനങ്ങളില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന എന്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ, അതിനേക്കാള്‍ കൂടുതല്‍ സ്വന്തം കലയില്‍ വിശ്വസിക്കുക. നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാന്‍ കഴിയുന്നുവെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ വിജയം’ ലാലു അലക്സ് കുറിച്ചു.
സമ്മാനങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങളിലും കുട്ടികള്‍ തളരരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും താരം വിവരിച്ചു. ചിലര്‍ക്ക് ഒന്നാംസ്ഥാനം ലഭിക്കും, ചിലര്‍ക്ക് രണ്ടാമതും മൂന്നാമതും. ചിലര്‍ക്കാകട്ടെ പേരുപോലും വിളിക്കപ്പെടാതിരിക്കും. ഒരിക്കലും തളരരുത്. വീണ്ടും വീണ്ടും പരിശീലിക്കുക. അടുത്ത കലോത്സവത്തില്‍ ലോകം നിങ്ങളെ ശ്രദ്ധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക. വരാനുള്ള ലോകം നിങ്ങളുടേതാണ്. ഉയര്‍ന്നു പറക്കൂ, സ്വപ്നങ്ങള്‍ക്കും ഭയങ്ങള്‍ക്കും അപ്പുറത്തേക്ക്, ആകാശങ്ങള്‍ക്കുമപ്പുറം’ ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു
News
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് നേരെ വീടുകയറി ആക്രമണം; മൊബൈല്‍ ഫോണ്‍ കവര്‍ന്നു, നാല് പേര്‍ക്കെതിരെ കേസ്
യുവാക്കള്‍ വിസ്മയ കേസിന്റെ പേര് പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു
കൊല്ലം: വിസ്മയ കേസ് പ്രതിയായ കിരണ്‍ കുമാറിന് (34) നേരെ വീടുകയറി മര്‍ദനം നടത്തിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും പൊലീസ് പറഞ്ഞു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് ആക്രമണം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ പേര് പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ കിരണിനെ യുവാക്കള്‍ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു.
മുന്‍പും പലതവണ യുവാക്കളുടെ സംഘം ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നുവെന്നും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ കണ്ടാല്‍ അറിയുന്നവരാണെന്നും പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തി നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് വിസ്മയ കേസുമായി നേരിട്ടുള്ള ബന്ധമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിനിയുമായിരുന്ന വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ ഇപ്പോള്‍ താമസിക്കുന്നത്.
News
‘അവസാന ഷോട്ടിലെ വാള്‍ട്ടര്‍ മമ്മൂട്ടിയോ’; ചര്‍ച്ചയുണര്‍ത്തി ‘ചത്താ പച്ച’ ട്രെയ്ലര
‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്ലര് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച. മലയാള സിനിമയിലെ ആദ്യ മുഴുനീള WWE സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന പ്രത്യേകതയോടെയാണ് ചത്താ പച്ച എത്തുന്നത്. അര്ജുന് അശോകന്, റോഷന് മാത്യു, വിശാഖ് നായര്‍, ഇഷാന് ഷൗക്കത്ത്, പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു അണ്ടര്‍ഗ്രൗണ്ട് WWE സ്റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയ്ക്ക് പുതിയൊരു ആക്ഷന്‍ അനുഭവമാകുമെന്നാണ് ട്രെയ്ലര് സൂചന നല്‍കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ റെസ്ലിങ് കോച്ചായി എത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രെയ്ലറില് മമ്മൂട്ടിയുടെ വ്യക്തമായ രംഗങ്ങള്‍ ഒന്നുമില്ല.
ഇതിനു പിന്നാലെ ട്രെയ്ലറിന്റെ അവസാന ഷോട്ടില്‍ പുറംതിരിഞ്ഞ് നില്ക്കുന്ന വ്യക്തി മമ്മൂട്ടിയാകാമെന്ന സംശയം ശക്തമായി ഉയര്‍ന്നു. ‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസാന രംഗത്തിലെ കഥാപാത്രത്തിന്റെ കയ്യിലെ ബ്രേസ്ലറ്റിനോട് സാമ്യമുള്ള ബ്രേസ്ലറ്റ് മമ്മൂട്ടി ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ ചര്‍ച്ച കൂടുതല്‍ ശക്തമായത്.
അതേസമയം ആ കഥാപാത്രം ദുല്‍ഖര്‍ സല്മാന് ആയിരിക്കാമോ, എന്ന സംശയവും ചില ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാറ്റിനും ഉത്തരം ലഭിക്കാന്‍ ജനുവരി 22 വരെ കാത്തിരിക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്സ്മാന് ഗ്രൂപ്പും ചേര്‍ന്നാണ് ഈ നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ്. രാമകൃഷ്ണന്, ഷിഹാന്‍ ഷൗക്കത്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
കേരളത്തിലെ തീയേറ്റര്‍ വിതരണാവകാശം ദുല്‍ഖര്‍ സല്മാന് നേതൃത്വം നല്കുന്ന വേഫെറര്‍ ഫിലിംസ് ആണ് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകര്‍ന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഒരുക്കിയ ടൈറ്റില്‍ ട്രാക്കും ‘നാട്ടിലെ റൗഡീസ്’ ഗാനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിങ്ങില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചത്താ പച്ച, വമ്പന്‍ റെസ്ലിങ് ആക്ഷന്‍ രംഗങ്ങളും സ്റ്റൈലിഷ് അവതരണവും ത്രസിപ്പിക്കുന്ന ഡ്രാമയും കോര്‍ത്തിണക്കി മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് ട്രെയ്ലര് ഉറപ്പുനല്‍കുന്നത്.
-
kerala15 hours agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala16 hours agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala15 hours agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala14 hours agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala14 hours agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film14 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala16 hours agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
