Health
വെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്
ഡോ. അരുൺ .പി.ടി
സീനിയർ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻ്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
സാധാരണയായി കണ്ടുവരുന്ന ദഹനക്കേടോ, ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെട്ട് ഒടുവിൽ ഗുരുതരമായ അവസ്ഥയിലെത്തുന്ന ഒരു രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അതാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease). ദഹനവ്യവസ്ഥയെ ബാധിക്കുന്നതും വിട്ടുമാറാത്തതുമായ വീക്കമാണ് (Chronic Inflammation) ഈ രോഗത്തിന്റെ പ്രത്യേകത.
പ്രധാനമായും രണ്ട് തരത്തിലാണ് IBD കാണപ്പെടുന്നത്:
>>അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis): ഇത് വൻകുടലിന്റെ ആന്തരിക ചർമ്മത്തെ മാത്രം ബാധിക്കുന്ന വ്രണങ്ങളാണ്.
>>ക്രോൺസ് ഡിസീസ് (Crohn’s Disease): ഇത് ദഹനവ്യൂഹത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.
ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഈ രോഗം, ഇന്ന് ഇന്ത്യയിൽ ഇരുപത് മുതൽ നാൽപ്പത് വരെ പ്രായം വരുന്ന ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പ്രാരംഭ ലക്ഷണങ്ങളും അപകടസൂചനകളും
IBD-യുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള സാധാരണ ഉദരരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്:
>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും, പലപ്പോഴും മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുന്നതുമായ അവസ്ഥ.
>>വയറുവേദനയും അസ്വസ്ഥതയും: അടിവയറ്റിൽ കഠിനമായ വേദന, മലവിസർജ്ജനത്തിന് ശേഷവും വയറ്റിൽ അനുഭവപ്പെടുന്ന ഭാരം.
>>കാരണമില്ലാത്ത ശരീരഭാരം കുറയുക: കൃത്യമായ ഭക്ഷണരീതി പിന്തുടർന്നിട്ടും പെട്ടെന്ന് ശരീരഭാരം കുറയുകയും ശരീരപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുക.
>>അമിതമായ ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന വിളർച്ചയും (Anemia) വിട്ടുമാറാത്ത തളർച്ചയും.
>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം കാരണം ഇടയ്ക്കിടെ ഉണ്ടാകുന്ന താപനില വ്യതിയാനം.
>>മലദ്വാരത്തിലെ അസ്വസ്ഥതകൾ: മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വേദന, മുറിവുകൾ (Fissures) അല്ലെങ്കിൽ പഴുപ്പ് വരുന്നത് (Fistulas).
രോഗകാരണങ്ങളും സാധ്യതകളും
ചെറുപ്പക്കാരിലെ IBD-യുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജനിതക-പരിസ്ഥിതി ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളാണ് ഇതിലേക്ക് നയിക്കുന്നത്:
>>പ്രതിരോധസംവിധാനത്തിലെ വ്യതിയാനങ്ങൾ (Autoimmune Response): ശരീരത്തിലെ പ്രതിരോധ സംവിധാനം ദഹനവ്യവസ്ഥയിലെ കോശങ്ങളെ ബാക്ടീരിയകളോ വൈറസുകളോ ആയി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥ.
>>മാറിയ ഭക്ഷണരീതികൾ: അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പാക്കറ്റ് ഭക്ഷണങ്ങൾ, നാരുകൾ (Fiber) കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ പാശ്ചാത്യ ഭക്ഷണരീതികൾ കുടലിലെ ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തെറ്റിക്കുന്നു.
>>മാനസിക സമ്മർദ്ദം (Chronic Stress): കരിയറും പഠനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
>>വേദനസംഹാരികളുടെ ദുരുപയോഗം: വിട്ടുമാറാത്ത തലവേദനയ്ക്കും മറ്റു തരത്തിലുള്ള വേദനകൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി എൻ.എസ്.എ.ഐ.ഡി (NSAIDs) വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ കഴിക്കുന്നത് കുടലിലെ വ്രണങ്ങൾ വർദ്ധിപ്പിക്കും.
മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഐ.ബി.ഡി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ കടുത്ത തടസ്സങ്ങൾ (Strictures) ഉണ്ടാകുന്നതിനും, സുഷിരങ്ങൾ വീഴുന്നതിനും (Perforation) കാരണമാകാം. ദീർഘകാലം ചികിത്സിക്കാതെ കിടക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പിൽക്കാലത്ത് വൻകുടലിലെ അർബുദത്തിന് (Colon Cancer) വരെ കാരണമാകാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയ പരിശോധനകൾ: വിട്ടുമാറാത്ത ഉദരരോഗ ലക്ഷണങ്ങൾ കണ്ടാൽ എൻഡോസ്കോപ്പി (Endoscopy), കൊളോണോസ്കോപ്പി (Colonoscopy), ബയോപ്സി, മലപരിശോധന (Fecal Calprotectin), രക്തത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള സി.ആർ.പി (CRP), ഇ.എസ്.ആർ (ESR) പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും രോഗാവസ്ഥയെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.
>>ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണകളായി കഴിക്കുക. എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.
>>ഡയറി ജേണൽ സൂക്ഷിക്കുക: ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത കൂടുന്നത് എന്ന് സ്വയം നിരീക്ഷിച്ച് അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുക (Trigger foods).
>>സമ്മർദ്ദം കുറയ്ക്കുക: കുടലും തലച്ചോറും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ (Gut-Brain Axis) യോഗ, ധ്യാനം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്തിനും രോഗം വഷളാകാതിരിക്കാനും സഹായിക്കും.
>>സ്വയംചികിത്സ അരുത്: വയറുവേദനയ്ക്കും വയറിളക്കത്തിനും സ്വയം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടുക.
Health
പാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് കൈകൾ വിറയ്ക്കുന്ന, കൂനി നടക്കുന്ന ഒരു വയോധികന്റെ ചിത്രമായിരിക്കും. പലരും ചോദിക്കാറുണ്ട്, “ഡോക്ടർ, ഇത് പുരുഷന്മാർക്ക് മാത്രം വരുന്ന രോഗമല്ലേ?”. എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് എന്തെന്നാൽ സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഹോർമോണുകളും ഡോപാമിനും തമ്മിലുള്ള ബന്ധം
സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. തലച്ചോറിലെ ഡോപമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കാൻ ഈസ്ട്രജൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആർത്തവവിരാമം വരെ പല സ്ത്രീകളിലും പാർക്കിൻസൺസ് ലക്ഷണങ്ങൾ അത്ര പ്രകടമാകാറില്ല. എന്നാൽ ഇസ്ട്രോജന്റെ നില താഴുന്നതോടെ രോഗലക്ഷണങ്ങൾ തീവ്രമാകുന്നു. പുരുഷന്മാരിൽ കാണുന്ന വിറയലിനേക്കാൾ, സ്ത്രീകൾ പലപ്പോഴും പരാതിപ്പെടുന്നത് കഠിനമായ ശരീരവേദനയെക്കുറിച്ചും പേശികളുടെ കടുപ്പത്തെക്കുറിച്ചുമാണ്. വിറയൽ ഇല്ലാത്തതുകൊണ്ട് തന്നെ പലരും ഇത് വാദമാണെന്നോ അല്ലെങ്കിൽ സാധാരണ നടുവേദനയാണെന്നോ കരുതി ചികിത്സ വൈകിപ്പിക്കുന്നു. കൂടാതെ, കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് സ്ത്രീകളെ ബാധിക്കുന്ന ചലനങ്ങളുമായി ബന്ധമില്ലാത്ത മറ്റ് പ്രധാന പ്രശ്നങ്ങൾ.
സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ രീതികൾ ആവശ്യമാണോ?
സ്ത്രീകളുടെ ഹോർമോൺ ചക്രങ്ങളും ശാരീരിക ഘടനയും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമായതിനാൽ അവർക്ക് നൽകുന്ന മരുന്നിന്റെ അളവിലും ചികിത്സാ ക്രമത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകളിൽ മരുന്നുകൾ വളരെ വേഗത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവിടെയാണ് ഓരോ രോഗിയുടെയും ഹോർമോൺ വ്യതിയാനങ്ങളെയും ശരീര പ്രകൃതിയെയും അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത്തരം സങ്കീർണ്ണമായ അവസ്ഥകൾക്ക് വളരെ ഫലപ്രദമായ പരിഹാരങ്ങൾ ഇന്ന് ലഭ്യമാണ്. മരുന്നുകൾക്ക് പരിമിതികളുള്ള ഇത്തരം സാഹചര്യങ്ങളിൽ, കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുന്നു ഡി.ബി.എസ് (DBS) പോലുള്ള നൂതന ചികിത്സാരീതികൾ.
എന്താണ് ഡി.ബി.എസ്?
നാഡീചികിത്സ രംഗത്തെ ഏറ്റവും വിപ്ലവകരമായ ചികിത്സാ രീതികളിലൊന്നാണ് ഡി.ബി.എസ് (Deep Brain Stimulation). ലളിതമായി പറഞ്ഞാൽ, ഹൃദയമിടിപ്പ് ക്രമീകരിക്കാൻ പേസ്മേക്കർ ഉപയോഗിക്കുന്നത് പോലെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. തലച്ചോറിന്റെ ഉള്ളിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ വളരെ നേർത്ത ഇലക്ട്രോഡുകൾ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയും ചർമ്മത്തിനടിയിലൂടെ ഘടിപ്പിച്ചിട്ടുള്ള ഒരു പൾസ് ജനറേറ്റർ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത സ്പന്ദനങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ അസ്വാഭാവികമായ സിഗ്നലുകളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ ചലനങ്ങളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡി.ബി.എസും പാർക്കിൻസൺസ് രോഗവും
മരുന്നുകൾ കൊണ്ട് മാത്രം രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് ഡി.ബി.എസ് ഒരു അനുഗ്രഹമായി മാറുന്നത്. ഇത് പേശികളുടെ കടുപ്പം കുറയ്ക്കാനും ചലനങ്ങളിലെ മന്ദത പരിഹരിക്കാനും വിറയൽ നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന കഠിനമായ ശാരീരിക വേദനകൾക്കും വിറയലിനും ഡി.ബി.എസ് ചികിത്സാരീതി ആശ്വാസം നൽകുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് ഡി.ബി.എസ്സിലൂടെ ആശ്വാസം ലഭിക്കുന്നു. രോഗിയുടെ ചലനശേഷി വർദ്ധിക്കുന്നതോടെ അവരുടെ ആത്മവിശ്വാസം തിരിച്ചുവരികയും ദൈനംദിന കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
ഡി.ബി.എസ് സാധ്യതകൾ
നൂതനമായ ഡി.ബി.എസ് സംവിധാനങ്ങളിൽ ഇന്ന് രോഗിയുടെ ആവശ്യാനുസരണം സ്റ്റിമുലേഷൻ ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് (Adaptive DBS). ഇത് ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടർക്ക് രോഗിയുടെ ലക്ഷണങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഒന്നാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീഴ്ചകൾ ഒഴിവാക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്നുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന അവസ്ഥയിൽ നിന്ന് മാറി, ഊഷ്മളമായ ഒരു ജീവിതം നയിക്കാൻ പാർക്കിൻസൺസ് രോഗികളെ ഡി.ബി.എസ് പ്രാപ്തരാക്കുന്നു. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണ്ണമാകാൻ കാരണമാകും. അതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ദ്ധമായ ഡി.ബി.എസ് ക്ലിനിക്കുകളുടെ സേവനം തേടുക എന്നതാണ് ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള മികച്ച വഴികളിലൊന്ന്.
Health
ഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി
രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
ഏപ്രിൽ 10 ഹോമിയോപ്പതി ദിനം. ഒരു ദിനത്തിന്റെ ഓർമ്മയെന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതീവ സുന്ദരമായ ബന്ധത്തെ വീണ്ടും ഓർമ്മിപ്പിക്കുന്ന നിമിഷം കൂടിയാണ് ഇത്. ശരീരത്തെ യന്ത്രമെന്നോണം മാത്രം കാണാതെ, ഒരു സമഗ്ര ജീവവ്യവസ്ഥയായി കാണുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടുതന്നെ, രോഗത്തെ മാത്രം ചികിത്സിക്കുന്നതല്ല, മനുഷ്യനെ മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ശാസ്ത്രമാണ് ഇത്.
“സാദൃശ്യം സാദൃശ്യത്തെ ചികിത്സിക്കുന്നു” ഈ ഒരു ആശയമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്. ഇത് ഒരു ബാഹ്യ ഇടപെടൽ മാത്രമല്ല; ശരീരത്തിനുള്ളിലെ മറഞ്ഞുകിടക്കുന്ന ആരോഗ്യശക്തിയെ ഉണർത്തുന്ന ഒരു സഞ്ചാരമാണ്.
ഇന്നത്തെ അതിവേഗ ജീവിതത്തിൽ, രോഗങ്ങൾക്കും ചികിത്സയ്ക്കും എല്ലാം ഒരു വേഗതയേറിയ സമീപനം നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ, അതിനിടയിൽ നമ്മൾ പലപ്പോഴും മറക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്റെയും ശരീരത്തിന്റെയും സമതുലിതാവസ്ഥയാണ് യഥാർത്ഥ ആരോഗ്യം. ഈ സമതുലിതാവസ്ഥയെ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി.ഹോമിയോപ്പതിയുടെ വലിയ പ്രത്യേകത അതിന്റെ വ്യക്തിപരമായ സമീപനമാണ്. ഒരേ രോഗത്തിന്, ഒരേ മരുന്ന് എല്ലാവർക്കും നൽകുന്ന രീതിയല്ല ഇത്. ഓരോരുത്തരുടെയും ശരീരഘടനയും, മാനസികാവസ്ഥയും, ജീവിതരീതിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ചികിത്സയും. അതുകൊണ്ടുതന്നെ, ഒരു രോഗിയെ പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ ശരീരലക്ഷണങ്ങൾ മാത്രമല്ല, ചിന്തകളും വികാരങ്ങളും ജീവിതശൈലിയുമെല്ലാം പരിഗണിക്കപ്പെടുന്നു.
മരുന്നുകളുടെ കാര്യത്തിൽ കൂടി ഹോമിയോപ്പതി വ്യത്യസ്തമാണ്. വളരെ ചെറുതായ അളവിൽ, ശക്തികരിച്ച രൂപത്തിൽ നൽകുന്ന മരുന്നുകൾ ശരീരത്തിൽ സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്നു. ദോഷഫലങ്ങൾ വളരെ കുറവാണ് എന്നത് ഇതിന്റെ വലിയ നേട്ടമാണ്. കുഞ്ഞുങ്ങളിൽ നിന്നും മുതിർന്നവരിലേക്കും, ഗർഭിണികളിലും വരെ സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന ചികിത്സാരീതിയായതിനാൽ, പല കുടുംബങ്ങളും ഇന്ന് ഹോമിയോപ്പതിയെ വിശ്വാസത്തോടെ സ്വീകരിക്കുന്നു.
ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഹോമിയോപ്പതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ, അലർജികൾ, ചർമരോഗങ്ങൾ തുടങ്ങിയവയിൽ ദീർഘകാല പരിഹാരം കണ്ടെത്താൻ ഹോമിയോപ്പതി സഹായകരമാകുന്നു. രോഗത്തിന്റെ അടിസ്ഥാനം കണ്ടെത്തി, അത് ശാന്തമായി പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഉടനടി ഫലങ്ങൾക്കുപകരം, സ്ഥിരതയുള്ള ആരോഗ്യമാണ് ഇത് നൽകുന്നത്.
കേരളത്തിൽ ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകരണം ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ നിന്നും ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ലിനിക്കുകളിലേക്കും, ഹോമിയോപ്പതി സേവനങ്ങൾ വ്യാപകമായി ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നതും, ആളുകളുടെ വിശ്വാസം വർധിപ്പിക്കുന്ന ഒരു കാരണമാണ്. ആരോഗ്യസംരക്ഷണ രംഗത്ത്, ഹോമിയോപ്പതി ഒരു ശക്തമായ കൈത്താങ്ങായി മാറിയിരിക്കുകയാണ്.
എന്നാൽ, ഹോമിയോപ്പതിയെക്കുറിച്ച് ചില തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ഫലം ലഭിക്കാൻ സമയം എടുക്കും എന്ന വിമർശനം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ, അത് ഒരു കുറവല്ല; മറിച്ച് ശരീരത്തെ സ്വാഭാവികമായി സുഖപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമാണ്. വേഗതയേറിയ ഫലങ്ങൾക്കായി ശരീരത്തെ അമിതമായി സമ്മർദ്ദത്തിലാക്കുന്നതിനേക്കാൾ, മൃദുവായും സ്ഥിരതയോടെയും ചികിത്സ നൽകുന്നത് കൂടുതൽ ആരോഗ്യകരമാണ്.
ഹോമിയോപ്പതി നമ്മെ പഠിപ്പിക്കുന്നത്, ആരോഗ്യത്തിലേക്കുള്ള വഴി ക്ഷമയിലൂടെയും വിശ്വാസത്തിലൂടെയും പോകുന്നു എന്നതാണ്. ശരീരത്തിന്റെ ശബ്ദം കേൾക്കുക, പ്രകൃതിയോട് ചേർന്ന് ജീവിക്കുക, മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നൽകുക ഇവയാണ് ഹോമിയോപ്പതിയുടെ സന്ദേശങ്ങൾ. ഇത് ഒരു ചികിത്സാരീതി മാത്രമല്ല, ഒരു ജീവിതദർശനവുമാണ്.
ഈ ഹോമിയോപ്പതി ദിനത്തിൽ, നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗം വന്നാൽ മാത്രം ചികിത്സ തേടുക എന്ന ചിന്തയിൽ നിന്ന് മാറി, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഭക്ഷണശീലങ്ങൾ, വ്യായാമം, മാനസികാരോഗ്യം ഇവയെല്ലാം സംരക്ഷിക്കുമ്പോഴാണ് യഥാർത്ഥ ആരോഗ്യം കൈവരുന്നത്.
ആരോഗ്യരംഗത്ത്, എല്ലാ ചികിത്സാരീതികൾക്കും അവരുടെ സ്ഥാനമുണ്ട്. എന്നാൽ, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു മൃദുസ്പർശമായി ഹോമിയോപ്പതി നമ്മെ ഓർമ്മിപ്പിക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നിലനിർത്തുമ്പോഴാണ് ആരോഗ്യവും സന്തോഷവും ഉറപ്പുവരുന്നത്.
ഏപ്രിൽ 10 എന്ന ദിനം, ഒരു ആചരണമാത്രമല്ല, ഒരു ഓർമ്മപ്പെടുത്തലാണ് നമ്മുടെ ശരീരത്തെ മാനിക്കാനും, പ്രകൃതിയെ വിശ്വസിക്കാനും, ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ചെറിയ ചുവടുകൾ എടുക്കാനും. ഹോമിയോപ്പതിയുടെ ഈ സന്ദേശം നമ്മുടെ ജീവിതത്തിലേക്ക് ഉൾക്കൊള്ളുമ്പോൾ, അത് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും ഒരു പുതുവെളിച്ചമാകും.
ഈ ഹോമിയോപ്പതി ദിനം, ഓരോരുത്തർക്കും ഒരു പുതിയ തുടക്കമാകട്ടെ ആരോഗ്യത്തോടും സമതുലിതാവസ്ഥയോടും കൂടിയൊരു ജീവിതത്തിലേക്കുള്ള തുടക്കം.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
Health
ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഇയർഫോണുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. സംഗീതം ആസ്വദിക്കാനും ദീർഘനേരം ഫോണിൽ സംസാരിക്കാനും ഇവ നൽകുന്ന സ്വകാര്യത ചെറുതല്ല. എന്നാൽ ഇയർഫോണിൻ്റെ ഉപയോഗം നമ്മുടെ കേൾവിശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
അമിതമായ ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് (Noise-Induced Hearing Loss) കാരണമാകുമെന്നത് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ നാലിലൊരാൾക്ക് കേൾവി സംബന്ധമായ തകരാറുകൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം ഇയർഫോണുകളുടെയും ഇയർബഡുകളുടെയും അമിതമായ ഉപയോഗമാണ്. ഇയർ ബഡ്‌സിന്റെയും ഇയർഫോണിന്റെയും ഉപയോഗം കാതുകൾക്കുള്ളിൽ നേരിട്ട് ശബ്ദം എത്തിക്കുമ്പോൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ശബ്ദം വില്ലനാകുന്നത് എങ്ങനെ?
നമ്മൾ കേൾക്കുന്ന ശബ്ദം ചെവിക്ക് ഹാനികരമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി ശബ്ദതീവ്രത അഥവാ എത്ര ഉച്ചത്തിലാണ് നാം കേൾക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. രണ്ടാമതായി ശബ്ദസ്രോതസ്സും ചെവിയും തമ്മിലുള്ള അകലം, മൂന്നാമതായി എത്ര സമയം തുടർച്ചയായി നാം കേൾക്കുന്നു. ഈ മൂന്ന് കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ കേൾവിശക്തിയെ എന്നെന്നേക്കുമായി തകരാറിലാക്കാം.
ഡെസിബെല്ലിന്റെ നിയന്ത്രിത അളവും കാതുകളുടെ ആരോഗ്യവും
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്. സാധാരണ ശബ്ദ സംഭാഷണങ്ങൾ 30 മുതൽ 60 ഡെസിബെൽ വരെയാണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമ്മുടെ സ്വരം 70 മുതൽ 90 ഡെസിബെല്ലായി ഉയരും. എന്നാൽ ഇയർഫോണുകളിൽ ഇത് 80 മുതൽ 110 ഡെസിബെൽ വരെ ഉയരാം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ചെവി വേദനകൾക്ക് കാരണമാവുകയും, ഇയർഫോണുകൾ കർണ്ണപടത്തോട് ചേർന്നിരിക്കുന്നതിനാൽ അവ ചെറിയ തരംഗങ്ങൾ പോലും ആന്തരിക കർണ്ണത്തിലെ കോക്ലിയയെ നേരിട്ട് സ്റ്റിമുലേറ്റ് ചെയ്യുന്നു. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് വരാനിരിക്കുന്ന വലിയ കേൾവി പ്രശ്നങ്ങളുടെ സൂചനയാണ്. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല.
എങ്ങനെയാണ് കേൾവി തകരാറിലാകുന്നത്?
നമ്മുടെ ആന്തരിക കർണത്തിൽ കോക്ലിയ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിലെ ദ്രാവകവും സൂക്ഷ്മമായ രോമകോശങ്ങളുമാണ് ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് മസ്തിഷ്കത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നത്. ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഇയർഫോണിലൂടെ നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ ഈ രോമകോശങ്ങൾക്ക് അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. തുടർച്ചയായുള്ള ഈ ആഘാതം കോശങ്ങളെ നശിപ്പിക്കുകയും, ഒരിക്കൽ ഈ രോമകോശങ്ങൾ നശിച്ചുപോയാൽ അവ വീണ്ടും വളരില്ല എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിലെ (Ambient Noise) ശബ്ദം തന്നെ 70-80 dB ഉണ്ടാകും. അനാവശ്യം എന്ന് കരുതുന്ന ശബ്ദങ്ങൾ മറികടക്കാൻ നാം ഇയർഫോണിലെ വോളിയം 90 ഡെസിബെല്ലിന് മുകളിലേക്ക് പരമാവധി ഉയർത്താറുണ്ട്. ഇത് ചെവിക്ക് ഇരട്ടി ആഘാതമാണ് നൽകുന്നത്. യാത്രകളിലെ ഇത്തരം അശ്രദ്ധമായ ശീലങ്ങൾ പ്രായമാകുമ്പോൾ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
കേൾവിശക്തി പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയല്ല അവ പതിയെ നമ്മുടെ കേൾവി ശക്തിയെ ബാധിക്കുകയും തുടർന്ന് കേൾവി നഷ്ടമാകുന്ന അവസ്ഥയിൽ എത്തുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക:
1 . ചെവിക്കുള്ളിൽ എപ്പോഴും മൂളലോ മണിമുഴക്കമോ കേൾക്കുന്ന അവസ്ഥ.
2 . മറ്റുള്ളവർ സംസാരിക്കുന്നത് അവ്യക്തമായി തോന്നുക.
3 . ശബ്ദമുള്ള ഇടങ്ങളിൽ വെച്ച് സംസാരം വേർതിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക.
4 . ടിവി കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ വോള്യം അമിതമായി കൂട്ടിവെക്കാൻ തോന്നുക.
5 . ചെവിക്കുള്ളിൽ ഭാരമോ അടഞ്ഞതുപോലെയുള്ള അനുഭവമോ ഉണ്ടാവുക
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
കേൾവിശക്തി സംരക്ഷിക്കാൻ ആഗോളതലത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് 60-60 റൂൾ. ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനത്തിൽ താഴെ ശബദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 സൂചിപ്പിക്കുന്നത് തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ഇടവേളകൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ചിലർക്ക് ജോലി സംബന്ധമായി ഇയർഫോൺസ് ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നോയ്സ് ക്യാൻസലേഷൻ (noise canceling headphones) ഫീച്ചറുള്ള ഹെഡ്സെറ്റുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് ചെവിക്ക് ഏൽപ്പിക്കുന്ന സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു.
കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കുക, ചെവിയിൽ മുഴക്കം (Tinnitus) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക. ഉയർന്ന ശബ്ദം മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തുടക്കത്തിലേ ചികിത്സിച്ചാൽ ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കുമെങ്കിലും, വൈകുംതോറും ഇത് ശാശ്വതമായ കേൾവി പരിമിധികളിലേക്കും നയിച്ചേക്കാം. അശാസ്ത്രീയമായ ചികിത്സാരീതികളും ഓൺലൈനിലെ വ്യാജ പ്രചാരണങ്ങളും പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ കേൾവിശക്തി തന്നെ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ, ശാസ്ത്രീയമായ ചികിത്സയിലൂടെ നിങ്ങളുടെ കേൾവി സുരക്ഷിതമാക്കുക.”
-
GULF3 days agoയൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു
-
india3 days agoജനസംഖ്യ കൂട്ടാന്‍ പദ്ധതിയുമായി ആന്ധ്രപ്രദേശ്; കുട്ടികള്‍ മൂന്നായാല്‍ 30,000, നാലാമന് 40,000, പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
-
News3 days agoഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം
-
News3 days agoഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം
-
News3 days agoനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍
-
kerala2 days agoസത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
-
kerala1 day agoമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoകേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

