News
നിപയ്ക്കെതിരെ പ്രതീക്ഷയുണര്‍ത്തി ജപ്പാന്; പുതിയ വാക്സിന് ഏപ്രിലില്‍ മനുഷ്യരില്‍ പരീക്ഷണം, ഒന്നാംഘട്ടത്തില്‍ 60 പേര്
ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന് വികസിപ്പിച്ചത്.
ടോക്യോ: മാരകമായ നിപ വൈറസിനെതിരെ വാക്സിന് വികസിപ്പിച്ച് ജപ്പാന് ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന് വികസിപ്പിച്ചത്. വരുന്ന ഏപ്രില്‍ മാസത്തോടെ മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് ജപ്പാനിലെ നിക്കെയ് ഏഷ്യ മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെല്‍ജിയത്തിലാണ് മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഒന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 60 പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 300 പേര് പങ്കാളികളാകും.
നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരു ഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്സിന് വികസിപ്പിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
മനുഷ്യ ശരീരത്തില്‍ വാക്സിന് പ്രവേശിക്കുമ്പോള്‍ നിപ വൈറസിന് സമാനമായ ആന്റിജന്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ഇതിലൂടെ യഥാര്‍ത്ഥ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
എലികളില്‍ നടത്തിയ മുന്‍ പരീക്ഷണങ്ങളില്‍ വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതായി വാക്സിന് വികസിപ്പിച്ച ഗവേഷകര്‍ അറിയിച്ചു.
ജനുവരിയില്‍ പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള വാക്സിന് പരീക്ഷണ വാര്‍ത്ത പുറത്തുവരുന്നത്. പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളുമായി സമ്പര്‍ക്കത്തില്‍ വന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്ന നിപ വൈറസ് കേരളത്തില്‍ ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ചത് 2018-ല്‍ കോഴിക്കോട് പേരാമ്പ്രയിലാണ്. ഇതുവരെ കേരളത്തില്‍ 21 പേര് നിപ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.
തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നിവയില്‍ നിന്ന് റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന് (ഞഠജഇഞ) പരിശോധനയിലൂടെയാണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. എലിസ (ഋഘകടഅ) പരിശോധനയിലൂടെയും രോഗനിര്‍ണയം സാധ്യമാണ്. മരണസാധ്യത കൂടുതലുള്ള വൈറസായതിനാല്‍ നിപയെ അതീവ ജാഗ്രതയോടെയാണ് നേരിടേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
നിപ രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധാരണയായി 4 മുതല്‍ 14 ദിവസം വരെയെടുക്കും. ചിലപ്പോള്‍ ഇത് 21 ദിവസം വരെയാകാനും സാധ്യതയുണ്ട്.
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണപ്പെടാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോമ അവസ്ഥയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും ശ്വാസകോശത്തെ ബാധിക്കാനും നിപ വൈറസിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
News
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ ഇഡി; ജാമ്യം ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യും
ഇന്ന് ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിയ്ക്ക് സമൻസ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമൻസ് തയാറാക്കി വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പോറ്റിക്ക് ഇന്ന് ജാമ്യം ലഭിക്കുന്ന പക്ഷം, ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.
ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ പോറ്റിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറെടുത്തിരിക്കുന്നത്. ഇതിനായി സമന്‍സ് ഇതിനകം തന്നെ തയാറാക്കിയതായി ഇഡി റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, അനുകൂല ഉത്തരവ് വന്നാല്‍ അതേ ദിവസം തന്നെ സമന്‍സ് അയക്കും.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍, സ്വര്‍ണത്തിന്റെ ഉറവിടം, ഇടനിലക്കാര്‍ എന്നിവയെ കുറിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ പദ്ധതി. കേസില്‍ കൂടുതല്‍ അറസ്റ്റുകളും നടപടികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
News
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി
ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് കണ്ടെത്തലുകളും നടപടിപരാമര്‍ശങ്ങളും ഫലമില്ലാതെ അവസാനിക്കുന്ന പ്രവണതയ്ക്ക് ഇനി അവസാനം. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിലയിരുത്താന്‍ ഹൈക്കോടതി വ്യക്തമായ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.
വിജിലന്‍സ് ശുപാര്‍ശകളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഇതിന് ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ കമ്മിഷണറുടെ സേവനം ഉപയോഗപ്പെടുത്തും. വിജിലന്‍സ് എസ്.പി. വര്‍ഷത്തില്‍ നാലുതവണ ക്ഷേത്രങ്ങളില്‍ പരിശോധന നടത്തി ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഓരോ പാദവും അവസാനിച്ച് ഏഴാം ദിവസത്തിനകം റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറണം. ക്രമക്കേടുകള്‍, അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരാതികളും വിശദമായി പരിശോധിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഒരുമാസത്തിനകം ബോര്‍ഡ് അത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ച് വിവരം സ്പെഷ്യല്‍ കമ്മിഷണറെ അറിയിക്കണം.
നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിനൊപ്പം സ്പെഷ്യല്‍ കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും ചേര്‍ത്ത് ദേവസ്വം ബെഞ്ചിന് സമര്‍പ്പിക്കും. മേയ്, ഓഗസ്റ്റ്, നവംബര്‍, ഫെബ്രുവരി മാസങ്ങളുടെ മധ്യത്തില്‍ ബെഞ്ച് ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും.
ഇതുവരെ നടപടിയില്ലാതെ പോയ നിരവധി വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടിച്ച സംഭവം, ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മുരാരി ബാബുവിനെതിരേ നടപടി ശുപാര്‍ശ ചെയ്ത വിഷയം, ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിലെ ക്രമക്കേട്, നിലയ്ക്കലിലെ അന്നദാനത്തിലെ ക്രമക്കേടുകള്‍, ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണം മങ്ങിയ സംഭവം, വര്‍ക്കല ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണ ആലിലകള്‍ കാണാതായ സംഭവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ക്കല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെയാണു പിന്നീട് കാണാതായതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
kerala
പിണറായിക്കും വിമര്‍ശനം: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരന് വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന് പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയതെന്ന് പുസ്തകം വിമര്‍ശിക്കുന്നുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് പ്രകാശന ചടങ്ങ് നടന്നത്.
-
kerala2 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News2 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india2 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News2 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india2 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india2 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india2 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
Film3 days agoവെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍
