Connect with us

News

സോഷ്യല്‍ മീഡിയയില്‍ വൈറലായ തീതുപ്പുന്ന കാര്‍ കണ്ടെത്തി MVD; ഉടമക്കെതിരെ നടപടി

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്.

Published

on

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ നിരത്തില്‍ തീ തുപ്പി ഭീതിസൃഷ്ടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) കണ്ടെത്തി. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ പേരിലുള്ള വാഹനമാണിത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കാര്‍ പിടികൂടിയത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനം 2024ലാണ് നിലവിലെ ഉടമ വാങ്ങിയത്. വാഹനത്തിനെതിരെ ഇതിനകം 11 പിഴകള്‍ ചുമത്തിയിട്ടുണ്ട്; അതില്‍ നാല് എണ്ണം അടച്ചതായി അധികൃതര്‍ അറിയിച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തി വലിയ രീതിയില്‍ തീ പുറന്തള്ളുന്ന സംവിധാനവും കനത്ത ശബ്ദവും സൃഷ്ടിക്കുന്ന മാറ്റങ്ങളും നടത്തിയിരുന്നു. വാഹനത്തിന്റെ നിറം മാറ്റി യഥാര്‍ത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എംവിഡി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം കുണ്ടറയിലെ ഒരു വിവാഹചടങ്ങിനിടെ ഈ കാര്‍ നിരത്തില്‍ തീ തുപ്പി ഓടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് എംവിഡിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണ നടപടി ശക്തമാക്കിയത്. ഉടമയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി ഇന്ന് പ്രഖ്യാപിക്കാനായി മാറ്റിയിരുന്നു.

Published

on

By

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിക്കുക. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി ഇന്ന് പ്രഖ്യാപിക്കാനായി മാറ്റിയിരുന്നു.

ഷിംജിതയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘവും ജാമ്യത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിക്കുന്നതില്‍ പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അതേസമയം, 21 ദിവസമായി ജയിലിലാണെന്നും ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ വൈറലാകാനായിരുന്ന ശ്രമമെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

 

Continue Reading

News

വെയില്‍ കനക്കും: സംസ്ഥാനത്ത് പകല്‍ താപനിലയില്‍ കുത്തനെ വര്‍ധന; അതീവ ജാഗ്രത നിര്‍ദേശം

സാധാരണയെക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഇതോടെ സംസ്ഥാനത്ത് പകല്‍ താപനില 34 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കി.

പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പകല്‍ സമയങ്ങളില്‍ മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പോലുള്ള നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ വെള്ളവും ആരോഗ്യകരമായ ദ്രാവകങ്ങളും സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

News

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പണിമുടക്ക്; 30 കോടി തൊഴിലാളികള്‍ അണിനിരക്കും

ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി 12 മണി വരെ തുടരും.

Published

on

By

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്. രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള സമരത്തില്‍ ഏകദേശം 30 കോടി തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി 12 മണി വരെ തുടരും. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തുടനീളം ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ, ആവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാല്‍വിതരണം, പത്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകള്‍, ആംബുലന്‍സുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, ഡ്രാഫ്റ്റ് സീഡ് ബില്‍, വൈദ്യുതി ഭേദഗതി ബില്‍, SHANTI ആക്ട് എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് സമരമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

 

Continue Reading

Trending