Connect with us

News

ഇറാൻ-ഇസ്രാഈൽ സംഘർഷം; ബ്രേക്ക്‌ ഇല്ലാതെ സ്വര്‍ണവില

ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കോഴിക്കോട്: ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഉയര്‍ച്ച. ഇസ്രാഈലും യു.എസ്‌യും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് വില വീണ്ടും കുതിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതോടെ വിപണിയില്‍ വലിയ ചലനം അനുഭവപ്പെട്ടു.

ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമായി. ഇന്നലെയും വിലയില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തി. രണ്ട് തവണയായി 5,240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5,278 ഡോളറിലെത്തി. വെള്ളിവില ട്രോയ് ഔണ്‍സിന് 93.72 ഡോളറായും ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റമുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

 

 

News

ഗള്‍ഫ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; കേരളത്തില്‍ വിമാന യാത്രക്കാര്‍ക്ക് പ്രതിസന്ധി

വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ സൂചിപ്പിച്ചിട്ടുണ്ട്.

Published

on

By

കൊച്ചി: ഇറാനെതിരായ യു.എസ് ഇസ്രാഈല്‍ സംയുക്താക്രമണത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍നിന്നും ഗള്‍ഫ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. ഞായറാഴ്ച ഏകദേശം 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 സര്‍വീസുകളും എത്തേണ്ട 20 വിമാനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ട് ദിവസത്തിനിടെ 32 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് റിയാദിലേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 16 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുക. രാവിലെ 8.10ന് മസ്‌കത്തിലേക്ക് ഒരു വിമാനം പുറപ്പെട്ടു. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് പുറപ്പെടുമെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ മസ്‌കത്തിലേക്ക് പുറപ്പെട്ട മറ്റൊരു വിമാനം ഒന്നര മണിക്കൂറിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ കൊച്ചിയിലേക്ക് തിരികെ ഇറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ തുടര്‍ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ സൂചിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

News

‘ഇമാം അലിയെപ്പോലെ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തം; ഖാംനഈയുടെ മടക്കം ഞങ്ങളെ തളര്‍ത്തില്ല’

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Published

on

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് ഖാംനഈ സ്വര്‍ഗത്തിലേക്ക് യാത്രയായെന്നാണ് കൗണ്‍സില്‍ അറിയിച്ചത്. ഇമാം അലിയെപ്പോലെ ഒരു റമദാന്‍ മാസത്തിലാണ് ഖാംനഈയും മരണപ്പെട്ടതെന്ന് ഇറാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘ഇസ്ലാമിക സമുദായത്തിന്റെ നേതാവും വഴികാട്ടിയുമായ ആയത്തുല്ല അലി ഖാംനഈ വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായ സ്വര്‍ഗത്തിലേക്ക് യാത്രയായിരിക്കുന്നു. ഇമാം അലിയെപ്പോലെ ഒരു റമദാന്‍ മാസത്തിലാണ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചത്.
ഇറാന്‍ ജനതയും ഇസ്ലാമിക സമൂഹവും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യദാഹികളും ക്രിമിനല്‍ അമേരിക്കയുടെയും ദുഷ്ടരായ സയണിസ്റ്റുകളുടെയും ക്രൂരമായ ആക്രമണങ്ങളില്‍ ഇന്ന് ദുഃഖിതരാണ്. എന്നാല്‍ രക്തദാഹികളായ ശത്രുക്കള്‍ ഒന്നറിയുക, ലോകത്തിലെ കരുത്തുള്ള ഹൃദയങ്ങള്‍ തങ്ങളുടെ പാത കണ്ടെത്തിക്കഴിഞ്ഞു. ഈ രക്തസാക്ഷിത്വം നമ്മുടെ രാഷ്ട്രത്തിനും ഇസ്ലാമിക സമൂഹങ്ങള്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും, അത് അവരെ കൂടുതല്‍ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും.

അതേസമയം ഖാംനഈയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (IRGC) മുന്നറിയിപ്പ് നല്‍കി. കൊലയാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അവര്‍ വ്യക്തമാക്കി.

നേതാവിന്റെ വിയോഗത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

 

Continue Reading

News

ഒരേ ദിവസം കാമുകന്റെയും അപരിചിതന്റെയും പീഡനം; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

Published

on

By

ഭുവനേശ്വർ: വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകനും പിന്നീട് സഹായം വാഗ്ദാനം ചെയ്ത് എത്തിയ വഴിയാത്രക്കാരനും ഒരേ ദിവസം പീഡിപ്പിച്ച 23 വയസ്സുകാരിയെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്‌പൂർ ജില്ലയിൽ ആണ് സംഭവം .

ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പൊലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ 22-ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കാമുകൻ അവളെ ക്ഷേത്രത്തിലേക്ക് വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയ യുവതിയെ അയാൾ പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് റഹാമ ബസ് സ്റ്റാൻഡിൽ അവളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ഒരാൾ കണ്ടു. സഹായം വാഗ്ദാനം ചെയ്ത ഇയാൾ യുവതിയെ പാരദ്വീപ് ടൗണിലെ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും പീഡിപ്പിച്ച ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗത്സിംഗ്‌പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, 22-ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. പിന്നീട് കൊലപാതക വിവരം പുറത്തുവന്നതോടെ, സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷൻയിൽ പ്രത്യേക പരാതിയും നൽകുകയായിരുന്നു.

Continue Reading

Trending